ആപ്പ്ജില്ല

സാമ്പത്തിക പ്രതിസന്ധിയിൽ കേരളം; ബജറ്റ് അവതരണം അടുക്കുന്നു

സംസ്ഥാന ബജറ്റ് അടുക്കുമ്പോൾ കേരളം സാമ്പത്തിക പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസം ആർബിഐ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും കേരളത്തിന്റെ കടബാധ്യതയുടെ ആഴം പരാമർശിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജനപ്രിയമായ പ്രഖ്യാപനങ്ങൾ കുറയാനും സാധ്യതയുണ്ട്.

Authored byശിവദേവ് സി.വി | Samayam Malayalam 19 Jan 2023, 11:41 am
സംസ്ഥാന ബജറ്റിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കേരളം കടത്തിന്റെ നടുവിൽ. ഫെബ്രുവരി ആദ്യവാരം ബജറ്റ് അവതരണം ഉണ്ടാകുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഇതേ സമയം, കേരളത്തിന് കൂടുതൽ പണം ആവശ്യമുള്ള സാഹചര്യമാണ് നിലവിലേതെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. വരുന്ന ബജറ്റിൽ തുക വകയിരുത്താൻ ഫണ്ട് അത്യാവശ്യമാണ്. കുറഞ്ഞത് ഏകദേശം 9000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുള്ളത്. ഇത് നികത്താൻ ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്രം അനുകൂല സമീപനം കൈക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട് കൂടുതൽ തുക ആവശ്യമാണ്. റെയിൽവെയുമായി ബന്ധപ്പെട്ട് വകയിരുത്താനും പണം വേണം. ഇത് കേന്ദ്രത്തിൽ നിന്നും നൽകേണ്ടത് ആവശ്യമാണ്. സംസ്ഥാനത്തിന്റെ ധനക്കമ്മി സംബന്ധിച്ച ആശങ്കകൾ കേന്ദ്രത്തിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Samayam Malayalam Kerala Budget
Representative Image (പ്രതീകാത്മക ചിത്രം)


അതേ സമയം 2023-24 ബജറ്റിൽ കേരള ഇൻഫ്രാസ്ട്രക്ടചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) സാമ്പത്തിക സഹായം നൽകിയ പദ്ധതികളൊന്നും ഉൾപ്പെടുത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ധനമന്ത്രി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. കിഫ്ബിക്ക് പുറത്തുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താൻ നിർദേശിച്ചാൽ മതിയെന്ന് എംഎൽഎ മാർക്കും ഉപദേശം നൽകി.

Also Read : Kerala Budget 2023-24: പ്രതിസന്ധി കാലത്തെ ബജറ്റ്; ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗമുണ്ടാകും
കേരള സർക്കാർ കൈപ്പറ്റിയ വായ്പകളായാണ് കേന്ദ്രം കിഫ്ബി ലോണുകളെ പരിഗണിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഇത്തരത്തിൽ ഉൾപ്പെടും എന്നതാണ് കാരണം. 2021-22 കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ 12,562 കോടി വായ്പയെടുത്തതിൽ കിഫ്ബിയടക്കം എടുത്ത വായ്പ ഉൾപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധിയിൽ നിന്ന് കേന്ദ്രം ഈ തുകയിൽ കുറവു വരുത്തുകയുണ്ടായി. വരുന്ന സാമ്പത്തിക വർഷം മുതൽ സംസ്ഥാനത്തിന്റെ വായ്പാ പരിധി 3,140 കോടി രൂപയായി പുനർ നിർണ്ണയിച്ചിട്ടുമുണ്ട്.

കേരളത്തിന്റെ പൊതുകടം, ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം. ഇത് സംബന്ധിച്ച് റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ട് അടുത്തിെടെ പുറത്തു വന്നിരുന്നു. സാമ്പത്തിക സ്ഥിതി സുരക്ഷിതമാണെന്ന് വിലയിരുത്തുന്ന ധന ഉത്തരവാദിത്ത നിയമത്തിൽ (എഫ്ആർബിഎം ആക്ട്) കടബാധ്യത, സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഎസ്ഡിപി) 29% കവിയരുതെന്നാണ് നിർദേശം. എന്നാൽ കേരളത്തിന്റെ പരിധി 39.1 ശതമാനത്തിൽ എത്തി നിൽക്കുന്നതായി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ആർബിഐ വാർഷിക റിപ്പോർട്ട് വിലയിരുത്തി. സംസ്ഥാനത്തിന്റെ പൊതുകടം 3.90 ലക്ഷം കോടിയായി ഉയർന്നെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനവും കേരളമാണ്. നിലവിലെ സങ്കീർണമായ സാമ്പത്തിക സാഹചര്യത്തിൽ ജനപ്രിയമായ നടപടികൾ ബജറ്റിൽ കൂടുതലായി ഉൾപ്പെടുത്താൻ സർക്കാർ തയ്യാറായേക്കുമോ എന്ന സംശയം നിലനിൽക്കുന്നു.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്