ആപ്പ്ജില്ല

സ്വര്‍ണം, വെള്ളി ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; പുതിയ നിരക്കുകളറിയാം

സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുകയാണെങ്കില്‍, അത് ഹാള്‍മാര്‍ക്ക് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് പിന്നീട് വില്‍ക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ വെള്ളി ആഭരണങ്ങള്‍ക്കും പുരാവസ്തുക്കള്‍ക്കും ഹാള്‍മാര്‍ക്ക് നിര്‍ബന്ധമല്ല. ഇപ്പോൾ ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Samayam Malayalam 23 Sept 2022, 5:30 pm
സ്വര്‍ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും പരിശുദ്ധി ഉറപ്പാക്കുന്നതിനാണ് ബിഐഎസ് ഹോള്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷമാണ് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയതെങ്കിലും നിലവില്‍ വന്നത് ഈ വര്‍ഷമാണ്. ഇപ്പോള്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 2022 മാര്‍ച്ച് 4-ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, സ്വര്‍ണാഭരണങ്ങള്‍ക്കും പുരാവസ്തുക്കളുമുള്ള ഹാള്‍മാര്‍ക്കിംഗ് ഫീസ് ഇനത്തിന് 35 രൂപയില്‍ നിന്ന് 45 രൂപയായി ഉയര്‍ത്തി. അതുപോലെ, വെള്ളി ആഭരണങ്ങള്‍ക്കും പുരാവസ്തുക്കള്‍ക്കുമുള്ള ഹാള്‍മാര്‍ക്കിംഗ് ഫീസ് ഇനത്തിന് 25 രൂപയില്‍ നിന്ന് 35 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
Samayam Malayalam gold hallmarking rate


സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ അല്ലെങ്കില്‍ പുരാവസ്തുക്കള്‍ എന്നിവയുടെ ഏറ്റവും കുറഞ്ഞ ചരക്ക് ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ല. സ്വർണ്ണത്തിന്റെയും, വെള്ളിയുടേയും ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ കണക്കാക്കുന്നത് പീസുകളുടെ എണ്ണത്തിനനുസരിച്ചാണ്, ആഭരണങ്ങളുടെയോ പുരാവസ്തുക്കളുടെയോ ഭാരം നോക്കിയല്ല.

2018-ല്‍ ഹാള്‍മാര്‍ക്കിംഗ് റെഗുലേഷന്‍സ് അവതരിപ്പിച്ചതിന് ശേഷം ബിഐഎസ് ആദ്യമായാണ് ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. നിര്‍ബന്ധിത സ്വര്‍ണ്ണ, വെള്ളി ഹാള്‍മാര്‍ക്കിംഗിന്റെ രണ്ടാം ഘട്ടം 2022 ജൂണ്‍ 1 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

2021 ജനുവരി 15 മുതല്‍ രാജ്യത്തുടനീളം സ്വര്‍ണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമെന്ന് 2019 നവംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജ്വല്ലറികള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് സ്വീകരിക്കാനും ബിഐഎസില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാനും ഒരു വര്‍ഷത്തിലധികം സമയം അനുവദിച്ചിരുന്നു.

എന്നിരുന്നാലും, കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജ്വല്ലറികള്‍ ഹാള്‍മാര്‍ക്കിംഗ് നടപ്പിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സമയപരിധി നാല് മാസത്തേക്ക് ജൂണ്‍ 1 വരെ നീട്ടിയിരുന്നു. നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന ജ്വല്ലറികള്‍ക്ക് ബാധകമാണ്. അതേസമയം ഉപഭോക്താവിന് അവരുടെ ആഭരണങ്ങള്‍ ഹാള്‍മാര്‍ക്കില്ലാതെ ജ്വല്ലറിക്ക് വില്‍ക്കാന്‍ സാധിക്കും.

ജ്വല്ലറിക്ക് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഐഎസ് 1417:2016-ല്‍ വ്യക്തമാക്കിയിരിക്കുന്ന പ്രകാരം മാത്രം ഗ്രേഡ് 14, 18 അല്ലെങ്കില്‍ 22 കാരറ്റ് ആഭരണങ്ങള്‍ ഉരുക്കി പുതിയ ആഭരണങ്ങള്‍ നിര്‍മ്മിക്കാം. അത് വീണ്ടും വില്‍ക്കുന്നതിന് മുമ്പ് ഹാള്‍മാര്‍ക്ക് ചെയ്യണം.

