രാജ്യത്തെ 15 വർഷത്തിൽ അധികം പഴക്കം വരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങളെല്ലാം പൊളിക്കാൻ കേന്ദ്രസർക്കാർ നിർദേശം. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട് എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി വ്യക്തമാക്കി. കാറുകളും ട്രക്കുകളും ബസുകളും ഉൾപ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ വാഹനങ്ങളും സ്ക്രാപ്പ് ചെയ്യാനാണ് നിർദേശം നൽകിയിട്ടുള്ളത്. 15 വർഷം ഉപയോഗിച്ച വാഹനങ്ങളാണ് ഇത്തരത്തിൽ ഒഴിവാക്കുന്നത്.
വാഹനങ്ങൾ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നയം എല്ലാ സംസ്ഥാനങ്ങളിലേക്കും അയച്ചിട്ടുണ്ട്. എല്ലാ സംസ്ഥാന സർക്കാരുകളും സംസ്ഥാന തലത്തിൽ ഈ നയം പിന്തുടരണമെന്ന് മന്ത്രി പറഞ്ഞു. അമേരിക്കയിൽ റോഡുകളിൽ നിന്ന് മലിനീകരണത്തിന് കാരണമാകുന്ന പഴയ കാറുകളുടെ എണ്ണം കുറയ്ക്കുന്നതിനായി പഴയ കാറുകളുടെ ഉടമകളെ അവരുടെ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന 'ക്യാഷ് ഫോർ ക്ലങ്കേഴ്‌സ്' പ്രോഗ്രാം നടത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി 2021 ഫെബ്രുവരിയിലാണ് കേന്ദ്രസർക്കാർ സ്‌ക്രാപ്പേജ് നയം അവതരിപ്പിച്ചത്.
അംഗീകാരമുള്ള സ്‌ക്രാപ്‌യാർഡുകളിലൂടെ റീസൈക്കിൾ പ്രക്രിയ ലളിതമാക്കുകയും പഴയ കാറുകൾ പുതുക്കുന്നതിനുള്ള ചെലവ് വർധിപ്പിക്കുകയും പുതിയ കാറുകൾ വാങ്ങുമ്പോൾ പ്രത്യേക കിഴിവുകൾ നൽകുകയും ചെയ്തുകൊണ്ടാണ് ഇന്ത്യയിൽ സർക്കാർ സ്ക്രാപ്പേജ് നയം നടപ്പാക്കിയത്. എന്നിട്ടും ഇതിന് രാജ്യത്ത് വലിയ സ്വീകര്യത നേടിയില്ല. ഇത് സംബന്ധിച്ച് നടത്തിയ ഒരു സർവ്വേയിൽ നിലവിലുള്ള കാറിന് കാലപ്പഴക്കം ചെന്നാലും ഭൂരിഭാഗം കാർ ഉടമകളും പുതിയ കാർ വാങ്ങാൻ താൽപ്പര്യപ്പെടുന്നില്ലെന്നാണ് കണ്ടെത്തിയത്.
സർവ്വേയിൽ വോട്ട് ചെയ്ത 10,543 കാർ ഉടമകളിൽ ഒരു വിഭാഗം ആളുകൾ സ്ക്രാപ്പേജ് പോളിസി അവതരിപ്പിച്ചതിന് ശേഷം പുതിയ വാഹനങ്ങൾ വാങ്ങാൻ താല്പര്യപ്പെട്ടു. ഇതിന് കാരണം പഴയ കാർ പരിപാലിക്കുന്നതിനുള്ള ചിലവ് കൂടുതലാണ് എന്നതാണ്. വോട്ടെടുപ്പിൽ പങ്കെടുത്ത 57 ശതമാനത്തിലധികം കാർ ഉടമകളും ഓഡോമീറ്റർ റീഡിങ് നോക്കി വേണം പഴയ കാർ സ്‌ക്രാപ്പ് ചെയ്യേണ്ടത് എന്ന വാദത്തോട് യോദിച്ചു. കാലപ്പഴക്കത്തെക്കാൾ വാഹനം എത്രമാത്രം ഉപയോഗിക്കപ്പെട്ടു എന്നതാണ് പ്രാധാനം എന്നായിരുന്നു ഈ വിഭാഗത്തിന്റെ വാദം.
കേന്ദ്രസർക്കാർ പറയുന്നത് പുതിയ സ്ക്രാപ്പേജ് നയം രാജ്യത്തെ മലിനീകരണത്തിന്റെ തോത് കുറയ്ക്കുകയും സ്റ്റീൽ, അലുമിനിയം, ചെമ്പ്, റബ്ബർ, പ്ലാസ്റ്റിക് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ കാര്യത്തിൽ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും എന്നാണ്. സ്ക്രാപ്പേജ് നയം തൊഴിലവസരങ്ങളും മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്. 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം പൊതുജനങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും കേന്ദ്രസർക്കാർ പറയുന്നു.