1997-ൽ ടെക്നോപാര്‍ക്കിൽ 55 എൻജിനിയര്‍മാരുമായി തുടങ്ങിയ ഒരു സംരംഭം. മലയാളി വികെ മാത്യൂസ് നേതൃത്വം നൽകുന്ന ഐബിഎസ് സോഫ്റ്റ് വെയറിൽ ഇന്നുള്ളത് 20 രാജ്യങ്ങളിൽ നിന്നുള്ള 35,00 ടെക്കികൾ ആണ്. ഏവിയേഷൻ രംഗത്തുൾപ്പെടെ വിവിധ മേഖലകളിലായി സോഫ്റ്റ്വെയർ സേവനങ്ങൾ നൽകുന്നതാണ് കമ്പനി. വിമാനങ്ങളുടെ സോഫ്റ്റ്വെയർ നിർമിച്ചായിരുന്നു തുടക്കം. കമ്പനിയുടെ ഏകദേശ മൂല്യം 11,500 കോടി രൂപയിലധികമാണ്.
ഏവിയേഷൻ രംഗത്തെ വൻകിട കമ്പനിയായ ഐബിഎസിന് വി.കെ മാത്യൂസ് തുടക്കമിട്ടത് എങ്ങനെയാണ്?
25 വർഷങ്ങൾക്ക് മുമ്പ്, ദുബായിലെ ഉയർന്ന ജോലി ഉപേക്ഷിച്ചാണ് ബിസിനസ് തുടങ്ങാനായി വികെ മാത്യൂസ് ഇന്ത്യയിൽ എത്തുന്നത്. അൽപ്പം റിസ്ക് എടുത്ത് തന്നെയാണ് എല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതെന്ന് പറയാം.
കേരളത്തിലെ കിഴക്കമ്പലം ഗ്രാമത്തിൽ ജനിച്ച മാത്യൂസ് ഫെഡറൽ ബാങ്കിൻെറ സ്ഥാപക മാനേജർമാരിൽ ഒരാളുടെ മകനാണ്. അദ്ദേഹത്തിൻെറ കരിയർ ഗ്രാഫും രസകരമാണ്. കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിനും ബിരുദത്തിനും ശേഷം, കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ പിജി നേടി.
1980-ൽ ഇന്ത്യൻ ആർമിയുടെ മിലിട്ടറി കോളേജിൽ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകനായാണ് കരിയർ ആരംഭിച്ചത്. അദ്ധ്യാപനം തനിക്ക് പറ്റിയതല്ലെന്ന് മനസ്സിലാക്കി എയർ ഇന്ത്യയിൽ ഒരു സിസ്റ്റം അനലിസ്റ്റായി ചേർന്നു. പിന്നീട് 1983-ൽ ദുബായിലെ എമിറേറ്റ്സ് എയർലൈനിലേക്ക് മാറി. അവിടെ ഒരു ദശാബ്ദത്തിലേറെ നീണ്ട കരിയർ. പിന്നീട് കമ്പനിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐടി തലവനായി.
40 വയസ്സ് പോലും തികയാത്ത മാത്യൂസ് ദുബായിലെ സ്വപ്ന ജീവിതവും കരിയറും ആസ്വദിക്കുന്ന സമയത്താണ് ബിസിനസിലേക്ക് ചുവടുവക്കാൻ തീരുമാനിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പ്രധാന ചെലവുകൾ കമ്പനിയാണ് വഹിച്ചിരുന്ന സമയമായിരുന്നു അത്. എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിൽ തിരിച്ചെത്തി ബിസിനസ് തുടങ്ങുകയായിരുന്നു. 1997-ൽ കേരളത്തിലെ ആദ്യത്തെ ഐടി ഹബ്ബായ ടെക്നോപാർക്കിൽ ഐബിഎസ് സോഫ്റ്റ്വെയർ സ്ഥാപിച്ചപ്പോൾ ഒരുപക്ഷേ അദ്ദേഹം കണ്ടിരുന്ന സ്വപ്നത്തിനും അപ്പുറത്തേക്ക് ഇപ്പോൾ ഐബിഎസ് വളർന്നിരിക്കുന്നു. എയര്‍ കാനഡ, ബ്രിട്ടീഷ് എയര്‍വെയ്സ്, അമേരിക്കൻ എയര്‍വെയസ്, എമിറ്റേറ്റ്സ്, ഇത്തിഹാദ് തുടങ്ങി ഒട്ടേറെ വിമാനക്കമ്പനികൾക്കും മറ്റ് ആഗോള ഭീമൻമാർക്കും ഇപ്പോൾ സേവനങ്ങൾ നൽകുന്നു.