"നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്" എന്നത് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ലൂസിഫറിലെ പ്രസിദ്ധമായ ഡയലോഗ് മാത്രമല്ല, ഒരു മുന്നറിയിപ്പ് കൂടിയാണ്. ഇനി മയക്കുമരുന്ന് ശൃംഖലകളെ ജനങ്ങൾക്ക് ഓൺലൈനായും നേരിടാം. എങ്ങനെയാണന്നല്ലേ? മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പൊലീസിന് രഹസ്യവിവരം കൈമാറുന്നതിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേരള പൊലീസ് രംഗത്ത്. പലപ്പോഴും മയക്കുമരുന്ന് മാഫിയയുടെ പ്രതികാര നടപടിയെ ഭയന്ന് പൊതുജനങ്ങള്‍ ഇത്തരം വിവരങ്ങൾ പോലീസുമായി പങ്കുവയ്ക്കാന്‍ സന്നദ്ധരാകുന്നില്ല. വിവരങ്ങള്‍ നല്‍കുന്നത് തങ്ങൾക്ക് അപകടമാണെന്ന തരത്തില്‍ ആളുകള്‍ ഭയപ്പെടുന്നു. ഇതിനൊരു മാറ്റം കുറിക്കാനാണ് മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പൊലീസുമായി പങ്കിടുന്നതിന് കേരള പോലീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
"യോദ്ധാവ്" മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഫെബ്രുവരി 15 ന് കൊച്ചിയിലെ ഇൻഫോപാർക്ക് ടിസിഎസ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചത്.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം ഈസിയായി
യോദ്ധാവ് എന്ന വാട്സാപ്പ് പ്ലാറ്റ്ഫോമിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. ഇതിനാൽ ഉപയോക്താക്കൾ ഇതുപയോഗിക്കാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഒരു പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. മറ്റേതൊരു വാട്സാപ് സന്ദേശത്തെയും പോലെ യോദ്ധാവ് നമ്പറിലേക്ക് നേരിട്ട് മെസേജുകൾ അയക്കാവുന്നതാണ്.
പുതുതലമുറയ്ക്കിടയിൽ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് പൊലീസിനു വിവരം നൽകാൻ സാധിക്കുന്ന വിധത്തിൽ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ഈ മെസേജ് എത്തുന്നത് ഏത് മൊബൈൽ നമ്പരിൽ നിന്നാണെന്ന് പൊലീസിനു പോലും കാണാൻ സാധിക്കില്ല. വിവരദാതാക്കളുടെ സ്വകാര്യത സംരക്ഷിക്കാനാകും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ജനങ്ങൾക്ക് ഭയമില്ലാതെ വിവരം നൽകാൻ ഇത് സഹായിക്കും.
അപകടത്തിലാണോ? കേരള പോലീസിനെ വിളിക്കാം- "Dial A Cop"
കൊച്ചി നഗരത്തെ ലക്ഷമിട്ടാണ് ഇപ്പോൾ ആപ്ലിക്കേഷൻ അവതരിപ്പിച്ചതെങ്കിലും ലോകത്തിന്റെ ഏത് കോണിൽ നിന്ന് വേണമെങ്കിലും ഈ ആപ്പിലേക്ക് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയ്സ് എന്നിങ്ങനെ ഏത് ഫോർമാറ്റിൽ എന്തു വേണമെങ്കിലും സന്ദേശമായി അയയ്ക്കാം. സിറ്റി കമ്മിഷണറേറ്റിന്റെ ആന്റി നർക്കോട്ടിക്സ് അനാലിസിസ് വിഭാഗമാണ് യോദ്ധാവിലൂടെ ലഭിക്കുന്ന വിവരങ്ങൾ കൈകാര്യം ചെയ്യുക.
ഫോൺ നമ്പർ പൊലീസുകാർക്കു ദൃശ്യമല്ലാത്ത സാഹചര്യത്തിൽ, വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നതിനും എതിരാളികളെ കുടുക്കുന്നതിനുമായി ദുരുപയോഗം ചെയ്തേക്കാം. അതുകൊണ്ടു തന്നെ ഈ ആപ്പ് വഴി ലഭിക്കുന്ന വിവരങ്ങൾ രണ്ട് തലങ്ങളിൽ പരിശോധനയ്ക്കും. വിശകലനത്തിനും വിധേയമാക്കിയ ശേഷമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ.