ആപ്പ്ജില്ല

22 കാരറ്റിനേക്കാൾ 36 % വിലക്കുറവിൽ 14 കാരറ്റ് സ്വർണ്ണം.. അറിയേണ്ടതെല്ലാം

14 കാരറ്റ് സ്വർണ്ണം പുതിയ ട്രെൻഡാണ്. വർധിച്ചു വരുന്ന സ്വർണ്ണവില പലരേയും സ്വർണ്ണമെന്ന സ്വപ്നത്തിൽ നിന്നും മാറ്റി നിർത്തുന്നു. ഇവിടെയാണ് 14 കാരറ്റിന്റെ പ്രസക്തി. ഒരു നിക്ഷേപമെന്നതിൽ ഉപരി ആഭരണങ്ങളായി അണിയാമെന്നതും വിലക്കുറവുമാണ് ഇവയെ ആകർഷകമാക്കുന്നത്.

Authored byശിവദേവ് സി.വി | Samayam Malayalam 9 Aug 2022, 7:51 am
ഹർഷിത 23 വയസ്സുള്ള യുവതിയാണ്. അവൾക്ക് ആദ്യ മാസശമ്പളം കിട്ടിയപ്പോൾ സ്വർണ്ണാഭരണം വാങ്ങണമെന്ന് ആഗ്രഹമുണ്ടായി. എന്നാൽ ഉയർന്ന സ്വർണ്ണവില തടസ്സമായി. തനിക്ക് താങ്ങാനാവുന്ന എന്തെങ്കിലും ജ്വല്ലറി ഐറ്റം ഉണ്ടോ എന്ന് ഓൺലൈനിൽ തിരയുമ്പോഴാണ് വിലക്കുറവുള്ള ഒരു സ്വർണ്ണമോതിരം കണ്ടത്. അതിന് നല്ല സ്റ്റൈലുണ്ടായിരുന്നു, അവളുടെ ബജറ്റിന് ചേർന്നതുമായിരുന്നു. ഇതിന് കാരണം ആ 8 ഗ്രാം സ്വർണ്ണം 14 കാരറ്റിന്റേതായിരുന്നു എന്നതാണ്. 18 കാരറ്റ് സ്വർണ്ണത്തേക്കാൾ ഏകദേശം 22 ശതമാനവും, 22 കാരറ്റ് ഗോൾഡിനേക്കാൾ ഏകദേശം 36 ശതമാനം വരെയും 14 കാരറ്റിന് വിലക്കുറവുണ്ട്. ഇവിടെ ഈ യുവതി ഒരു പ്രതീകമാണ്. ഇന്ത്യയിൽ ഇത്തരത്തിൽ സ്വർണ്ണം തിരഞ്ഞെടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിച്ചു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. സ്വ‍ർണ്ണത്തിന്റെ വലിയ വിലയും, വർധിച്ചു വരുന്ന ജീവിതച്ചിലവുകളുമാണ് ഇതിലേക്ക് നയിക്കുന്നത്.
Samayam Malayalam 14 carat gold pros and cons
22 കാരറ്റിനേക്കാൾ 36 % വിലക്കുറവിൽ 14 കാരറ്റ് സ്വർണ്ണം.. അറിയേണ്ടതെല്ലാം


കഴിഞ്ഞ ചില പതിറ്റാണ്ടുകളായി 22 കാരറ്റ്, 18 കാരറ്റ് സ്വർണ്ണമാണ് ജനകീയമായത്. വജ്രാഭരണങ്ങളും, ജെംസ്റ്റോൺ ആഭരണങ്ങളും 18 കാരറ്റ് സ്വർണ്ണമാണ് പൊതുവെ ഉപയോഗിക്കുന്നത്. ഇതിന് കാഠിന്യം കൂടുതൽ ഉണ്ടെന്നതും, രത്നങ്ങളെ യഥാസ്ഥാനത്ത് നിലനിർത്താൻ കൂടുതൽ സഹായകമാണെന്നതുമാണ് കാരണം.

14 കാരറ്റ് സ്വർണ്ണത്തിന്റെ ഗുണവും ദോഷവും വിശദമായി പരിശോധിക്കുകയാണിവിടെ.

​പുതിയ താരോദയം 14 കാരറ്റ്

ഈ മേഖലയിലെ പുതിയ ട്രെൻഡാണ് 14 കാരറ്റ് സ്വർണ്ണം. 14 കാരറ്റിൽ 58.3 ശതമാനം ശുദ്ധ സ്വർണ്ണമാണ് ഉള്ളത്. ബാക്കി മറ്റ് ലോഹങ്ങളാണ്. ഇതിന് ചിലവ് പൊതുവെ കുറവാണ് എന്നതാണ് മെച്ചം.സ്വർണ്ണ വില ഒരു പ്രശ്നമായവർക്ക് ഇത് പരിഗണിക്കാം. 18,22 കാരറ്റ് സ്വർണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ പണിക്കൂലിയിൽ പക്ഷെ വ്യത്യാസമൊന്നുമില്ല. പേഴ്സിനെ അധികം ബാധിക്കാതെ സ്വർണ്ണത്തിന്റെ തിളക്കം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണിത്.

ഏതു സാഹചര്യങ്ങളിൽ വേണമെങ്കിലും ധരിക്കാവുന്ന തരം ഡിസൈനുകൾ ഇതിൽ ലഭ്യമാണ്. സ്വർണ്ണം വാങ്ങുകയും, നിക്ഷേപമായി കരുതുകയും, ലോക്കറിൽ സൂക്ഷിക്കുകയും ചെയ്യുന്ന രീതിയിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്. മികച്ച ഡിസൈനുകളോടെ ആഭരണങ്ങളായി അണിയുക എന്നതാണ് ഇവിടെ പ്രധാന ഉദ്ദേശം.

