ആപ്പ്ജില്ല

കേന്ദ്രബജറ്റ് പടിവാതിലിൽ; പ്രതീക്ഷയോടെ കേരളവും

നാളെ കേന്ദ്രബജറ്റ് അവതരിപ്പിക്കുമ്പോൾ കേരളത്തിന് സഹായകമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനം മുതൽ സാങ്കേതിക വിദ്യ വരെയുള്ള നിരവധി മേഖലകളിൽ കേന്ദ്രസഹായം പ്രതീക്ഷിക്കപ്പെടുന്നു. കേരളത്തിന്റെ ബജറ്റ് പ്രതീക്ഷകളുടെ ഒരു വിലയിരുത്തലാണ് ഇവിടെ നടത്തുന്നത്.

Authored byശിവദേവ് സി.വി | Samayam Malayalam 31 Jan 2023, 3:58 pm
നാളെ കേന്ദ്രബജറ്റ് അവതരിപ്പിക്കുമ്പോൾ സംസ്ഥാനങ്ങൾക്കും പ്രതീക്ഷയിലാണ്. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന കേരളത്തിനും കൈത്താങ്ങാകുന്ന പദ്ധതികൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യം വികസനം, റിലീഫ് പാക്കേജുകൾ, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിൽ വികസനം കൊണ്ടു വരുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
Samayam Malayalam Union Budget Kerala Expectations
പ്രതീകാത്മക ചിത്രം


പ്രവാസികളടക്കം കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവണത കോവിഡിനു ശേഷമുണ്ട്. ഇവരുടെ പുനരധിവാസത്തിനും, ഉപജീവനത്തിനുമായി ഇപ്പോൾത്തന്നെ ചില സർക്കാർ പദ്ധതികൾ നിലവിലുണ്ട്. ഇതോടൊപ്പം ഇത്തരത്തിൽ തിരികെ സംസ്ഥാനത്തേക്ക് വരുന്നവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക പാക്കേജ് സംസ്ഥാനം പ്രതീക്ഷിക്കുന്നു. ബജറ്റിനു മുമ്പുള്ള ചർച്ചകളിൽ സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യമായ AIIMS ന് തുല്യമായ ഒരു മെഡിക്കൽ സെന്റർ ആവശ്യമാണെന്ന് സംസ്ഥാനം ആവശ്യപ്പെട്ടരുന്നു. ഇതോടൊപ്പം മലബാർ ക്യാൻസർ സെന്ററിനെ രാഷ്ട്രീയ ആരോഗ്യ നിധി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്.

Also Read : ഇ-വാഹനങ്ങൾ; വില കുറയ്ക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതീക്ഷ
കേരളത്തിലെ പരമ്പരാഗത മേഖലകൾക്ക് ഉത്തേജനം നൽകണമെന്ന ആവശ്യവും ശക്തമാണ്. കയർ, കശുവണ്ടി തുടങ്ങിയ മേഖലകളെയും, വിദേശ നാണ്യം നേടിത്തരുന്ന സുഗന്ധവ്യഞ്ജനങ്ങളെയും പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ഇത്തരത്തിൽ കേരളത്തിലെ കാർഷിക രംഗത്തിന് ഉണർവേകുന്ന ഒരു പിടി പ്രഖ്യാപനങ്ങളും സംസ്ഥാനത്തിന്റെ പ്രതീക്ഷയാണ്.

സാങ്കേതിക മേഖലയിൽ സെമി ഹൈസ്പീഡ് ട്രെയിനുകളുടെ നിർമാണ യൂണിറ്റുകൾ, ഇ-വാഹനങ്ങളുടെ ലിഥിയം അയൺ ബാറ്ററികൾ‌, വാക്സിനുകളുടെ വികസനത്തിന് വേണ്ടിയുള്ള ഗവേഷണം തുടങ്ങിയവയ്ക്കായുള്ള പദ്ധതികളും സംസ്ഥാനത്തിന്റെ ആവശ്യങ്ങളാണ്. കണ്ണൂർ അന്തർദേശീയ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ (Point of call) സ്റ്റാറ്റസ് നൽകുന്ന കാര്യവും പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു. ഇതിലൂടെ കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നും, ടൂറിസം വികസനത്തിന് സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.

കേരളത്തിൽ നിന്ന് നികുതി വിഹിതം ഈടാക്കുന്നതിൽ കൂടുതൽ ഉദാരമായ സമീപനം കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നതും സംസ്ഥാനം കാലങ്ങളായി മുന്നോട്ടു വെക്കുന്ന ആവശ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫിബി)യുടെ കടമെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ബാധ്യതകൾ ഒഴിവാക്കി നൽകണമെന്നും ആവശ്യമുയരുന്നു.


Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്