ആപ്പ്ജില്ല

പ്രളയം തകർത്ത കേരളത്തിന് ബജറ്റിൽ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷ: തോമസ് ഐസക്

പുനര്‍നിര്‍മ്മാണത്തിനുള്ള വായ്‍പ അധിക വായ്‍പയായി അംഗീകരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിനോടുള്ള കേരളത്തിൻ്റെ പ്രധാന ആവശ്യമെന്ന് തോമസ് ഐസക്. വായ്പാ പരിധി ഉയർത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി.

Samayam Malayalam 5 Jul 2019, 9:52 am
തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന് കേന്ദ്ര ബജറ്റിൽ സഹായം ഉണ്ടാകണമെന്നാണ് കേരളത്തിൻ്റെ ആവശ്യമെന്ന് ധനമന്ത്രി തോമസ് ഐസക്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ കൂടുതൽ ഇളവുകള്‍ നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Samayam Malayalam Thomas Isaac


കേന്ദ്ര സര്‍ക്കാരിൻ്റെ ശക്തമായ ഇടപെടലിലൂടെ മാത്രമേ കേരളത്തിൻ്റെ സാമ്പത്തിക വളര്‍ച്ചയെ നിലനി‍ത്താൻ സാധിക്കൂ. കേരളത്തിൻ്റെ വായ്‍പാ പരിധി മൂന്നിൽ നിന്ന് നാലര ശതമാനം ഉയര്‍ത്തണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. എന്നാൽ ഈ വര്‍ഷം വായ്‍പ എടുക്കാൻ അനുവദിച്ചിരുന്ന 6000 കോടി രൂപ കേന്ദ്രം കുറച്ചു. ഇതേത്തുടര്‍ന്നാണ് കേരളത്തിൻ്റെ പ്രതീക്ഷ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

പുനര്‍നിര്‍മ്മാണത്തിനുള്ള വായ്‍പ അധിക വായ്‍പയായി അംഗീകരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിനോടുള്ള കേരളത്തിൻ്റെ പ്രധാന ആവശ്യം. സാധാരണ അനുവദിച്ചിട്ടുള്ള വായ്‍പയിൽ പ്രളയ വായ്‍പ ഉള്‍ക്കൊള്ളിച്ചാൽ വലിയ തിരിച്ചടിയാകും. പ്രളയ പുനര്‍നിര്‍മ്മാണത്തിന് അധിക വായ്‍പ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയക്കെടുതിക്ക് പിന്നാലെ നികുതി വരുമാനത്തിലെ ഇടിവ് സംസ്ഥാനത്തെ പിടിച്ചുകുലുക്കി. ജിഎസ്‍ടി വഴിയുള്ള നികുതി പിരിവിലെ ആശയക്കുഴപ്പം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് ആയുര്‍വേദ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റബ്ബര്‍ വിലയിടിവ് തടയാൻ നേരിടാൻ 200 രൂപ സബ്‍സിഡി അനുവദിക്കുക, ചെന്നൈ ബെംഗളൂരു വ്യവസായ ഇടനാളി കോയമ്പത്തൂർ വഴി കൊച്ചി വരെ നീട്ടുക, കേരളത്തിന് എയിംസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇത്തവണയും ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനാണ് അവതരിപ്പിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വാഗ്ദാനം ചെയ്ത രാജ്യത്തിന്‍റെ അതിവേഗ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ളതായിരിക്കും പുതിയ ബജറ്റ് എന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനും കര്‍ഷകരുടെ വരുമാനം കൂട്ടുന്നതിനുമുള്ള പദ്ധതികളും പ്രതീക്ഷിക്കാം.

സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന അഞ്ച് ട്രില്യൺ ഡോളറിന്‍റെ സാമ്പത്തിക ശേഷി കൈവരിക്കുക എന്നതാണ് തന്‍റെ പ്രഥമ ബജറ്റ് അവതരിപ്പിക്കുന്ന നിര്‍മലാ സീതാരാമനു മുന്നിലുള്ള വെല്ലുവിളി. ഈ സാമ്പത്തികവര്‍ഷം രാജ്യത്ത് ഏഴ് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് എട്ട് ശതമാനമായി ഉയര്‍ന്നാൽ മാത്രമേ അഞ്ച് ട്രില്യൺ ഡോളര്‍ ലക്ഷ്യം കൈവരിക്കാനാകൂ. ഇത് മുന്നിൽക്കണ്ടുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റിൽ ഉണ്ടാകുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്