ആപ്പ്ജില്ല

എം.വി ബാലകൃഷ്ണന്‍ വീണ്ടും ജില്ലാ സെക്രട്ടറി; സമ്മേളനം സമാപിച്ചത് അര്‍ധരാത്രിയില്‍

എം.വി ബാലകൃഷ്ണന്‍ വീണ്ടും സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മടിക്കൈയിലെ അമ്പലത്തുകരയില്‍ വെള്ളിയാഴ്ച അര്‍ധരാത്രി സമാപിച്ച ജില്ലാ സമ്മേളനമാണ് അദ്ദേഹത്തെ ഐകകണ്‌ഠേന തെരഞ്ഞെടുത്തത്.

Samayam Malayalam 22 Jan 2022, 9:46 am
കാസര്‍കോട് (kasaragod): എം.വി ബാലകൃഷ്ണന്‍ നിലവില്‍ സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗമാണ്. 1984ല്‍ പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗമായി. 1996 മുതല്‍ ജില്ലാസെക്രട്ടറിയറ്റംഗമായി. ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരിക്കെ ജോലി രാജിവച്ച് പൂര്‍ണസമയ പ്രവര്‍ത്തകനായി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.
Samayam Malayalam report on mv balakrishnan again selected as cpim district secretary of kasaragod
എം.വി ബാലകൃഷ്ണന്‍ വീണ്ടും ജില്ലാ സെക്രട്ടറി; സമ്മേളനം സമാപിച്ചത് അര്‍ധരാത്രിയില്‍


​പഞ്ചായത്ത് പ്രസിഡന്‍റായി 12 വര്‍ഷം

എം.വി ബാലകൃഷ്ണന്‍ കെഎസ്.വൈ.എഫിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. സിപിഐ എം കയ്യൂര്‍ ചീമേനി ലോക്കല്‍ സെക്രട്ടറിയായിരിക്കെയാണ് കോണ്‍ഗ്രസ് ഗുണ്ടകള്‍ ചീമേനിയില്‍ അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തത്. കോണ്‍ഗ്രസ് ക്രിമിനലുകളുടെ അതിക്രമത്തിനെതിരെ ചെറുത്തുനില്‍പിന് നേതൃത്വം നല്‍കി. കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാസെക്രട്ടറി, അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 12 വര്‍ഷം കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡും നേടി. ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെ സംസ്ഥാന ചേമ്പറിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഈ എഴുപതുകാരന്‍.

​കുടുംബം

കയ്യൂരിലെ മുഴക്കോം നാപ്പച്ചാലില്‍ പരേതരായ സി. കുഞ്ഞമ്പു നമ്പ്യാരുടെയും ചിരുതൈ അമ്മയുടെയും മകനായി 1949ല്‍ ജനനം. ഭാര്യ പ്രേമവല്ലി ക്ലായിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക എം.കെ. പ്രതിഭ, ലണ്ടനില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനിയര്‍ എം.കെ. പ്രവീണ എന്നിവരാണ് മക്കള്‍.

​സമ്മേളനം സമാപിച്ചത് അര്‍ധരാത്രിയില്‍

വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയാണ് ഭാരവാഹി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. 12.10 ഓടെ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ പാര്‍ടി അറിയിച്ചത്. മൂന്നുദിവസങ്ങളിലായി നടക്കേണ്ട സമ്മേളനം ഒറ്റദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് വെട്ടിച്ചുരുക്കി സമ്മേളനവും സംഘടനാ തെരഞ്ഞെടുപ്പും ഒരുദിവസം കൊണ്ട് പൂര്‍ത്തിയാക്കിയത്.

​പൊതുതാത്പര്യ ഹർജി

രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്കെതിരെ ഹൈക്കോടതിയും രംഗത്ത് വന്നിരുന്നു. 50 പേരിലധികം പങ്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തുകയായിരുന്നു. കൊവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കാസര്‍കോട് ജില്ലാ കളക്ടര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ തിരുവനന്തപുരം സ്വദേശി നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. നിയന്ത്രണങ്ങളില്‍ കളക്ടര്‍ ഇളവ് നല്‍കിയെന്നായിരുന്നു പ്രധാന ആരോപണം. ഹര്‍ജി പരിഗണിച്ച ശേഷം ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

​ജില്ലാ കമ്മിറ്റിയിലേക്ക് 36 അംഗങ്ങള്‍

കാസര്‍കോട് ജില്ലാ കമ്മിറ്റിയിലേക്ക് 36 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവരില്‍ ഏഴു പുതുമുഖങ്ങളും നാല് വനിതകളും ഉള്‍പ്പെടുന്നു. മടിക്കൈയിലെ അമ്പലത്തുകരയില്‍ വെള്ളിയാഴ്ച രാത്രി സമാപിച്ച ജില്ലാ സമ്മേളനമാണ് ഇവരെ തെരെഞ്ഞെടുത്തത്. 10 അംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. കെ സുധാകരന്‍, എം രാജന്‍, കെ രാജ്‌മോഹന്‍, കെ വി ജനാര്‍ദ്ദനന്‍, ടി എം എ കരിം, സുബ്ബണ്ണ ആള്‍വ.പി കെ നിശാന്ത് എന്നിവരാണ് പുതുമുഖങ്ങള്‍. എം വി ബാലകൃഷ്ണന്‍, എം രാജഗോപാലന്‍, പി ജനാര്‍ദനന്‍, സാബു അബ്രഹാം,വി കെ രാജന്‍ ,കെ വി കുഞ്ഞിരാമന്‍,കെ ആര്‍ ജയാനന്ദ ,സി പ്രഭാകരന്‍, എം സുമതി, വി വി രമേശന്‍ എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍.


Topic: CPIM District Conference, Kasaragod CPIM, MV Balakrishnan


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്