ബ്രിസ്ബേനിൽ ഇത് വരെ ഇങ്ങനെ
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 369 റൺസാണ് നേടിയത്. മാർനസ് ലാബുഷെയ്ൻ സെഞ്ച്വറി നേടി. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റ് കളിച്ച സുന്ദറും നടരാജനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങിൽ ഇന്ത്യ നേടിയത് 336 റൺസ്. മുൻനിര ബാറ്റ്സ്മാൻമാർ വലിയ സ്കോർ കണ്ടെത്താൻ പാടുപെട്ടപ്പോൾ സുന്ദറും താക്കൂറും മനോഹരമായി ഇന്ത്യയെ 300 കടത്തി. രണ്ടാം ഇന്നിങ്സിലും കണ്ടത് യുവതാരങ്ങളുടെ ഗംഭീര പ്രകടനം. 5 വിക്കറ്റ് വീഴ്ത്തിയ സിറാജും 4 വിക്കറ്റ് പിഴുത താക്കൂറും ചേർന്ന് ഓസീസിനെ 294ൽ ഒതുക്കി.
(AP/PTI)
നാലാം ദിനം അവസാനിച്ചത്
മത്സരത്തിൻെറ നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും രോഹിത് ശർമയുമാണ് ക്രീസിലുള്ളത്. വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 4 റൺസെടുത്തപ്പോഴേക്കും മഴയെത്തി. ഇനി അവസാനദിനം ജയിക്കാൻ വേണ്ടത് 324 റൺസാണ്. ഗബ്ബ ഓസ്ട്രേലിയക്ക് വലിയ ആധിപത്യമുള്ള ഇടമാണ്. അവിടെ അഞ്ചാം ദിനം ഓസീസ് ബോളിങ് നിരയെ ചെറുത്ത് ബാറ്റ് ചെയ്യുകയെന്നത് എളുപ്പമാവില്ല.
(AP/PTI)
പദ്ധതികൾ ഇങ്ങനെ
അഞ്ചാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോഴേക്കും മത്സരത്തിൻെറ ഗതി എങ്ങോട്ടെന്ന് കൃത്യമായി വ്യക്തമാവും. മൂന്ന് ബാറ്റ്സ്മാൻമാരിലാണ് ഇന്ത്യ വലിയ പ്രതീക്ഷയർപ്പിക്കുന്നത്. ഒന്നാമത്തേത് ഉപനായകൻ രോഹിത് ശർമ തന്നെയാണ്. മികച്ച സ്ട്രൈക് റേറ്റുള്ള രോഹിത് ഓസീസ് ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചാൽ ഇന്ത്യക്ക് ജയസാധ്യതയുണ്ട്. മറുഭാഗത്ത് ശുഭ്മാൻ ഗില്ലും കൂസലില്ലാതെ കളിക്കുന്ന ബാറ്റ്സ്മാനാണ്. മറ്റൊരാൾ റിഷഭ് പന്താണ്. സിഡ്നി ടെസ്റ്റ് സമനിലയാക്കിയതിൽ നിർണായകമായത് പന്തിൻെറ ഇന്നിങ്സായിരുന്നു.
സമനില പ്ലാൻ ബി
ഇന്ത്യ 4-0ന് പരാജയപ്പെടുമെന്ന് ക്രിക്കറ്റ് പണ്ഡിതർ പ്രവചിച്ച പരമ്പരയാണിത്. ഇപ്പോഴും പരമ്പര 1-1 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റിൽ ഇന്ത്യയെ 36 റൺസിന് പുറത്താക്കിയതൊഴിച്ചാൽ പിന്നീടൊരിക്കലും ഓസീസിന് ഇന്ത്യക്ക് മുകളിൽ ആധിപത്യം നേടാൻ സാധിച്ചിട്ടില്ല. റിഷഭ് പന്ത്, രോഹിത്, ഗിൽ എന്നിവരുടെ ബാറ്റിങ് പ്രകടനം മോശമാണെങ്കിൽ മാത്രം ഇന്ത്യ പ്ലാൻ ബിയിലേക്ക് ചുവടുമാറാനാണ് സാധ്യത. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, മായങ്ക് അഗർവാൾ എന്നിവർക്കായിരിക്കും അപ്പോൾ കൂടുതൽ ചെയ്യാനുണ്ടാവുക. വാഷിങ്ടൺ സുന്ദറും ശാർദൂൽ താക്കൂറുമടങ്ങുന്ന വാലറ്റവും ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
(AFP Photo)