തിരുവനന്തപുരം: കൊറോണ വൈറസിനെ തുടർന്നുണ്ടായ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയാണ് ടൂറിസം. പുതിയ സംരംഭകരെ ഉൾപ്പടെ പ്രതിസന്ധിയിലാക്കി ടൂറിസം മേഖലയ്ക്ക് ആശ്വാസമേകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടായത്. ഇതിന്റെ ഭാഗമായി ടൂറിസം സംരംഭകര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കും. ടൂറിസം മാർക്കറ്റിങ്ങിന് 100 കോടിയും നിലവിലെ ടൂറിസം ഡെസ്റ്റിലേഷനുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 117 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കേരള വിനോദസഞ്ചാരി തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് ആരംഭിക്കും. ടൂറിസവുമായി ബന്ധപ്പെട്ട് മൂന്നാറിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് തുക നീക്കി വച്ചതായും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇനി ടൂറിസം മേഖലയിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, മുസിരിസ്, തലശ്ശേരി എന്നിവിടങ്ങളിൽ 2021-22ൽ ഹെറിറ്റേജ് സ്പൈസ് റൂട്ട് പ്രോജക്ട് നടപ്പിലാക്കും. ഈ പദ്ധതിക്കായി 40 കോടി രൂപ അനുവദിക്കും. തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിക്ക് 40 കോടി രൂപ പ്രത്യേകം വയകയിരുത്തിയിരുന്നു.
- പഠന ടൂറുകളെ പ്രോത്സാഹിപ്പിക്കാൻ 5 കോടി രൂപ വകയിരുത്തി.
- മൂന്നാറിൽ വിനോദസഞ്ചാര കൗതുകത്തിന് ട്രെയിൻ യാത്ര പുനരുജ്ജീവിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ടാറ്റ എസ്റ്റേറ്റുമായി ചർച്ച ചെയ്യുകയും ഭൂമി വിട്ടുതരാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തതായി ധനമന്ത്രി അറിയിച്ചു.
- ടൂറിസം ബോട്ടുകളുടെ നവീകരണത്തിന് 25 കോടി രൂപ വകയിരുത്തി.
- സ്വകാര്യമേഖലയിലെ പൈതൃക വാസ്തുശിൽപ സംരംക്ഷണത്തിനുംനൃതന ടൂറിസം ഹോസ്പിറ്റാലി സ്ഥാപനങ്ങൾക്കും കെടിഡിസിയ്ക്ക് 10 കോടി രൂപ വീതം അനുവദിക്കും.
- കൊവിഡ് കാരണം മുടങ്ങിയ ചാമ്പ്യൻ ബോട്ട് ലീഗ് 2021-22ൽ പുനരാരംഭിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി.
- എക്കോ ടൂറിസം അടക്കം നൂതന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് കോടി രൂപ അനുവദിക്കും.
- കൊച്ചി ബിനാലെയ്ക്ക് ഏഴ് കോടി രൂപയും ആലപ്പുഴ ആഗോള ചിത്രപ്രദർശനത്തിന് രണ്ട് കോടി രൂപയും മറ്റ് സാംസ്കാരിക മേളകൾക്ക് വേണ്ടി 10 കോടി രൂപ വകയിരുത്തുന്നു.