ആപ്പ്ജില്ല

ഒറ്റദിവസം, ഒരുപാട് പ്രതീക്ഷകള്‍; വയനാട്ടിലെ പടക്കവിപണിയിലെ കാഴ്ചകള്‍ ഇങ്ങനെ..

വിഷു ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങി വയനാടും. കൊവിഡ് പ്രതിസന്ധി മൂലം കനത്ത നാശനഷ്ടം നേരിടേണ്ടി വന്നിരുന്ന പടക്ക വിപണി ഇത്തവണ സജീവമാണ്. കാഴ്ചയുടെ വസന്തമൊരുക്കുന്ന ചൈനീസ് പടക്കങ്ങള്‍ക്ക് തന്നെയാണ് ഇത്തവണയും ആവശ്യക്കാര്‍ ഏറെയുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിക്ക് ഇത്തവണ ഉണര്‍വുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിഷുത്തലേന്നത്തെ കച്ചവടത്തിലാണ് ഇനി വ്യാപാരികളുടെ പ്രതീക്ഷ.

Lipi 13 Apr 2022, 8:11 pm

ഹൈലൈറ്റ്:

  • വിഷു ആഘോഷത്തിനൊരുങ്ങി വയനാട്
  • പടക്ക വിപണി സജീവം
  • ചെനീസ് പടക്കങ്ങള്‍ക്ക് ഡിമാന്റെന്ന് കച്ചവടക്കാര്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കല്‍പ്പറ്റ(Wayanad): കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം കാര്യമായ നിയന്ത്രണങ്ങളൊന്നും ഇല്ലാതെയെത്തുന്ന വിഷുവിനെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങിയിരിക്കുമ്പോള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ജില്ലയിലെങ്ങും പടക്കവിപണികള്‍ സജീവം. കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ക്ക് പകരം കാഴ്ചയുടെ വസന്തമൊരുക്കുന്ന ചൈനീസ് പടക്കങ്ങള്‍ തന്നെയാണ് ഇത്തവണ വിപണിയിലെ താരം. കഴിഞ്ഞ വര്‍ഷം നിയന്ത്രണങ്ങളോടെ പടക്കവിപണി സജീവമായിരുന്നുവെങ്കിലും വ്യാപാരികള്‍ക്ക് ലാഭമൊന്നുമുണ്ടായിരുന്നില്ല. ഇത്തവണ നല്ല വില്‍പ്പന പ്രതീക്ഷിച്ചുകൊണ്ട് കൂടുതല്‍ കടകളും ജില്ലയില്‍ തുറന്നിട്ടുണ്ട്. എന്നാല്‍ വ്യാപാരികളെ സമീപിക്കുമ്പോള്‍ അത്ര ആശാവഹമായ മറുപടിയല്ല അവരില്‍ നിന്നും ലഭിക്കുന്നത്. ഏതാനം ദിവസങ്ങളായി പെയ്യുന്ന വേനല്‍മഴ വിപണിക്ക് തിരിച്ചടിയായെന്നാണ് ഗ്രാമീണമേഖലകളിലുള്ള വ്യാപാരികള്‍ പറയുന്നത്.
വിപണിയിലെ ഈ മാന്ദ്യം വിഷുത്തലേന്നത്തെ ഒറ്റദിവസം കൊണ്ട് മറികടക്കാനാവുമെന്നാണ് കച്ചവടക്കാരുടെ പൊതുവെയുള്ള പ്രതീക്ഷ. പടക്കവിപണിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ നല്ല ഉണര്‍വുണ്ടെന്ന് കഴിഞ്ഞ 20 വര്‍ഷമായി പടക്കവ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വരദരാജന്‍ പറഞ്ഞു. ശബ്ദത്തേക്കാള്‍ വര്‍ണ വിസ്മയം തീര്‍ക്കുന്ന വ്യത്യസ്തയിനം ഹരിത പടക്കങ്ങളാണ് ഇത്തവണ വിപണിയിലെത്തിയിരിക്കുന്നത്. വലിയ ശബ്ദങ്ങളുണ്ടാക്കുന്ന പടക്കങ്ങള്‍ പൊതുവെ വ്യാപാരികള്‍ ഒഴിവാക്കി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരദരാജനെ പോലെ തന്നെ സമാനമായ അഭിപ്രായം തന്നെയാണ് ഭൂരിഭാഗം വ്യാപാരികള്‍ക്കും പറയാനുള്ളത്. നിലവിലെ സാഹചര്യത്തില്‍ വിഷുത്തലേന്നായ വ്യാഴാഴ്ച ഒറ്റദിവസത്തെ കച്ചവടത്തിലാണ് ഇനിയുള്ള പ്രതീക്ഷയെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കാനഡ വിസ നൽകാമെന്ന് പറഞ്ഞ് തട്ടിയത് 15 ലക്ഷം, പ്രതികളെ പഞ്ചാബിൽ പോയി പൊക്കി വയനാട് പോലീസ്

