കാടുകയറി കുളം
കുളത്തിന്റെ ചുറ്റുമതിലും നടപ്പാതയും പടവുകളുമെല്ലാം നശിച്ച് പുല്ലുകള്‍ കയറി കാട് പിടിച്ച നിലയിലാണ്. ഒറ്റ നോട്ടത്തില്‍ വലിയ കളി സഥലം എന്ന് തോന്നിക്കുന്ന ഇവിടം സൂക്ഷിച്ച് നോക്കിയാല്‍ മാത്രമാണ് ഇതൊരു കുളമാണെന്ന് മനസ്സിലാകുകയുള്ളൂ. കുളത്തിനടുത്തായി രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ വരുന്ന ഭക്തര്‍ കാലു കഴുകാന്‍ പോലും ഈ കുളത്തെ ആശ്രയിക്കുന്നില്ല . കാട് പിടിച്ച് കിടക്കുന്ന കുളവും പരിസരവും ഉഗ്രവിഷമുള്ള പാമ്പുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
നടപ്പിലാകാത്ത നവീകരണം
കുളത്തിന്റെ ഒരു ഭാഗം കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന ക്ഷേത്രത്തിന്റെ വകയാണന്ന് പറയപ്പെടുന്നുവെങ്കിലും അതിലെ ആധികാരികത തെളിയിക്കാന്‍ ബോര്‍ഡിന് ഇതുവരെയും സാധിച്ചിട്ടില്ല. തൃശ്ശൂര്‍ കോര്പ്പറേഷന് അയ്യന്തോള്‍ കളക്ട്രേറ്റിന് സമീപം മാലിന്യം നിറഞ്ഞും കാടുകയറിയും കിടക്കുന്ന ഈ പൊതുകുളത്തെ തെളിനീര് കുളം ആക്കുന്ന പദ്ധതിക്ക് മുന്‍ മന്ത്രി അഡ്വ: വി.എസ് സുനില്‍ കുമാര്‍ ജല നിര്‍ഗമന പദ്ധതിയില്‍ ഉള്‍പെടുത്തി ചില പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുവെങ്കിലും അത് ആദ്യഘട്ടത്തില്‍ തന്നെ നിലച്ച് പോവുകയാണുണ്ടായത്. വരും കാലങ്ങളില്‍ വരള്‍ച്ചയെ ഫലപ്രദമായി നേരിടാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പദ്ധതിക്കു രൂപം നല്‍കിയത്.
ടൂറിസം കേന്ദ്രമാക്കണം ഇവിടം
അതു വഴി അയ്യന്തോള്‍ മേഖല, കളക്ട്രേറ്റ് പരിസരം തുടങ്ങി സമീപപ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന ഉദ്ദേശം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടുകാര്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന കുളിസ്ഥലം നവികരിച്ച് നീന്തല്‍ കുളമാക്കിയും ചെറിയ പാര്‍ക്കും ഉല്ലാസ കേന്ദ്രവും ഒരുക്കുവാനും പദ്ധതി ഉണ്ടായിരുന്നു . എന്നാല്‍ തുടര്‍നടപടികള്‍ ഒന്നും നടന്നില്ല. പൈതൃക കുളത്തെ സംരക്ഷിച്ച് നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ എത്രയും വേഗം അധികൃതർ കൈകൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൈതൃകത്തിന്റെ പേര് പറഞ്ഞ് പൂത്തോളിലെ വഞ്ചികുളത്തിനു വേണ്ടി കോര്‍പ്പേറഷനും ടൂറിസം വകുപ്പും വര്‍ഷം തോറും കോടികള്‍ ആണ് ചിലവഴിക്കുമ്പോൾ, അതിലെ ഒരു ശതമാനം തുക ചിലവഴിച്ചാല്‍ തൃക്കുമാരകുടത്തിലെ വലിയ ഒരു ജല സമ്പത്ത് സംരക്ഷിക്കാൻ കഴിയുമെന്നു മാത്രമല്ല ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനും
സാധിക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം .