Please enable javascript.Al Nassr Fc,ക്രിസ്റ്റ്യാനോയുടെ അൽ നസറിൽ ചേരാൻ തയ്യാറായി ബ്രസീൽ താരം; സൗദിയിൽ ‌നിന്നുള്ള ഓഫർ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുന്നു - cristiano ronaldos al nassr fc set to sign brazil star reports - Samayam Malayalam

ക്രിസ്റ്റ്യാനോയുടെ അൽ നസറിൽ ചേരാൻ തയ്യാറായി ബ്രസീൽ താരം; സൗദിയിൽ ‌നിന്നുള്ള ഓഫർ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുന്നു

Curated byഗോകുൽ എസ് | Samayam Malayalam 11 Aug 2023, 12:08 am
Subscribe

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) അൽ നസർ എഫ്സിയിൽ (Al Nassr FC) ചേരാൻ തയ്യാറായി ബ്രസീൽ താരം. ഇതിനുവേണ്ടി സ്വന്തം ക്ലബ്ബിൽ അദ്ദേഹം സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ടുകൾ.

Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) വരവോടുകൂടി ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഫുട്ബോൾ മാർക്കറ്റുകളിലൊന്നായി സൗദി അറേബ്യ മാറിക്കഴിഞ്ഞു. റൊണാൾഡോയ്ക്ക് പിന്നാലെ ഒട്ടേറെ സൂപ്പർ താരങ്ങളാണ് സൗദിയിലേക്ക് ചേക്കേറിയത്. ഇവയിൽ പലതും ഞെട്ടിക്കുന്ന കരാറിലായിരുന്നു എന്നതാണ് ശ്രദ്ധേയം.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസർ എഫ്സി തന്നെ (Al Nassr FC) 2023-24 സീസണിലേക്ക് ഒരുപറ്റം വമ്പൻ താരങ്ങളെ ടീമിലെത്തിച്ചുകഴിഞ്ഞു. സാദിയോ മാനെ, അലക്സ് ടെല്ലസ്, ഫൊഫാന എന്നിവർ ക്ലബ്ബിന്റെ പുതിയ ശക്തികളാണ്‌‌. ഇപ്പോളിതാ ബ്രസീലിൽ നിന്നൊരു താരം കൂടി അൽ നസറിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെ‌‌ന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു.


ബ്രസീലിയൻ പ്രതിരോധതാരമായ ലിയോ പേരേരയാണ് ഇപ്പോൾ അൽ നസറിലേക്ക് ചേക്കേറാൻ തയ്യാറായി രംഗത്തുള്ളത്. ബ്രസീലിലെ പ്രശസ്ത ക്ലബ്ബായ ഫ്ലമംഗോയുടെ താരമാണ് നിലവിൽ ലിയോ പേരേര. താരത്തെ സ്വന്തമാക്കാൻ 12 മില്ല്യൺ യുഎസ് ഡോളറിന്റെ കരാർ ഫ്ലമംഗോയ്ക്ക് മുന്നിൽ അൽ നസർ സമർപ്പിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഈ തുക 15 മില്ല്യണായി ഉയർത്താനാണ് ഫ്ലമംഗോയുടെ ആവശ്യം. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ലിയോ പേരേര സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറാൻ തയ്യാറായിക്കഴിഞ്ഞെന്നും, അൽ നസർ നൽകിയ ഓഫർ സ്വീകരിക്കാൻ അദ്ദേഹം ഫ്ലമംഗോയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നുമാണ് സൂചന.
ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഹീറോ, ചരിത്രം കുറിച്ച് അൽ നസർ; ടീം ഇതാദ്യമായി അറബ് ചാമ്പ്യൻസ് കപ്പ് ഫൈനലിൽ

2020 മുതൽ ഫ്ലമംഗോയുടെ താരമായ ലിയോ പെരേരയ്ക്ക് 2027 വരെയാണ് ക്ലബ്ബുമായി കരാറുള്ളത്. ഈ വർഷമായിരുന്നു ഫ്ലമംഗോയുമായി അദ്ദേഹം കരാർ ദീർഘിപ്പിച്ചത്. ഇനിയും 4 വർഷ കരാർ ബാക്കി നിൽക്കുന്നതിനാൽ അദ്ദേഹത്തെ വിൽക്കുന്നതിലൂടെ മികച്ചൊരു തുക ‌ട്രാൻസ്ഫർ ഫീയിനത്തിൽ ക്ലബ്ബിന് ലഭിക്കും.

അതേ സമയം ഈ വർഷമാദ്യമായിരുന്നു പോർച്ചുഗീസ് ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അൽ നസറിലേക്ക് ചേക്കേറിയത്. ലോക ഫുട്ബോളിലെ വമ്പൻ ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നിവിടങ്ങളിൽ കളിച്ച റോണോ സൗദി അറേബ്യയിലേക്ക് ചേക്കേറിയത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ റോണോയുടെ വരവ് വിപ്ലവമാറ്റങ്ങളാണ് സൗദി ലീഗിലുണ്ടാക്കിയത്.

താരത്തിന്റെ വരവോടെ അൽ നസർ എഫ്സിയും, സൗദി പ്രോ ലീഗും ലോകശ്രദ്ധയാകർഷിച്ചു. സൗദി ലീഗ് വലിയ സംസാരവിഷയമായതോടെ ലോകഫുട്ബോളിലെ വമ്പൻ താരങ്ങൾ അങ്ങോട്ടേക്ക് ചേക്കേറാൻ തുടങ്ങി. കരിം ബെൻസേമ, ഫാബിഞ്ഞോ, റിയാദ് മഹറസ്, എംഗോളൊ കാന്റെ, റോബർട്ടോ ഫിർമീന്യോ എന്നിവർ സൗദിയിലേക്ക് ചേക്കേറിയ ലോകഫുട്ബോളിലെ ചില വമ്പന്മാരാണ്.
അൽ നസറിനൊപ്പം ചരിത്രം കുറിച്ചു, പിന്നാലെ ആവേശകരമായ സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അൽ നസർ മികച്ച ഫോമിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നസർ എഫ്സി നിലവിൽ ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇറാഖി ക്ലബ്ബായ അൽ ഷോർട്ടയെ വീഴ്ത്തി അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ക്ലബ്ബ്. ഇത് ചരിത്രത്തിലാദ്യമായാണ് അവർ ഈ ടൂർണമെന്റിന്റെ ഫൈനലിലെത്തുന്നത്. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച ഫോം തന്നെയാണ് അൽ നസറിന്റെ കുതിപ്പിന് പിന്നിലെ പ്രധാന കാരണം.

സെമിഫൈനലിൽ പെനാൽറ്റിയിൽ നിന്ന് ടീമിന്റെ വിജയഗോൾ നേടിയ റോണോ കഴിഞ്ഞ നാല് കളികളിലും അവർക്കായി വല കുലുക്കി‌. നിലവിൽ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ ടോപ് സ്കോററും റോണോ തന്നെയാണ്‌. ശനിയാഴ്ചയാണ് അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ കലാശപ്പോരാട്ടം. ഇന്ത്യൻ സമയം രാത്രി 11.30 ന് നടക്കുന്ന കളിയിൽ അൽ ഹിലാൽ എഫ്സിയാണ് അൽ നസറിന്റെ എതിരാളികൾ.

Read Latest Sports News and Malayalam News
ഗോകുൽ എസ്
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