ആപ്പ്ജില്ല

അന്ന് മണിച്ചേട്ടന്റെ കൈയ്യിൽ നിന്ന് കരണത്ത് നല്ലൊരു അടി കിട്ടി, അതൊരിക്കലും മറക്കില്ല എന്ന് സിനി വർഗ്ഗീസ്

പത്താം ക്ലാസ് മുതൽ അഭിനയിച്ചു തുടങ്ങിയ സിനിമ വര്ഗ്ഗീസ് അഭിനയ ലോകത്ത് എത്തിയിട്ട് പതിനഞ്ച് വർഷം കഴിയുന്നു. ആഴക്കടൽ എന്ന ചിത്രത്തിൽ കലാഭവൻ മണിക്കൊപ്പം അഭിനയിക്കുമ്പോൾ കിട്ടിയ അടിയെ കുറിച്ച് നടി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറലാവുന്നത്.     

Authored byപൂജ എം രാജേഷ് | Samayam Malayalam 11 Jul 2023, 4:09 pm
ടെലിവിഷൻ പ്രേക്ഷകർക്ക് ഒരുപാട് പരിചിതയായ നടിയാണ് സിനി വർ​ഗ്​ഗീസ്. ചെറിയ പ്രായം മുതലേ അഭിനയിച്ചു തുടങ്ങിയ സിനി ഇതിനോടകം മുപ്പതിലധികം മെ​ഗാസീരിയലുകൾ ചെയ്തു. സീരിയലുകൾക്ക് പുറമെ ഏതാനും സിനിമകളിലും സിനി വേഷമിട്ടിട്ടുണ്ട്. പതിനഞ്ച് വർഷത്തോളമായി സിനിമയിലും സീരിയലുകളിലും നിറഞ്ഞു നിൽക്കുന്ന തടി ഇക്കാലയളവിലെ തന്റെ അനുഭവങ്ങൾ പങ്കുവച്ച അഭമുഖം ശ്രദ്ധ നേടുന്നു.
Samayam Malayalam sini varghese on her acting experience with kalabhavan mani
അന്ന് മണിച്ചേട്ടന്റെ കൈയ്യിൽ നിന്ന് കരണത്ത് നല്ലൊരു അടി കിട്ടി, അതൊരിക്കലും മറക്കില്ല എന്ന് സിനി വർഗ്ഗീസ്


മൂന്നാം വയസ്സിൽ തുടക്കം

മൂന്നാം വയസ്സുമുതലാണത്രെ സിനിമ ഡാൻസ് പഠിച്ചു തുടങ്ങിയത്. ഇടതും വലതും താളവും ഒന്നും തിരിച്ചറിയാത്ത കാലത്ത് ഞാൻ എങ്ങിനെ ഡാൻസ് കളിച്ചു എന്ന് എനിക്കും അറിയില്ല. ചെറുതിലേ മുതൽ സിനിമയിലും മറ്റും പാട്ടും ഡാൻസും ഒക്കെ കേൾക്കുമ്പോൾ ഞാൻ അത് അനുകരിക്കുമായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കാവ്യ മാധവനെ ഡാൻസ് പഠിപ്പിച്ച ​ഗുരു തന്നെയാണ് എന്റെയും ​ഗുരു.

അഭിനയത്തിലേക്കെത്തിയത്

ഡോക്യുമെന്റി ഫിലിം ചെയ്തുകൊണ്ടാണ് കരിയർ തുടങ്ങിയത്. പത്താംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. തുടക്കം. പിന്നീട് സീരിയലുകളിൽ അവസരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിൽ നിന്നും അസരങ്ങൾ വന്നു. രണ്ടാമത്തെ സീരിയൽ തന്നെ തമിഴിലായിരുന്നു. ഒരു നടിയാവുമ്പോൾ നമുക്ക് കിട്ടുന്ന സ്വീകാര്യതയും അം​ഗീകാരവും എല്ലാം എനിക്ക് ഇഷ്ടമായിരുന്നു. ഷൂട്ടിങ് സെറ്റിലേക്കുള്ള യാത്രകളും ആസ്വദിച്ചു. ടീച്ചേഴ്സിന്റെയെല്ലാം പിന്തുണയുള്ളതുകൊണ്ടാണ് പഠനവും അതിനൊപ്പം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത്.

സിനിമ കുറയുന്നതെന്താണ്

സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷെ ഡേറ്റിന്റെ പ്രശ്നം കാരണം സാധിക്കാറില്ല. സീരിയൽ ഷൂട്ടിന് ഇടയിൽ വരുന്ന സീരിയലുകൾ ഡേറ്റ് ക്ലാഷ് ആവുന്നത് കാരണം ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. സീരിയൽ ഡേറ്റ് നമുക്ക് പെട്ടന്നാണ് തരുന്നത്. സീരിയൽ ഷൂട്ട് പലപ്പോഴും ഹെക്ടിക് ആയിരിയ്ക്കും. എന്നിട്ടും ചില സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഹാപ്പി ജേർണിയാണ് ആദ്യ ചിത്രം. അതിന് ശേഷം ഉത്സാഹകമ്മിറ്റി, അപ്പോത്തിക്കരി, ആഴക്കടലിൽ തുടങ്ങിയ സിനിമകൾ ചെയ്തു.

