പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

കൂടുതല്‍ വായ്പ എടുക്കാതെ പാകിസ്ഥാന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് കണക്കുകള്‍. ഇമ്രാൻ ഖാൻ സര്‍ക്കാര്‍ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. ഐ.എം.എഫുമായി പാകിസ്ഥാന്‍ കരാറിന് ശ്രമിക്കുന്നു - പാക് ദിനപത്രം

Samayam Malayalam
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ -REUTERS/Saiyna Bashir/FILE
| 25 Oct 2021, 3:33 pm
പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് പാക് മാധ്യമങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇമ്രാൻ ഖാന്‍ സര്‍ക്കാര്‍ നേരിടുന്നതെന്നാണ് ഒരു മാധ്യമം നിരീക്ഷിച്ചത്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് പാകിസ്ഥാനിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ ദി ന്യൂസ് ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇമ്രാന്‍ ഖാന്‍ ഭരണകൂടത്തിന് അടുത്ത രണ്ട് വര്‍ഷത്തെ കാലഘട്ടത്തില്‍ 51.6 ബില്യണ്‍ ഡോളര്‍ ബാഹ്യ ധനസഹായം വേണ്ടിവരുമെന്നാണ് പത്രം നിരീക്ഷിക്കുന്നത്.

പാകിസ്ഥാന്‍റെ മൊത്തം ബാഹ്യ ധനസഹായം 2021-22 വര്‍ഷത്തില്‍ 23.6 ബില്യണ്‍ ഡോളറും 2022-23ല്‍ 28 ബില്യണ്‍ ഡോളറുമാണ്. അന്താരാഷ്ട്ര നാണയനിധിയുടെതാണ് ആ അവലോകനം. പണം അന്താരാഷ്ട്ര വായ്‍പയെടുക്കാന്‍ പാകിസ്ഥാന്‍ ഐ.എം.എഫ് അനുതിക്ക് ശ്രമിക്കുകയാണ്.

ലോകബാങ്കിന്‍റെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഏറ്റവുമധികം വിദേശ കടബാധ്യതയുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും ഉണ്ട്. ഇമ്രാൻ ഖാൻ സര്‍ക്കാര്‍ വായ്‍പയെടുക്കുന്നത് വര്‍ധിച്ചെന്നാണ് 'ഇന്‍റര്‍നാഷണല്‍ ഡെറ്റ് സ്റ്റാറ്റിക്‌സ്' 2022 കണക്കുകള്‍ പരാമര്‍ശിച്ച് ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാകിസ്ഥാന്‍ വിദേശ കടം എട്ട് ശതമാനം വര്‍ധിച്ചുവെന്ന് ലോകബാങ്കും മുൻപ് സൂചിപ്പിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍ പാക് ഭരണകൂടം ലോകബാങ്കില്‍ നിന്നും 442 ദശലക്ഷം ഡോളര്‍ കടമെടുത്തു.

അതിനിടെ ഇപ്പോള്‍ ലോകബാങ്കില്‍ നിന്നും എഷ്യന്‍ വികസന ബാങ്കില്‍ നിന്നും പാകിസ്ഥാന് വായ്‍പ നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ വഴികള്‍ കണ്ടെത്താനായില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയാണ് മുന്നില്‍.

****

Source: Agencies | Compiled by Sruthy C.R