വിദേശജോലിയ്ക്ക് സഹായിക്കാൻ ബ്രിഡ്ജ് കോഴ്സുകള്‍
വിദേശരാജ്യങ്ങളിൽ അധ്യാപകര്‍ക്കും നഴ്സുമാര്‍ക്കും പാരാമെഡിക്കൽ ജീവനക്കാര്‍ക്കും കെയര്‍ ഗിവര്‍മാര്‍ക്കും വലിയ ജോലിസാധ്യതയുണ്ടെങ്കിലും രാജ്യത്ത് സമാന മേഖലകളിൽ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലി ലഭിക്കുക എളുപ്പമല്ല. തൊഴില്‍ദാതാവിന്‍റെ നിലവാരത്തിനനുസരിച്ച് ഉദ്യോഗാര്‍ഥികളുടെ നൈപുണ്യം വര്‍ധിപ്പിക്കാനായി ആരോഗ്യ, നൈപുണ്യ വികസന മന്ത്രാലയങ്ങള്‍ സംയുക്തമായി പ്രത്യേക ബ്രിഡ്ജ് കോഴ്സുകള്‍ സംഘടിപ്പിക്കാനാണ് പദ്ധതി. വിവിധ രാജ്യങ്ങള്‍ക്കാവശ്യമായ ഭാഷകളും ഈ കോഴ്സുകളുടെ ഭാഗമായി പഠിപ്പിക്കും. പ്രത്യേക ട്രെയിനിങ് പാക്കേജുകളുടെ ഭാഗമായിരിക്കും ഇത്തരം കോഴ്സുകള്‍.
സ്റ്റാര്‍ട്ടപ്പുകളിൽ യുവാക്കള്‍ക്ക് പ്രോത്സാഹനം
രാജ്യത്തെ സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിക്കുന്ന എൻജിനുകളാണ് സ്റ്റാര്‍ട്ടപ്പുകള്‍ എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വിശേഷിപ്പിച്ചത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളിലെ യുവശക്തിയെ ഉപയോഗപ്പെടുത്താൻ എല്ലാ സര്‍ക്കാര്‍ ഏജൻസികള്‍ക്കും നിര്‍ദ്ദേശം നൽകിയതായി ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ രംഗത്തെ നിലവാരം മെച്ചപ്പെടുത്താനായി മൂല്യവര്‍ധിത സേവനങ്ങള്‍ ഒരുക്കാൻ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഓൺലൈൻ വഴി മുഴുവൻ സമയ ഡിഗ്രി കോഴ്സുകള്‍
ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ പഠിക്കാൻ സാഹചര്യമില്ലാത്ത സാമ്പത്തികവും സാമൂഹ്യവുമായി പിന്നോക്കം നിൽക്കുന്ന വിദ്യാര്‍ഥികള്‍ക്കായി മുഴുവൻ സമയ ഡിഗ്രി കോഴ്സുകള്‍ ഓൺലൈനായി പഠിക്കാനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ റാങ്കിങിൽ നൂറിനു മുകളിൽ റാങ്കുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും ഓൺലൈൻ കോഴ്സുകൾ തുടങ്ങാൻ അവസരം.
യുവ എൻജിനീയര്‍മാര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ്പ്
നഗരങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിൽ യുവ എൻജിനീയര്‍മാര്‍ക്ക് ഇന്‍റേൺഷിപ്പിന് സൗകര്യമൊരുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഇന്‍റേൺഷിപ്പിന് സൗകര്യമൊരുങ്ങുന്നതോടെ കോഴ്സ് പൂര്‍ത്തിയാക്കുന്ന എൻജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പ്രവൃത്തി പരിചയത്തിന് അവസരമൊരുങ്ങും. ഒപ്പം ഇവരുടെ സേവനം വലിയ സാമ്പത്തിക ബാധ്യതയില്ലാതെ സര്‍ക്കാരുകള്‍ക്ക് ലഭ്യമാകുകയും ചെയ്യും. ഒരു വര്‍ഷം വരെയാണ് ഇത്തരത്തിൽ ഇന്‍റേൺഷിപ്പ് ചെയ്യാൻ സാധിക്കുക.
സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി
വിദേശരാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ സര്‍വകലാശാലകളിൽ പഠനത്തിന് സൗകര്യമൊരുക്കാനുളള സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി വിപുലീകരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിഗണന. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദേശരാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന്‍റെ സഹായത്തോടെ പഠനത്തിന് സൗകര്യമൊരുങ്ങും.
പുതിയ വിദ്യാഭ്യാസ നയം ഉടൻ
2030ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വര്‍ക്കിങ് ക്ലാസ് സമൂഹമാകുമെന്നാണ് നിര്‍മലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. മാറുന്ന കാലത്ത് സാക്ഷരതയ്ക്കൊപ്പം ജനങ്ങള്‍ക്ക് ജോലിയും ജീവിതവും ആവശ്യമാണ്. പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനു മുന്നോടിയായി വിവിധ സംസ്ഥാന സര്‍ക്കാരുകളും പാര്‍ലമെന്‍റ് അംഗങ്ങളുമായി ചര്‍ച്ച നടത്തുന്നതായി കേന്ദ്ര മന്ത്രി നിര്‍മലാ സീതരാമൻ പറഞ്ഞു. ഇതുവരെ രണ്ട് ലക്ഷത്തോളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചെന്നും പുതിയ വിദ്യാഭ്യാസ നയം ഉടൻ അവതരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.