ആപ്പ്ജില്ല

കളനാശിനി കാരണം കാന്‍സര്‍; 1900 കോടി നഷ്‍ടപരിഹാരം

കളനാശിനി കാരണം അര്‍ബുദം; 1900 കോടി രൂപ നഷ്‍ടപരിഹാരം നല്‍കണം

Authored byകാർത്തിക് കെ കെ | Samayam Malayalam 6 Dec 2022, 7:09 pm
സാന്‍ഫ്രാന്‍സിസ്‍കോ: കളനാശിനി ഉപയോഗിച്ചയാള്‍ക്ക് അര്‍ബുദം ബാധിച്ച കേസില്‍ ലോകത്തിലെ ഏറ്റവും വലിയ രാസപദാര്‍ഥ നിര്‍മ്മാണ കമ്പനികളിലൊന്നായ മോണ്‍സാന്‍ഡോ 289 ദശലക്ഷം ഡോളര്‍ നഷ്‍ടപരിഹാരം നല്‍കണമെന്ന് ഒരു അമേരിക്കന്‍ കോടതിയുടെ ഉത്തരവ്.
Samayam Malayalam Pepticide causes Cancer
Representative Image (പ്രതീകാത്മക ചിത്രം)


ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന റൗണ്ട്അപ്പ് എന്ന കളനാശിനിയാണ് കാന്‍സര്‍ ഉണ്ടാക്കുന്നുവെന്ന് കോടതി കണ്ടെത്തിയത്.

റൗണ്ട്അപ്പ്, റേഞ്ചര്‍പ്രോ എന്നീ കളനാശിനികള്‍ കാന്‍സര്‍ ഉണ്ടാക്കുന്നതാണെന്ന് കമ്പനിക്ക് അറിയാമായിരുന്നു. പക്ഷേ, ഉപയോക്താക്കളെ ബോധവല്‍ക്കരിക്കാന്‍ മോണ്‍സാന്‍ഡോ തയാറായില്ല - സാന്‍ഫ്രാന്‍സിസ്‍കോ കോടതി നിരീക്ഷിച്ചു.

കളനാശിനിയിലെ ഗ്ലൈഫോസേറ്റ് എന്ന രാസവസ്‍തുവാണ് അര്‍ബുദം ഉണ്ടാക്കുന്നത്. ഇത് തെറ്റായ വാദമാണെന്നാണ് ഇപ്പോഴും മോണ്‍സാന്‍ഡോ വാദിക്കുന്നത്. വിധിക്കെതിരെ അപ്പീല്‍ നല്‍കാനും അമേരിക്കയിലെ മിസൗറി ആസ്ഥാനമായുള്ള കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

ഡ്വവെയ്‍ന്‍ ജോണ്‍സണ്‍ എന്നയാളാണ് പരാതിക്കാരന്‍. ഒരു സ്‍കൂളിലെ തോട്ടക്കാരന്‍ ആയി ജോലി നോക്കിയിരുന്ന കാലത്താണ് ജോണ്‍സണ് അര്‍ബുദം ബാധിച്ചത്. 2014ല്‍ ചികിത്സ തേടിയപ്പോഴാണ് കളനാശിനിയാണ് കാരണം എന്ന് മനസിലായത്.

ആദ്യമായല്ല മോണ്‍സാന്‍ഡോയുടെ കളനാശിനി സംശയത്തിന്‍റെ നിഴലില്‍ ആകുന്നത്. ജോണ്‍സന്‍റെത് ഉള്‍പ്പെടെ ഏതാണ്ട് 5000 സമാനമായ കാന്‍സര്‍ ആരോപണങ്ങള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ കമ്പനി നേരിടുന്നുണ്ട്. ഇത്ര ഭീമമായ പിഴ ലഭിച്ചതോടെ സമാനമായ നൂറിലധികം കേസുകള്‍ക്ക് ജീവന്‍വെക്കുമെന്നാണ് കരുതുന്നത്.

289 ദശലക്ഷം ഡോളര്‍ എന്നത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 19,96,84,55,000 (1996 കോടി രൂപ) വരും. അമേരിക്കയിലെ ചികിത്സകരുടെ സംഘടനയുടെ മാസിക, ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ 2017ല്‍ റൗണ്ട്അപ്പ് കളനാശിനിയില്‍ ഗ്ലൈഫോസേറ്റ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

ജര്‍മ്മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി, ബയെര്‍ ആണ് നിലവില്‍ മോണ്‍സാന്‍ഡോയുടെ ഉടമകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്