ആപ്പ്ജില്ല

ജി.എസ്.ടിയിൽ ഉൾപ്പെട്ടില്ലെങ്കിൽ ഇന്ധനവില കുതിക്കും; എല്ലാ കണ്ണുകളും ജി.എസ്.ടി. യോഗത്തിലേക്ക്

കേരളമടക്കം ഇന്ധനവിലയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നില്ല. ഉണ്ടായേക്കാവുന്ന വരുമാനച്ചോര്‍ച്ച തന്നെയാണ് ഇതിനു കാരണം. ഒരു വിഭാഗം ഇന്ധന ഉല്‍പ്പന്നങ്ങളെ മാത്രം ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും തെളിയുന്നുണ്ട്.

Samayam Malayalam 14 Sept 2021, 4:56 pm
രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റം പ്രാദേശിക വിപണികള്‍ക്കു ഭീഷണിയാകുന്നു. ആഗോള വിപണിയിലെ വില മാറ്റത്തിനനുസരിച്ച് പ്രാദേശിക വില ദിനംപ്രതി മാറുന്ന രീതിയാണ് ഇന്ത്യയില്‍ നിലവിലുള്ളത്. കഴിഞ്ഞ ഒമ്പതു ദിവസമായി രാജ്യത്ത് ഇന്ധനവില മാറിയിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ വിലവര്‍ധിച്ചേക്കുമെന്നാണു ലഭ്യമായ സൂചന. രാജ്യാന്തര വിപണിയിലെ 15 ദിവസത്തെ എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് രാജ്യത്ത് ഇന്ധനവില നിശ്ചയിക്കുന്നത്. പ്രാദേശിക വിപണികളില്‍ ഇന്ധനവില നിലവില്‍ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും ചരിത്രത്തിലെ ഉയര്‍ന്ന തോതിൽ തടരുകയാണ്. ഇന്ധനവില നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാര്‍, കമ്പനികളില്‍നിന്നു തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അതേസമയം കമ്പനികള്‍ക്ക് വില നിശ്ചയിക്കുന്നതിനുള്ള അധികാരം നല്‍കിയത് ആരെന്നുള്ള രാഷ്ട്രീയ പോര് തുടരുകയാണ്.
Samayam Malayalam gst council will consider fuel price hike
ജി.എസ്.ടിയിൽ ഉൾപ്പെട്ടില്ലെങ്കിൽ ഇന്ധനവില കുതിക്കും; എല്ലാ കണ്ണുകളും ജി.എസ്.ടി. യോഗത്തിലേക്ക്


​രാജ്യാന്തര വിപണിയിലെ എണ്ണവില ട്രെന്‍ഡ്

ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില കഴിഞ്ഞ ഒരു മാസമായി വര്‍ധിക്കുകയാണ്. ഓഗസ്റ്റ് 20ന് ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 65.18 ഡോളറായിരുന്നു വില. എന്നാല്‍ ഇന്ന് ഒരു ബാരല്‍ ക്രൂഡിന് 74.07 ഡോളറാണ്. ഒരു ദിവസം കൊണ്ട് വിലയിലുണ്ടായ മാറ്റം 0.76 ശതമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ കഴിഞ്ഞ ദിവസം ഏഷ്യന്‍ വിപണികള്‍ക്കുള്ള എണ്ണവിലയില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. പ്രതീക്ഷിച്ചതിലും വലിയ കുറവായിരുന്നു ഇത്. എന്നാല്‍ ഇതിന്റെ ഗുണം ഇതുവരെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. കൂടുതല്‍ ലാഭത്തിനായി എണ്ണക്കമ്പനികള്‍ ഇളവുകള്‍ വൈകിക്കുകയാണെന്നാണു ആക്ഷേപം.

​എണ്ണവിലയിലെ സാധ്യതകള്‍

അരാംകോ എണ്ണവില കുറച്ചതോടെ അമേരിക്കന്‍ ഷെയ്ല്‍ ഗ്യാസിന്റെ വിലയും കുറഞ്ഞിരുന്നു. എന്നാല്‍ ഒപെക് രാജ്യങ്ങള്‍ വില വര്‍ധിപ്പിക്കുന്നതിനായി ഉല്‍പ്പാദനം കുറയ്ക്കുകയാണ്. ഉടനടി ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നാണു സൂചന. നിലവിലെ രാജ്യാന്തര എണ്ണവില വര്‍ധനയക്കു കാരണവും ഇതാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനവും എണ്ണവിലയെ സ്വാധീനിക്കുന്ന ഘടകമാണ്. എണ്ണവില കുറഞ്ഞാലും ഡോളറിനെതിരേ രൂപ തിരിച്ചടി നേരിട്ടാല്‍ ഉപയോക്താക്കള്‍ക്കു ഗുണം ലഭിക്കില്ല. കഴിഞ്ഞമാസം ഡോളറിനെതിരേ രൂപ 71- 73 രൂപ റേറഞ്ഞിലായിരുന്നു. എന്നാൽ നിലവിൽ മൂല്യം 74 രൂപയിലേക്ക് ഇടിയുകയാണ്.

​ഇന്ധനവിലയും ജി.എസ്.ടിയും

ഇന്ധനവില വര്‍ധനയ്‌ക്കെതിരേ രാജ്യത്താകമാനം ആക്ഷേപമുയരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ധനവിലയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കും. 70 ശതമാനം അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ ഇന്ധനവില ജി.എസ്.ടിയില്‍ പെടും. ജി.എസ്.ടിയുടെ ഉയര്‍ന്ന സ്ലാബില്‍ പെട്ടാല്‍പോലും പെട്രോള്‍- ഡീസല്‍ വിലയില്‍ വന്‍ കുറവുണ്ടാകും. എന്നാല്‍ കേരളമടക്കം ഇന്ധനവിലയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നില്ല. ഉണ്ടായേക്കാവുന്ന വരുമാനച്ചോര്‍ച്ച തന്നെയാണ് ഇതിനു കാരണം. ഒരു വിഭാഗം ഇന്ധന ഉല്‍പ്പന്നങ്ങളെ മാത്രം ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും തെളിയുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്