ആപ്പ്ജില്ല

ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതിക്കടക്കം 'രൂപ വാങ്ങിക്കാൻ താല്പര്യമില്ലാതെ' റഷ്യ

റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് വൻതോതിലാണ് ഇറക്കുമതി നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യത്തിൽ റൂബിളും, രൂപയും ഉപയോ​ഗിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നു വരികയായിരുന്നു. എന്നാൽ ഇവിടേക്കുള്ള റഷ്യയുടെ കയറ്റുമതി കൂടുതലായതിനാൽ രൂപയിൽ വിനിമയം നടത്താൻ റഷ്യ താല്പര്യം പ്രകടിപ്പിക്കുന്നില്ല.

Authored byശിവദേവ് സി.വി | Samayam Malayalam 7 May 2023, 5:17 pm
കറൻസിയുമായി ബന്ധപ്പെട്ട് ഇന്ത്യയും, റഷ്യയും തമ്മിൽ നടത്തി വന്ന ചർച്ചകൾ നിർത്തി വെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യാവശ്യങ്ങൾക്കായി ഡോളറിനു പകരം റൂബിളും, രൂപയും ഉപയോഗിക്കുന്നതു സംബന്ധിച്ച ചർച്ചകളാണ് നിർത്തി വെച്ചത്. റഷ്യയിൽ നിന്നും ഇന്ത്യ പെട്രോളിയം, കൽക്കരി എന്നിവ വൻതോതിലാണ് ഇറക്കുമതി നടത്തുന്നത്. ഇതിന്റെ ഫലമായി റഷ്യയ്ക്ക് നൽകേണ്ട രൂപയുടെ തോത് കൂടുന്നതാണ് കാരണം. റഷ്യയിലേക്ക് ഇന്ത്യയിൽ നിന്നും ആനുപാതികമായ കയറ്റുമതി ഇല്ലാത്തതാണ് അന്തരം വർധിപ്പിച്ചത്.
Samayam Malayalam India Russia Rupee
പ്രതീകാത്മക ചിത്രം


ഒരു വർഷം 4,000 കോടി ഡോളർ അഥവാ 3.2 ലക്ഷം കോടി രൂപ റഷ്യയിൽ കെട്ടിക്കിടക്കുന്ന സ്ഥിതി വരുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കു മാത്രമേ ഇത് ഉപയോഗിക്കാനും സാധിക്കുകയുള്ളൂ. ഇതിനാൽ റഷ്യയുടെ താല്പര്യം കുറഞ്ഞതാണ് ചർച്ചകൾക്ക് തടസ്സമായത്.


റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ കൽക്കരിയും, ക്രൂഡ് ഓയിലും ഇറക്കുമതി നടത്തുന്നവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. രൂപയിലൂടെയുള്ള സ്ഥിരമായ ഒരു പേയ്മെന്റ് സംവിധാനം നടപ്പാകുമെന്നായിരുന്നു പ്രതീക്ഷ. ഇതിലൂടെ കറൻസി മാറ്റിയെടുക്കുന്നതിലെ ചിലവുകൾ കുറയുമെന്നും കണക്കാക്കപ്പെട്ടിരുന്നു.

Also Read : 194 രൂപയുടെ ബെക്കാർഡി റമ്മിന് കേരളത്തിൽ 1550 രൂപ; പ്രമുഖ ബ്രാൻഡു​കൾക്ക് തമിഴ്നാട്ടിൽ 500 രൂപയിലധികം വിലക്കുറവ്
രൂപ മുഴുവനായി കൺവേർട് ചെയ്തെടുക്കാൻ നിലവിലെ സാഹചര്യത്തിൽ റഷ്യയ്ക്ക് സാധിക്കില്ല. ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂടുതലും, ഇവിടെ നിന്നുള്ള കയറ്റുമതി കുറവും ആണെന്നതാണ് പ്രധാന കാരണം. ആഗോള കയറ്റുമതിയിൽ ഇന്ത്യയുടെ പങ്കാളിത്തം ഏകദേശം 2% മാത്രമാണ്. ഇതിനാൽത്തന്നെ മറ്റു രാജ്യങ്ങൾക്ക് രൂപ ഹോൾഡ് ചെയ്യേണ്ട ആവശ്യവും വരുന്നില്ല.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനു ശേഷമാണ് രൂപ, റൂബിൾ എന്നിവയിൽ‍ ഇരു രാജ്യങ്ങളും വാണിജ്യം നടത്തുന്നതു സംബന്ധിച്ച ചർച്ചകൾ ഊർജ്ജിതമായത്. നിലവിൽ ഡോളറിലോ, യുഎഇ ദിർഹത്തിലോ ആണ് ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ വില നൽകിക്കൊണ്ടിരിക്കുന്നത്.

Also Read : വീണ്ടും ജിയോ വിപ്ലവം; 73% ആളുകളും ഐപിഎൽ കാണുന്നത് ജിയോ സിനിമയിലൂടെയെന്ന് റിപ്പോർട്ട്
യുദ്ധം തുടങ്ങിയതിനു ശേഷം, റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി വൻതോതിൽ വർധിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി 24ന് യുദ്ധം തുടങ്ങുന്ന സാഹചര്യത്തിൽ 10.6 ബില്യൺ ഡോളറുകളുടെ ഇറക്കുമതിയാണ് നടന്നിരുന്നതെങ്കിൽ, 2023 ഏപ്രിലിൽ ഇത് 51.3 ബില്യൺ ഡോളറുകളുടേതായി മാറി. ഏകദേശം 12 ഇരട്ടി വർധനവാണിത്. ഇതേ സമയം ഇന്ത്യയുടെ കയറ്റുമതി 3.61 ബില്യൺ ഡോളറിൽ നിന്ന് 3.43 ബില്യൺ ഡോളറുകളായി കുറഞ്ഞിട്ടുമുണ്ട്.

ഇതിനിടെ ചൈന റഷ്യയിൽ നിന്ന് ഭീമമായ തോതിൽ ഇന്ധന ഇറക്കുമതി നടത്തുന്നുമുണ്ട്. ഇവിടെ ചൈനയ്ക്ക് പ്രതിഫലം നൽകാൻ യുവാൻ ലഭ്യമാക്കുന്നതിനും റഷ്യയ്ക്ക് താല്പര്യമുണ്ട്.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്