​നിലവിലെ ട്രെൻഡ്

ഒരു ഗ്രാമിന് 3,000 രൂപ മുതലാണ് 14 കാരറ്റിന്റെ വില തുടങ്ങുന്നത്. പഴയ മില്ലേനിയൽസും (18-40 വയസ്സ് പ്രായപരിധിയിലുള്ളവർ) പുത്തൻ തലമുറയുമാണ് ഇവയുടെ ആരാധകർ. താങ്ങാവുന്ന വില ഇവയെ മികച്ച ഗിഫ്റ്റ് ഓപ്ഷനുമാക്കി മാറ്റുന്നു. ഉത്സവ സീസണുകളി‍ൽ ഇത്തരം ആഭരണങ്ങൾ സമ്മാനമായി നൽകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആമസോണും, ഫ്ലിപ്കാർട്ടും പോലെയുള്ള ഓൺലൈൻ സൈറ്റുകളിൽ നിന്ന് ഇവ വാങ്ങാമെന്നതും മെച്ചമാണ്.

കോവിഡ് പ്രതിസന്ധി 14 കാരറ്റ് സ്വർണ്ണവില്പന വൻതോതിൽ വർധിപ്പിക്കാൻ സഹായിച്ചു. ടയർ-3 സിറ്റികൾ പോലെയുള്ള പുതിയ പ്രദേശങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ഇത് കമ്പനികളെ പ്രേരിപ്പിച്ചു. മിയ, കാൻഡെരെ, കാരറ്റ്ലെയ്ൻ പോലെയുള്ള ജനകീയ ബ്രാൻഡുകൾ 15 ദിവസം വരെയുള്ള റിട്ടേൺ പോളിസികൾ നൽകുന്നുണ്ട്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള ആഭരണങ്ങൾക്കാണ് ഈ സൗകര്യം നൽകുന്നത്. കൊത്തുപണികളുള്ള ആഭരണങ്ങൾക്കോ, കസ്റ്റമൈസ് ചെയ്തവയ്ക്കോ ഈ വ്യവസ്ഥ ബാധകമല്ല. ഇവ വാങ്ങുന്നതിനു മുമ്പ് നിബന്ധനകൾ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കേണ്ടത് ആവശ്യമാണ്.

​റീസെയിൽ വാല്യു

പരമ്പരാഗതമായി സ്വർണ്ണം വാങ്ങുന്നതിനെപ്പറ്റി ചിന്തിക്കുന്നവർക്ക് ഇത്തരം 14 കാരറ്റ് ഗോൾഡിന്റെ റീസെയിൽ വാല്യുവിനെപ്പറ്റി ആശങ്കയുണ്ടാവാൻ ഇടയുണ്ട്. എല്ലാ കമ്പനികളും ലൈഫ് ടൈം എക്സ്ചേ‍ഞ്ച് അനുവദിക്കുന്നുണ്ട്.എക്സ്ചേഞ്ച് ചെയ്യുന്ന സമയത്തെ വിലനിലവാരവും, സ്വർണ്ണത്തിന്റെ പരിശുദ്ധിയും അനുസരിച്ചാണ് വില നിശ്ചയിക്കുക. ചില കമ്പനികൾ 2 ശതമാനം വരെ ഹാൻഡ്ലിങ് ചാർജുകൾ ഈടാക്കാറുണ്ട്. പഴയ 14 കാരറ്റ് സ്വർണ്ണത്തിന് ക്യാഷ് തിരികെ നൽകാത്ത കമ്പനികളുമുണ്ട്.

സ്വർണ്ണം തിരികെ ജ്വല്ലറിക്ക് നൽകുമ്പോൾ പ്യുവർ ഗോൾഡിന് 3 % ഡിഡക്ഷനും, വജ്രത്തിനും, ജെം സ്റ്റോൺ സ്റ്റഡ് ചെയ്ത ആഭരണങ്ങൾക്കും 10 മുതൽ 30 % വരെ ഡിഡക്ഷനാണ് ഉണ്ടാവുക. ഇതൊരു സ്റ്റാൻഡേർഡ് പോളിസിയാണ്. 18,22 കാരറ്റുകൾക്കും ഇത് ബാധകമാവാറുണ്ട്.

​നിരക്കുകളിൽ വ്യത്യാസം

വിവിധ കാരറ്റുകളുടെ നിരക്കുകളിലുള്ള വ്യത്യാസം മുകളിൽ നൽകിയിരിക്കുന്നു. തീരുമാനങ്ങൾ എടുക്കുമ്പോൾ ഇവയും പരിഗണിക്കാം.

​വായ്പ

14 കാരറ്റ് സ്വർണ്ണത്തിന്റെ ദോഷവശങ്ങളിൽ പ്രധാനം ഇതിന് വായ്പ ലഭിക്കില്ല എന്നതാണ്. മിക്ക ബാങ്കുകളും 18 കാരറ്റിനോ അതിനു മുകളിലോ പരിശുദ്ധിയുള്ള സ്വർണ്ണത്തിനു മാത്രമാണ് വായ്പ നൽകുന്നത്. ചില എൻബിഎഫ്സികൾ 22 കാരറ്റിനും, 24 കാരറ്റിനും മാത്രമാണ് വായ്പ അനുവദിക്കുന്നത്.

മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരിഗണിച്ച് 14 കാരറ്റ് വാങ്ങണോ, വേണ്ടയോ എന്നു തീരുമാനിക്കാം. സ്വർണ്ണത്തിന്റെ മൂല്യത്തിനാണോ, ആഭരണമായി ധരിക്കാനുള്ള കഴിവിനാണോ മുൻഗണന നൽകുന്നത് എന്നത് പ്രധാനമാണ്.

ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്