ആപ്പ്ജില്ല

ഇനി എണ്ണയ്ക്ക് വേണ്ടിയും യുദ്ധം നടന്നേക്കും; ക്രൂഡ് ഓയിൽ വില ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിൽ

2023-ഓടെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറും കടന്ന് കുതിക്കുമെന്ന് പ്രവചനം. ഇന്ധന വിലക്കയറ്റം താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ടെങ്കിലും പെട്രോളിനും ഡീസലിനും വലിയ വില തന്നെ നൽകേണ്ടി വരും.

Samayam Malayalam 19 Jan 2022, 1:58 pm
2014-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ബാരലിന് 85 ഡോളറും കടന്നാണ് യുഎസ് ക്രൂഡ് ഫ്യൂച്വര്‍ വ്യാപാരം. 87 ഡോളറിലാണ് മറ്റ് വിപണികളിൽ അസംസ്കൃത എണ്ണ വ്യാപാരം. 2022 സെപ്റ്റംബര്‍- നവംബറോടെ തന്നെ ക്രൂഡ് ഓയിൽ വില ബരലിന് 100 ഡോളറും കടന്ന് കുതിക്കുമെന്ന പ്രവചനങ്ങൾ പുറത്ത് വരികയാണ്. നിലവിൽ ബാരലിന് 6,345 രൂപയോളമാണ് ശരാശരി എണ്ണ വില എങ്കിൽ ഒറ്റ വര്‍ഷത്തിനുള്ളിൽ 7,837 രൂപയോളമായി വില കുതിച്ചേക്കും എന്ന് ഇൻവെസ്റ്റ്മൻറ് ബാങ്കിങ് കമ്പനിയായ ഗോൾഡ്‍മാൻ സച്ച്സ് ചൂണ്ടിക്കാട്ടുന്നു. ഡിമാൻഡിന് അനുസരിച്ചുള്ള എണ്ണ വിതരണം ഇല്ലാത്തതും സ്ഥിതി രൂക്ഷമാക്കുന്നുണ്ട്.
Samayam Malayalam oil prices hit seven year high
ഇനി എണ്ണയ്ക്ക് വേണ്ടിയും യുദ്ധം നടന്നേക്കും; ക്രൂഡ് ഓയിൽ വില ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിൽ


നാല് ആഴ്ച കൊണ്ട് 25 ശതമാനം വില വര്‍ധന

2021 ഡിസംബറിൽ ക്രൂഡ് ഓയിൽ വില ബാരലിന് 69 ഡോളര്‍ ആയിരുന്നെങ്കിൽ ഇപ്പോൾ 87 ഡോളറും കടന്നാണ് വ്യാപാരം. നാല് ആഴ്ച കൊണ്ട് മാത്രം 25 ശതമാനം വില വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പ്രതിസന്ധി മൂലമുള്ള പ്രശ്നങ്ങളും പ്രധാന എണ്ണ ഉത്പാദന രാജ്യങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ ഉത്പാദനം ഉയര്‍ത്താൻ ആകാത്തതും പ്രതിസന്ധിയാകുന്നുണ്ട്. ഡിമാൻഡിന് അനുസരിച്ചുള്ള ഉത്പാദനം ഇല്ലാത്തത് ക്രൂഡ് ഓയിൽ വില കുതിക്കാൻ പ്രധാന കാരണമാകും.

പരിമിതമായ ഉത്പാദന ശേഷിയും ഈ രംഗത്തെ നിക്ഷേപങ്ങളുടെ കുറവും എണ്ണ വില വര്‍ധിക്കാൻ ഉള്ള കാരണങ്ങളായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഈ വർഷം ലോകത്ത് പ്രതിദിനം 10.8 കോടി ബാരൽ എണ്ണ വേണ്ടി വരും. 2021-ഉം ആയി താരതമ്യം ചെയ്യുമ്പോൾ പ്രതിദിനം 42 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ആണ് അധികമായി വേണ്ടി വരുന്നത്. ഇതിന് അനുസരിച്ചുള്ള ഉത്പാദനമാണ് പ്രധാന വെല്ലുവിളി.

സമ്പദ്‍രംഗത്തിനും തിരിച്ചടിയാകും

എണ്ണ ആവശ്യങ്ങൾക്കായി കൂടുതലും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇറക്കുമതിച്ചെലവുകൾ ഗണ്യമായി ഉയര്‍ത്തും. ക്രൂഡ് ഓയിലിലുണ്ടാകുന്ന ഓരോ ഡോളര്‍ വില വര്‍ധനയും ധനകമ്മിയിൽ ഓരോ ബേസിസ് പോയിൻറ് വര്‍ധന വരുത്തുമെന്നാണ് ഈ രംഗത്തെ വിദഗ്ഘര്‍ ചൂണ്ടിക്കാട്ടുന്നത്.

പെട്രോളീയം ഇറക്കുമതിക്കായി കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നത് രാജ്യത്തിൻെറ കറൻറ് അക്കൗണ്ട് കമ്മിയും ഉയര്‍ത്തും. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇന്ധന വിലക്കയറ്റം താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് അധിക നാൾ തുടരാനാകില്ല. രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയരുന്നതിനനുസരിച്ച് എണ്ണക്കമ്പനികൾ വില ഉയര്‍ത്തിത്തുടങ്ങുന്നതോടെ പെട്രോളിനും ഡീസലിനും വീണ്ടും തീ വില നൽകേണ്ടി വന്നേക്കും. എന്നാൽ ബജറ്റിൽ തീരുവ സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങൾ പെട്രോൾ, ഡീസൽ വിലയിൽ നിര്‍ണായകമാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്