ആപ്പ്ജില്ല

കോംപസിനെ തോൽപിക്കാൻ പുതിയ പടക്കുതിരയുമായി ടാറ്റ

എച്ച്5എക്സ് വാഹനത്തിന്‍റെ വിപണിനാമം കമ്പനി പുറത്തുവിട്ടു

Samayam Malayalam 12 Jul 2018, 10:45 am
ടാറ്റ നെക്സണുശേഷം ഇന്ത്യൻ കാർ വിപണിയെ ഞെട്ടിക്കാനായി പുതിയൊരു അവതാരവുമായി ടാറ്റ മോട്ടോഴ്സ് എത്തുന്നു. ഏറെക്കാലമായി പിന്നണിയിൽ വികസിപ്പിച്ചികൊണ്ടിരുന്ന എച്ച്5എക്സ് എന്നു വിളിപ്പേരുള്ള 5 സീറ്റര്‍ പ്രീമിയം എസ്‍‍യുവിയുടെ പേര് ടാറ്റ ഔദ്യോഗികമായി പുറത്തുവിട്ടു - ടാറ്റ ഹരിയര്‍. ഫിയറ്റിന്‍റെ രണ്ട് ലിറ്റര്‍ എൻജിൻ ശക്തി പകരുന്ന ടാറ്റ ഹാരിയര്‍ 2019 ജനുവരിയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാഹനത്തിന്‍റെ കൺസപ്റ്റ് ഈ വര്‍ഷമാദ്യം ഡൽഹി ഓട്ടോ എക്സ്പോയിലും പ്രദര്‍ശിപ്പിച്ചിരുന്നു.
Samayam Malayalam har 1


ആദ്യഘട്ടത്തിൽ അഞ്ച് സീറ്റര്‍ വാഹനമായിരിക്കും പുറത്തുവരികയെങ്കിലും പിന്നാലെ ഹാരിയറിന്‍റെ ഏഴുസീറ്റ് വകഭേദവും ടാറ്റ അവതരിപ്പിക്കും. ഏഴ് സീറ്റര്‍ മോഡലിന് മറ്റൊരു പേരായിരിക്കും എന്നാണ് ഓട്ടോകാര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട്. അതേസമയം, വാഹനത്തിന്‍റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല. ജീപ്പ് കോംപസായിരിക്കും ഹാരിയറിന്‍റെ മുഖ്യ എതിരാളി എന്നാണ് സൂചന.


ഹാരിയര്‍ എന്ന പേരിൽ ഒരു ടയോട്ട എസ്‍‍യുവി വിദേശവിപണിയിലുണ്ടെങ്കിലും ഇന്ത്യൻ വിപണിയിൽ വാഹനത്തിന്‍റെ സാന്നിദ്ധ്യമില്ലാത്തതിനാൽ അത് ടാറ്റയ്ക്ക് ഭീഷണിയാകാൻ വഴിയില്ല.

അതേസമയം, ഹാരിയറിന്‍റെ വരവിന് മുന്നോടിയായി വിൽപനശൃംഖലയും അടിമുടി അഴിച്ചുപണിയാനൊരുങ്ങുകകയാണ് ടാറ്റ. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട അനുഭവം നൽകുന്നതിനായി ഡീലര്‍ഷിപ്പുകള്‍ക്കും പ്രീമിയം മേക്ക് ഓവര്‍ ലഭിക്കും. ഹാരിയര്‍ ഉള്‍പ്പെടെയുള്ള പ്രീമിയം വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇടവും പുതിയ ഡീലര്‍ഷിപ്പുകളിലുണ്ടാകും.


ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച കൺസപ്റ്റ് മോഡലിലിൽ നിന്ന് പ്രൊഡക്ഷൻ മോഡലിന് അധികം വ്യത്യാസങ്ങളില്ലെന്നാണ് വാഹനത്തിന്‍റെ പുറത്തുവരുന്ന സ്കെച്ചുകള്‍ സൂചിപ്പിക്കുന്നത്. എൽഇഡി ഹെഡ്‍‍ലൈറ്റുകള്‍, ടാറ്റയുടെ പുതിയ വാഹനങ്ങളിൽ കണ്ടുവരുന്ന ഹെഡ്‍‍ലൈറ്റിനെയും ഗ്രില്ലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 'ഹ്യുമാനിറ്റി ലൈൻ' തുടങ്ങിയവ ഹാരിയറിലുമുണ്ട്. അഗ്രസ്സീവായ പിൻ വീൽ ആര്‍ച്ച്, ചെരിഞ്ഞ സി പില്ലര്‍ തുടങ്ങിയവയാണ് വാഹനത്തിന്‍റെ മറ്റു പ്രത്യേകതകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