ആപ്പ്ജില്ല

നിക്ഷേപകർക്ക് നഷ്ടമായത് കോടികൾ;ഓഹരി വിപണി കൂപ്പു കുത്തി

കൊറോണ വൈറസ് ബാധ പടർത്തിയ ആശങ്കകളിൽപ്പെട്ട് തുടർച്ചയായ ആറാം ദിവസവും കൂപ്പു കുത്തി ഓഹരി വിപണി. നിക്ഷേപകർക്ക് ഏതാനും മിനിറ്റുകൾ കൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് കോടികൾ.

Samayam Malayalam 28 Feb 2020, 7:11 pm
മുംബൈ: സമീപകാലത്തെ ഏറ്റവും വലിയ ഇടിവോടെ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 1,448.37 പോയിൻറുകൾ ഇടിഞ്ഞ് 38,297.29 എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Samayam Malayalam Bear


നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 431.55 പോയിൻറുകൾ ഇടിഞ്ഞ് 11,201.75 എന്ന നിലവാരത്തിലാണ് വ്യാപാരം നിർത്തിയത്. ഒക്ടോബറിന് ശേഷം ഓഹരി വിപണി നേരിട്ട ഏറ്റവും വലിയ ഇടിവ് കൂടിയാണ് ഇത്.

തുടര്‍ച്ചയായ ആറാം തവണയാണ് ഓഹരി വിപണി ഇടിയുന്നത്. മൂന്ന് ശതമാനമാണ് ഇന്നു മാത്രം ഓഹരി വിപണി ഇടിഞ്ഞിരിക്കുന്നത്. ഒരാഴ്ച കൊണ്ട് ഉണ്ടായിരിക്കുന്ന നഷ്ടം ഏഴു ശതമാനത്തോളം വരും. മെറ്റൽ, ബാങ്കിങ്, ഓട്ടോമൊബൈൽ ഓഹരികളാണ് പ്രധാനമായും കൂപ്പു കുത്തിയത്.

Also Read: കൊറോണ വൈറസ് ; മുകേഷ് അംബാനിയ്ക്ക് നഷ്ടപ്പെട്ടത് 500 കോടി ഡോള‍ര്‍

ഏഷ്യൻ ഓഹരി കളെല്ലാം തന്നെ ഇന്നു നഷ്ടത്തിൽ ആയിരുന്നു. അമേരിക്കൻ ഓഹരി സൂചികയായ ഡൗ ജോൺസ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുകളിലൊന്നാണ് ഇന്ന് നേരിട്ടത്.

ലോകമെമ്പാടും പടരുന്ന കൊറോണ വൈറസ് ബാധയാണ് ഓഹരി വിപണിയിൽ പരിഭ്രാന്തി പടർത്തിയത്. യൂറോപ്യൻ രാജ്യങ്ങളിലേക്കുൾപ്പെടെ കൊറോണ വ്യാപിക്കുന്നത് നിക്ഷേപകരെ പരിഭ്രാന്തരാക്കി. ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം തന്നെയാണ് ഇന്ത്യൻ വിപണികളെയും ബാധിച്ചത്.

ലോകമെമ്പാടും കൊറോണ വൈറസ് ബാധിതരുടെ എണ്ണം വ‍ര്‍ധിച്ചത് ആശങ്കകൾക്കിടയാക്കി. പ്രതീക്ഷിച്ചതിലും അധികം നഷ്ടം ആഗോള സമ്പദ് വ്യവസ്ഥയ്ക്കുണ്ടായേക്കും എന്ന നിരീക്ഷണമാണ് ഓഹരി വിപണിയെ പ്രധാനമായും ഉലച്ചത്.

വ്യാപാര വ്യവസായ മേഖലകളെയും ടൂറിസം, ഏവിയേഷൻ തുടങ്ങിയ മേഖലകളെയും എല്ലാം വൈറസ് തക‍ര്‍ത്തേക്കും എന്ന റിപ്പോ‍ര്‍ട്ടുകൾ നിക്ഷേപകർക്കിടയിൽ കൂടുതൽ ആശങ്ക പരത്തി. വേദാന്ത, ജിൻഡാൽ സ്റ്റീൽ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, എസ്ബിഐ തുടങ്ങിയ ഓഹരികളെല്ലാം കൂടുതൽ നഷ്ടം നേരിട്ട ഓഹരികളാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്