വിലയുടെ കാര്യത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണയില്ല. അഞ്ച് രൂപ മുതല്‍ അഞ്ഞൂറ് രൂപവരെയുള്ള ഇനങ്ങള്‍ മിക്ക കടകളിലുമുണ്ട്. കൂടാതെ 400 രൂപ മുതല്‍ 2000 രൂപ വരെ വില വരുന്ന നാല്‍പതോളം ഇനങ്ങളടങ്ങിയ ഗിഫ്റ്റ് ബോക്‌സുകളും വിപണിയിലുണ്ട്. മാലപ്പടക്കം, കമ്പിത്തിരി എന്നിവക്ക് 10 മുതല്‍ 100 വരെയാണ് വില. പൂക്കുറ്റി 40 മുതല്‍ 55 രൂപ വരെയും നിലച്ചക്രത്തിന് അഞ്ചു മുതല്‍ 50 രൂപ വരെയുമാണ് വിപണിയിലെ ശരാശരി വില. സ്‌ക്കൈ സ്റ്റോം, കളര്‍കോട്ടി, അയ്യന്‍ ബിഗ്, വര്‍ണജാന്‍, ഗോള്‍ഡ് കിംഗ്, സൂപ്പര്‍ഷോട്ട്, സ്‌കൈവാല, സ്‌കൈ ഷോട്ട്, കുട്ടികള്‍ക്ക് പോലും ഉപയോഗിക്കാന്‍ പറ്റുന്ന ഗോള്‍ഡന്‍ ഡക്ക്, പോ ഗോ, പോപ്പപ്പ്, ഇന്ത്യന്‍ ഡി ലൈറ്റ്, ഡ്രോണ്‍, തുടങ്ങി നിരവധി ഫാന്‍സി ഇനങ്ങളും ഇത്തവണ വിപണിയിലുണ്ട്.

കഴിഞ്ഞ വര്‍ഷം കൊവിഡ് മൂലം പൊലിമ കുറഞ്ഞു പോയ വിഷു പതിന്‍മടങ്ങ് ആഘോഷമാക്കാന്‍ തന്നെയാണ് വയനാട്ടിലെ ജനങ്ങളും തീരുമാനിച്ചിരിക്കുന്നതെന്ന് ശരിവെക്കും വിധമാണ് വിപണിയില്‍ അനുഭവപ്പെടുന്ന തിരക്ക്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുവിന്റെ ഭാഗമായി കുടുംബശ്രീയുടെയും മറ്റും നേതൃത്വത്തില്‍ നിരവധി ചന്തകളും ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച പച്ചക്കറി വിപണിയില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച കൂടുതല്‍ പച്ചക്കറി ചന്തകളും സജീവമാകും. പ്രതിസന്ധികളേറെയുണ്ടെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം നിയന്ത്രണങ്ങളില്ലാതെ ലഭിച്ച വിഷുവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മറ്റ് ജില്ലകളെ പോലെ വയനാടും.

Topic: Wayanad, wayanad Vishu celebrations, vishu crackers

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്