ആപ്പ്ജില്ല

സൈബര്‍ തട്ടിപ്പിനിരയാണോ നിങ്ങള്‍? രക്ഷപ്പെടാനുള്ള സുരക്ഷിത വഴികളുമായി യുഎഇ പോലിസ്

സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി യുഎഇ അധികൃതർ. തട്ടിപ്പുകളിൽ ഇരായക്കപ്പെടുന്നവർ സൈബർ പോലീസിനെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു

Samayam Malayalam 7 Nov 2020, 10:52 am
ദുബായ്: സ്വകാര്യ ഫോട്ടോകള്‍, വീഡിയോകള്‍, പണമിടപാട് വിവരങ്ങള്‍, അക്കൗണ്ട് വിശദാംശങ്ങള്‍ തുടങ്ങിയവ കൈക്കലാക്കി ആളുകളുടെ പണം തട്ടുകയും മറ്റു ചൂഷണങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നടപടികളുമായി യുഎഇ അധികൃതര്‍.
Samayam Malayalam Cybercrime-Reuters
പ്രതീകാത്മക ചിത്രം. PHOTO: ET


സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുകയും അവ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിക്കുമെന്നും ഭീഷണി മുഴക്കിയാണ് തട്ടിപ്പുകാര്‍ ആളുകളെ സൈബര്‍ ചൂഷണത്തിന് ഇരയാക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ മാനഹാനി ഭയന്ന് ആവശ്യപ്പെട്ട പണം നല്‍കുകയും തട്ടിപ്പിന്റെ കാര്യം പുറത്തുപറയാതിരിക്കുകയുമാണ് പൊതുവെ കണ്ടുവരുന്ന രീതി.

Also Read : നാട്ടിലേക്കു പോവുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ക്വാറന്റൈന്‍ ഒഴിവാക്കാന്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

എന്നാല്‍ ഇത്തരം ചതിക്കുഴികളില്‍ പെടുന്നവര്‍ ഒരു പേടിയും കൂടാതെ അധികൃതരെ സമീപിക്കണമെന്നാണ് യുഎഇ പോലിസ് പറയുന്നത്. ഈ രീതിയില്‍ ആരെങ്കിലും പണം ആവശ്യപ്പെട്ടാല്‍ ഒരു കാരണവശാലും കൊടുക്കരുത്. അതോടെ കൂടുതല്‍ തട്ടിപ്പുകള്‍ക്ക് സ്വയം തലവെച്ച് കൊടുക്കുകയാണ് ചെയ്യുന്നതെന്നും യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയ ഉപയോഗവും വ്യാപകമായ ഇക്കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങളും എണ്ണവും വര്‍ധിക്കുമെന്നത് സ്വാഭാവികമാണ്. അതേസമയം, നാം ഓരോരുത്തരും സ്വീകരിക്കുന്ന ജാഗ്രതയും അവ റിപ്പോര്‍ട്ട് ചെയ്യാന്‍ കാണിക്കുന്ന ധീരതയുമാണ് ഇതിനെതിരായ ശക്തമായ പ്രതിരോധമെന്നും അധികൃതര്‍ പറയുന്നു.

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കര്‍ശനമായ നിയമവ്യവസ്ഥകളാണ് യുഎഇ രൂപീകരിച്ചിട്ടുള്ളത്. ഇതിനായി 2012ല്‍ തന്നെ ഫെഡറല്‍ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഫെഡറല്‍ നിമയം നമ്പര്‍ അഞ്ച് പ്രകാരം സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ.

Also Read : റാഷിദ് റോവര്‍ അണിയറയില്‍ ഒരുങ്ങുന്നു; ചന്ദ്രനിലേക്ക് പേടകം അയക്കുന്ന ആദ്യ അറബ് രാജ്യമാവാന്‍ യുഎഇ

അതേസമയം ഇക്കാര്യത്തില്‍ സ്വയം വിദ്യാഭ്യാസം നേടുകയെന്നതാണ് ഏറ്റവും പ്രധാമെന്നും പോലിസ് വ്യക്തമാക്കുന്നു. ഡേറ്റിംഗ് വെബ്‌സൈറ്റുകള്‍ പോലുള്ള സുരക്ഷിതമല്ലാത്ത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാതിരിക്കുകയെന്നതും വളരെ പ്രധാനമാണ്. പലപ്പോഴും സ്വകാര്യ വിവരങ്ങള്‍ ഇത്തരം വെബ്‌സൈറ്റുകളിലൂടെയാണ് തട്ടിപ്പുകാര്‍ ചോര്‍ത്തുന്നത്. പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുക, ഭീഷണിയുടെ പുറത്ത് പണം കൈമാറാതിരിക്കുക തുടങ്ങിയവയും പ്രധാനമാണെന്നും പോലിസ് വ്യക്തമാക്കി.

ഈ രീതിയില്‍ തട്ടിപ്പിനും ചൂഷണങ്ങള്‍ക്കും ഇരയാവുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് പോലിസ് കൈകാര്യം ചെയ്യുകയെന്നും അതോറിറ്റി അറിയിച്ചു. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവര്‍ക്ക് +971 800 4888 എന്ന ടോള്‍ ഫ്രീ നമ്പറിലും +971 800 4888 എന്ന മ്പറില്‍ ഫാക്‌സ് വഴിയും 4444ലേക്ക് എസ്എംഎസ് അയച്ചും +971 50 8566657ലേക്ക് വാട്ട്‌സാപ്പ് സന്ദേശം അയച്ചും alameen@alameen.gov.ae എന്ന ഇമെയില്‍ വഴിയും വിവരങ്ങള്‍ അധികൃതരെ അറിയിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്