മണിച്ചേട്ടന്റെ കൈയ്യിൽ നിന്നും കിട്ടിയ അടി

എടുത്തു പറയാൻ പറ്റിയ സിനിമ ആഴക്കടലിൽ ആണ്. സിനിമയിൽ മണിച്ചേട്ടന്റെ സഹോദരിയുടെ റോൾ ആയിരുന്നു. ആദ്യ ഷോട്ട് തന്നെ എന്റെ മുഖത്ത് അടിക്കുന്നതായിരുന്നു. കൈ വരുമ്പോൾ മുഖം മാറ്റണം എന്നൊക്കെ മണിച്ചേട്ടൻ പറഞ്ഞിരുന്നു. എന്റെ ടൈമിങ് തെറ്റി മണിച്ചേട്ടന്റെ നല്ല ഒരു അടി കരണത്ത് തന്നെ വീഴുകയും ചെയ്തു. അതാണ് എന്നും ഓർക്കുന്ന ഒരു അനുഭവം. അന്ന് മണിച്ചേട്ടനെ പോലെ ഒരു നടനെ മുന്നിൽ കണ്ടിട്ടും പേടി കാരണം സംസാരിക്കാനൊന്നും പറ്റിയിരുന്നില്ല. ഇന്നായിരുന്നെങ്കിൽ കുറച്ചുകൂടെ സംസാരിക്കാമായിരുന്നു എന്നൊക്കെ തോന്നിയിട്ടുണ്ട്.

സിനിമയും സീരിയലും

സിനിമാഭിനയവും സീരിയൽ അഭിനയവും രണ്ടും രണ്ടാണ്. സിനിമയിൽ ഒരു രം​ഗം ചെയ്യുമ്പോൾ നമുക്ക് കൂടുതൽ മനസ്സിലാക്കാനും, പ്രാക്ടീസ് ചെയ്യാനും ഒക്കെ സാധിയ്ക്കും. കൂടുതൽ നന്നാക്കാൻ ശ്രമിക്കാനും പറ്റും. പക്ഷെ സീരിയൽ അങ്ങിനെയല്ല. ഒരു ദിവസം തന്നെ മൂന്ന് നാല് എപ്പിസോഡ് ഷൂട്ട് ചെയ്യും. ചിന്തിക്കാൻ പോലും സമയം കിട്ടില്ല. പക്ഷെ അങ്ങിനെ ചെയ്തതുകൊണ്ടു മാത്രമേ പ്രൊഡ്യൂസർക്ക് എന്തെങ്കിലും ലാഭം കിട്ടുകയുള്ളൂ. സിനിമ നമുക്ക് ഒരു ഓർമയായി എന്നും നിൽക്കും, സീരിയൽ നമ്മളെ ജനങ്ങളിലേക്ക് പെട്ടന്ന് അടുപ്പിയ്ക്കും.

സീരിയലിനെ കുറ്റം പറയുന്നവരോട്

സീരിയലിനെ കുറിച്ച് കുറ്റം പറയുന്നവർക്ക് പറയാം. അത് തുടർന്നുകൊണ്ടേയിരിയ്ക്കും. കുറ്റം പറയാൻ വേണ്ടി മാത്രം സീരിയൽ കാണുന്നവരുണ്ട്. നല്ല സീരിയലുകൾ ഇറങ്ങാതെയല്ല. നല്ല സന്ദേശം നൽകി ഇറങ്ങുന്ന സീരിയൽ ആർക്കും വേണ്ട. അത്തരം സീരിയലുകൾ അധികം എപ്പിസോഡ് പോകാതെയാവുമ്പോൾ നിലനിൽപിന് വേണ്ടി കഥാ​ഗതി മാറ്റേണ്ടി വരുന്ന അവസ്ഥയാണ് ഉണ്ടാവാറുള്ളത്- സിനി വർ​ഗ്​ഗീസ് പറഞ്ഞു.

ഓതറിനെ കുറിച്ച്
പൂജ എം രാജേഷ്
പൂജ എം രാജേഷ്- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ കണ്‍സള്‍ട്ടന്റ് കണ്‍ണ്ടന്റ് റൈറ്റര്‍ ആയി പ്രവൃത്തിയ്ക്കുന്നു. ടെലിവിഷൻ മേഖലയിലെ മാറ്റങ്ങൾ നിരീക്ഷിക്കുകയും അതിനെ കുറിച്ച് എഴുതുകയും ചെയ്യാനാണ് താത്പര്യം. ഈ മേഖലയിലുള്ള സെലിബ്രിറ്റികളുടെ അഭിമുഖം ചെയ്തിട്ടുണ്ട്. പൊളിട്ടിക്കൽ സയൻസിൽ ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും നേടി... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