ത്യാഗ സ്മരണ പുതുക്കി ഇന്ന് ബലി പെരുന്നാൾ ദിനം. കൊവിഡ് ഭീതിയ്ക്കിടയിൽ പരമാവധി സുരക്ഷാ മുൻകരുതലുകൾ എടുത്താണ് ഇത്തവണത്തെ ബലി പെരുന്നാൾ പ്രാർത്ഥനകൾ. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ബലിപെരുന്നാൾ. തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ബലി പെരുന്നാൾ ആചരിക്കുന്നു.
ഇബ്രാഹിം നബിയുടെ ത്യാഗം:
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മായേലിനെ ദൈവകല്പന അനുസരിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഏറെ പ്രാർത്ഥനകൾക്ക് ശേഷം ലഭിച്ച കുഞ്ഞിനെ ദൈവം തിരിച്ചു ചോദിച്ചപ്പോൾ ഭക്തി പൂർവ്വം തിരിച്ചു നൽകാൻ തയ്യാറായി എന്നതാണ് ഇബ്രാഹിം നബിയുടെ പ്രത്യേകത. ആറ്റു നോറ്റുണ്ടായ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടും ദൈവത്തിന്റെ കല്പന അനുസരിക്കാൻ മടി കാണിച്ചില്ല. എല്ലാം ദൈവമാണ്, ദൈവം തന്നത് തിരികെ നൽകാൻ താൻ ബാധ്യസ്ഥനാണ് എന്ന് ഇബ്രാഹിം വിശ്വസിച്ചു. എന്നാൽ വിശ്വാസത്തിന്റെ ആഴം അളക്കാനുള്ള ദൈവത്തിന്റെ പരീക്ഷണമായിരുന്നു അത്. ഈ പരീക്ഷണത്തിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
മനുഷ്യൻ സ്വതന്ത്രനായി ജനിക്കുകയും സ്വതന്ത്രനായി മടങ്ങി പോവുകയുമാണ് ചെയ്യുന്നത്, അതിനിടെയുള്ള ജീവിത ഘട്ടത്തിൽ ലഭിക്കുന്ന ഓരോന്നും ദൈവത്തിന്റെ കരുണയാണ് എന്ന വലിയ പാഠമാണ് ഇബ്രാഹിം നബി നൽകുന്നത്. അതിനാൽ കറകളഞ്ഞ ഭക്തിയുള്ള, ദൈവത്തിനായി സ്വയം സമർപ്പിക്കാൻ പോലും തയ്യാറാകുന്ന തികഞ്ഞ ദൈവ വിശ്വാസിയുടെ ഓർമപ്പെടുത്തൽ ദിനമായി ബലി പെരുന്നാൾ കരുതി പോരുന്നു. ഈദുൽ അദ്ഹ, ഹജ്ജ് പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും ഈ പുണ്യ ദിനം അറിയപ്പെടുന്നു.
വിശ്വാസികൾ മക്കയിലെത്തി ഹജ്ജ് കർമം നിർവഹിക്കുകയും പ്രവാചകന്റെ ത്യാഗത്തെ വാഴ്ത്തുന്നതുമായ ദിവസമാണിന്ന്. ജീവിതത്തിൽ ഇന്നോളം സംഭവിച്ച തെറ്റുകൾ ഏറ്റു പറഞ്ഞുകൊണ്ട് നന്മകൾ മാത്രമേ ചെയ്യൂവെന്ന് പ്രതിജ്ഞയെടുക്കുന്ന പുണ്യ ദിനം.
ആഘോഷം കരുതലോടെ:
വലിയ പ്രാർത്ഥനകളും പുതിയ വസ്ത്രങ്ങളും സമൃദ്ധമായ ഭക്ഷണവും എല്ലാം ബലി പെരുന്നാളിന്റെ പ്രത്യേകതകളാണ്. എന്നാൽ ഇത്തവണ പതിവ് രീതികളെല്ലാം മാറ്റി വെച്ച് ഏറ്റവും ചുരുങ്ങിയ രീതിയിലാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ലോകം മുഴുവൻ വിറപ്പിച്ച കൊവിഡ് പിടിച്ചു കെട്ടാൻ ആഘോഷങ്ങൾക്ക് അതിരു നിശ്ചയിച്ചു വീട്ടിൽ തന്നെ ചെറിയ രീതിയിൽ ആഘോഷിക്കാനാണ് വിശ്വാസികൾ ശ്രമിക്കുന്നത്.
കേരളത്തിലെ പള്ളികളിൽ 100ൽ താഴെ ആളുകൾക്ക് മാത്രമാണ് പ്രാർത്ഥനകളിൽ പങ്കെടുക്കാനാവുക. കരുതൽ പ്രധാനമായതിനാൽ മത നേതാക്കളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്.
എല്ലാ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന അറഫ സംഗമത്തിൽ ആയിരങ്ങൾ മാത്രമാണ് ഇത്തവണ എത്തിയത്. കഅബാ പ്രദക്ഷിണവും സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമായി.
ആശംസകൾ നേരൂ:
ഈ കൊവിഡ് കാലത്ത് അകലെ നിന്നുള്ള ആശംസകളും പ്രാർത്ഥനകളും മാത്രമാണ് സുരക്ഷിതം. എവിടെയിരുന്നാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരൂ.
'ഈദ് മുബാറക്', 'കുല്ലു ആം അൻതും ബി ഖൈർ', 'തഖബ്ബലല്ലാഹ് മിന്നാ വമിൻകും വ സ്വാലിഹൽ അഹ്മാൽ' തുടങ്ങി വിവിധതരം ഈദ് ആശംസകൾ നിലവിലുണ്ട്.
മാതൃ ഭാഷയിലും വളരെ ലളിതമായി ആശംസകൾ അറിയിക്കാം.
പരിശുദ്ധ ഖുആൻ മുഖേന അനുഗ്രഹീതരാകുവാൻ അല്ലാഹു നമ്മെ തുണയ്ക്കട്ടെ.... ഈദ് മുബാറക്
* ഹൃദയം നിറഞ്ഞ ഈദ് മുബാറക്
* ത്യാഗത്തിൻ്റെയും വിശ്വാസദാര്‍ഢ്യത്തിൻ്റെയും സമര്‍പ്പണത്തിൻ്റെയും സന്ദേശവുമായി വീണ്ടും ഒരു ബലി പെരുന്നാൾ കൂടി... ബലി പെരുന്നാൾ ആശംസകൾ
* സഹനത്തിൻ്റെയും ത്യാഹത്തിൻ്റെയും സ്മരണകളുയര്‍ത്തി ബലിപെരുന്നാൾ വരവായി....ബക്രീദ് ആശംസകൾ
* മൈലാഞ്ചിച്ചോപ്പിൻ്റെ മൊഞ്ചുമായ്...
സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും
ഒരു പെരുന്നാൾ കൂടി വരവായ്...
ഈദ് മുബാറക്
* ത്യാഗസ്മരണകളാൽ മുഖരിതമായ പുണ്യനാളിൽ എൻ്റെ എല്ലാ സുഹൃത്തുകള്‍ക്കും ബക്രീദ് ആശംസകള്‍
* എൻ്റെ ഹൃദയം നിറഞ്ഞ ഈദുൽ അസ്ഹ ആശംസകൾ