ഹാള്‍മാര്‍ക്കിംഗിന്റെ രണ്ടാം ഘട്ടത്തില്‍, സ്വര്‍ണ്ണാഭരണങ്ങളിലെ പരിശുദ്ധിയുടെ അടയാളങ്ങളും ബിഐഎസ് പരിഷ്‌കരിച്ചു. 2022 ജൂണ്‍ മുതല്‍, എല്ലാ ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ക്കും ബിഐഎസ് ലോഗോയും പ്യൂരിറ്റി/ഫൈന്‍നസ് ഗ്രേഡും ആറക്ക ആല്‍ഫാന്യൂമെറിക് കോഡും ഉണ്ട്, ഇത് എച്ച്‌യുഐഡി എന്നും അറിയപ്പെടുന്നു.

ആദ്യ ഘട്ടത്തില്‍, ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളില്‍ നാല് അടയാളങ്ങള്‍ ഉണ്ടായിരിക്കണം. ബിഐഎസ് ലോഗോ, പ്യൂരിറ്റി/ഫൈന്‍നസ് ഗ്രേഡ്, അസ്സെ സെന്ററിന്റെ തിരിച്ചറിയല്‍ അടയാളം, ജ്വല്ലറിയുടെ തിരിച്ചറിയല്‍ നമ്പര്‍ എന്നിവയാണ് അവ. ബിഐഎസ് നിയമം, 2018, സെക്ഷന്‍ 49 അനുസരിച്ച്, വിലയേറിയ ലോഹവസ്തുക്കള്‍ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍, ഉപഭോക്താവിന് നല്‍കുന്ന നഷ്ടപരിഹാരം, വില്‍ക്കുന്ന സാധനങ്ങളുടെ ഭാരത്തിനും പരിശോധനാ നിരക്കുകള്‍ക്കും ശുദ്ധതയുടെ കുറവിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയ വ്യത്യാസത്തിന്റെ രണ്ടിരട്ടിയായിരിക്കണം.

ഹാള്‍മാര്‍ക്ക് നഷ്ടപ്പെട്ടാല്‍ പരിഹാരമായി ബിഐഎസ് ഒരു സുസ്ഥിരമായ പരാതി പരിഹാര നടപടിക്രമം പിന്തുടരുന്നുണ്ട്. കംപ്ലയിന്റ് മാനേജ്മെന്റ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വകുപ്പിലാണ് പരാതികള്‍ കേന്ദ്രീകൃതമായി രേഖപ്പെടുത്തുന്നത്. ഓഫ്ലൈനായും ഓണ്‍ലൈനായും പരാതികള്‍ നല്‍കാം.

ബിഐഎസിന്റെ മൊബൈല്‍ ആപ്പ് ആയ ബിഐഎസ് കെയര്‍ വഴിയോ www.bis.gov.in-ലെ ഓണ്‍ലൈന്‍ പരാതി രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ complaints@bis.gov.in എന്ന ഇമെയിലിലേക്ക് ഒരു മെയില്‍ അയച്ചോ ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാം. ബിഐഎസിന്റെ ഏറ്റവും അടുത്തുള്ള റീജിയണല്‍/ബ്രാഞ്ച് ഓഫീസിലെ പബ്ലിക് ഗ്രീവന്‍സ് ഓഫീസറെ (പരാതി മാനേജ്മെന്റ് ആന്റ് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്) നേരിട്ട് ബന്ധപ്പെടാവുന്നതുമാണ്.

പരാതി ലഭിച്ചാലുടന്‍ അത് അന്വേഷിക്കുകയും പരിഹാരത്തിനായി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് വകുപ്പ് ഉറപ്പു തരുന്നു.
നിലവില്‍, 14, 18, 20, 22, 23, 24 എന്നിങ്ങനെ ഈ ആറ് കാരറ്റുകളിലുള്ള വിഭാഗങ്ങളില്‍ മാത്രമാണ് ബിഐഎസ് സ്വര്‍ണ്ണ ഹാള്‍മാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നത്. ഒരു സ്വര്‍ണ്ണാഭരണത്തിന് 18K750 സ്റ്റാമ്പ് ആണെങ്കില്‍, ആഭരണത്തില്‍ 75% സ്വര്‍ണ്ണം ഉണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്.

Read Latest Business News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്