ആപ്പ്ജില്ല

രാജ്യത്തെ വിലക്കയറ്റത്തോത് കുറഞ്ഞു, പണപ്പെരുപ്പം 18 മാസത്തെ താഴ്ന്ന നിലയിൽ

പലിശ നിരക്കുകൾ മാറ്റം വരുത്താതെ നിലനിർത്തുന്ന രീതി റിസർവ് ബാങ്ക് തുടർന്നേക്കുമെന്നാണ് വിദ​ഗ്ധർ വിലയിരുത്തുന്നത്. മുൻ കാലങ്ങളിൽ വരുത്തിയ പലിശ നിരക്കു വർധനയുടെ സ്വാധീനം വിലയിരുത്തിയ ശേഷമേ ആർബിഐ പലിശ നിരക്കുകളിൽ മാറ്റം വരുത്തുന്ന തീരുമാനം എടുക്കൂ എന്നാണ് വിലയിരുത്തൽ. രാജ്യത്തെ പണപ്പെരുപ്പം കുറയുന്നു എന്നത് ആശ്വാസ വാർത്തയാണ്.

Authored byശിവദേവ് സി.വി | Samayam Malayalam 14 May 2023, 12:26 pm
രാജ്യത്ത് വിലക്കയറ്റം കുറയുന്നതായുള്ള ആശ്വാസക്കണക്കുകൾ. റീടെയിൽ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം, ഇക്കഴിഞ്ഞ ഏപ്രിലിൽ 18 മാസത്തെ താഴ്ന്ന നിലയിലെത്തി. എന്നാൽ വ്യവാസായിക ഉല്പാദനം അഞ്ച് മാസത്തെ താഴ്ന്ന നിലയിലാണ്. ഇക്കഴിഞ്ഞ മാർച്ച് മാസത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണിത്.
Samayam Malayalam REtail inflation
പ്രതീകാത്മക ചിത്രം


നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (NSO) പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ, ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള, ചില്ലറ പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ വാർഷികാടിസ്ഥാനത്തിൽ 4.7% വർധിച്ചു. തൊട്ടു മുമ്പത്തെ മാസം ഇത് 5.7% നിരക്കിലായിരുന്നു. റിസർവ് ബാങ്ക് കണക്കാക്കിയിരിക്കുന്ന പരിധിയായ 6% എന്നതിനും താഴെയാണിത്.


ഭക്ഷ്യവില സൂചിക ഇക്കഴിഞ്ഞ മാർച്ചിൽ 4.8% എന്ന നിരക്കിലായിരുന്നു. ഇത് ഏപ്രിലിൽ 3.8% എന്ന നിലയിലേക്ക് താഴ്ന്നു. നഗര മേഖലകളിലെ പണപ്പെരുപ്പം 4.9% എന്ന തോതിൽ ഉയർന്നു നിൽക്കുകയാണ്. അതേ സമയം ഗ്രാമ മേഖലകളിലെ പണപ്പെരുപ്പ നിരക്ക് 4.7% എന്ന തോതിലാണ്.

പ്രധാനപ്പെട്ട പല ഭക്ഷ്യവസ്തുക്കളുടെയും വിലയിൽ ആശ്വാസമുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം എന്നിവയിലെ വിലക്കുറവാണ് പണപ്പെരുപ്പം കുറയാനുള്ള പ്രധാന കാരണം. ഊർജ്ജം കുറഞ്ഞ നിരക്കിൽ ലഭ്യമായതും, ധാന്യങ്ങൾ, പച്ചക്കറികൾ എന്നവയുടെ വില കുറഞ്ഞതും പണപ്പെരുപ്പത്തോത് കുറയ്ക്കാൻ സഹായിച്ചു. അതേ സമയം ധാന്യങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, പേഴ്സണൽ കെയർ ഉല്പന്നങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ തുടങ്ങിയവയുടെ വിലയിൽ കുറവുണ്ടായിട്ടില്ല.

Also Read : യൂട്യൂബിലൂടെ കോടികളുടെ വരുമാനം; സ്വന്തം 'അയൽപക്കം' വാങ്ങിക്കൂട്ടിയ യൂട്യൂബർ
രാജ്യത്തെ വിലക്കയറ്റത്തോത് നിശ്ചയിക്കപ്പെടുന്നതിൽ മൺസൂണിന് വലിയ പ്രാധാന്യമാണുള്ളത്. എൽ നിനോ ഉൾപ്പെടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ മൺസൂണിന്റെ രാജ്യത്തുടനീളമുള്ള വിതരണത്തെ സ്വാധീനിച്ചേക്കാം.
കാർഷിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഇത്തരം ഘടകങ്ങൾക്ക് പണപ്പെരുപ്പത്തിൽ അടക്കം വലിയ സ്വാധീനം സൃഷ്ടിക്കാൻ സാധിക്കും.

Also Read : വീട്ടിൽ മുതിർന്ന പൗരൻമാരുണ്ടോ? സാമ്പത്തിക ആനുകൂല്യങ്ങൾ നിരവധി
NSO പുറത്തു വിട്ട മറ്റ് കണക്കുകളിൽ, രാജ്യത്തെ വ്യാവസായിക ഉല്പാദന സൂചികയിൽ ഇടിവ് രേഖപ്പെടുത്തി. വളർാച്ചാ നിരക്ക്, മാർച്ചിൽ 1.1% എന്ന തോതിലേക്കാണ് താഴ്ന്നത്. തൊട്ടു മുമ്പത്തെ മാസം ഇത് 5.8% എന്ന തോതിലായിരുന്നു. 2021-22 മാർച്ചിലേതിനേക്കാൾ 2.2% താഴ്ച്ചയാണിത്. മാനുഫാക്ചറിങ് മേഖലയിലെ വളർച്ചാ നിരക്കിൽ, 0.5% ഇടിവാണ് മാർച്ചിൽ രേഖപ്പെടുത്തിയത്. തൊട്ടു മുമ്പത്തെ വർഷം ഇതേ കാലയളവിൽ 1.4% വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. 2021-22 മാർച്ചിൽ ഇലക്ട്രിസിറ്റി മേഖലയിൽ 6.1% വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇത് ഇക്കഴിഞ്ഞ മാർച്ചിൽ 1.6% എന്ന തോതിലേക്ക് ചുരുങ്ങി.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്