ആപ്പ്ജില്ല

പുതിയ കളി ; ക്രിപ്റ്റോയിലൂടെ ഇന്ത്യയെ അടിക്കാൻ ചൈന

ക്രിപ്റ്റോ കറൻസി എന്ന പുതിയ മാർഗത്തിലൂടെ ഇന്ത്യയിലേക്കെത്താൻ ചൈന. മുൻനിര ക്രിപ്റ്റോ എക്സചേഞ്ചുകളിൽ പലതും ചൈനാ ബാന്ധവം ഉള്ളവയാണ്. ഇക്കാര്യത്തിൽ ഇന്ത്യ എന്തു നിലപാട് സ്വീകരിക്കും എന്നത് വിപണികൾക്കും നിർണ്ണായകമാകും.

Authored byശിവദേവ് സി.വി | Samayam Malayalam 16 Sept 2022, 1:37 pm
അടുത്ത കാലത്താണ് ചൈനീസ് ആപ്പുകളെ കേന്ദ്ര സർക്കാർ ഘട്ടം ഘട്ടമായി നിരോധിച്ചത്. രാജ്യസുരക്ഷ, വ്യക്തികളുടെ സ്വകാര്യതാ ലംഘനം എന്നിവയായിരുന്നു കാരണങ്ങൾ. ടിക് ടോക് അടക്കമുള്ള ആപ്പുകൾ ഇത്തരത്തിൽ നിരോധിച്ചവയിൽ ഉൾപ്പെടുന്നു. എന്നാൽ ചൈനാ ബന്ധമുള്ള ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ കാര്യത്തിൽ ഇതു വരെ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിനാൻസ്, കുകോയിൻ, വാസിർ എക്സ്, ക്രാകെൻ, ഹുവോബി തുടങ്ങി ഇന്ത്യയിൽ പ്രവർത്തിക്കുന്ന എക്സ്ചേഞ്ചുകളുടെ കാര്യത്തിലാണ് സർക്കാർ തീരുമാനമെടുക്കാതെ നിൽക്കുന്നത്. ഇവയിൽ കൂടുതലും ചൈനയിൽ ഉദ്ഭവിച്ചവയോ, ചൈനക്കാർ നടത്തുന്നവയോ ആണ്.
Samayam Malayalam china tries to challenge india through crypto currency
പുതിയ കളി ; ക്രിപ്റ്റോയിലൂടെ ഇന്ത്യയെ അടിക്കാൻ ചൈന


​സമീപകാല സംഭവങ്ങൾ

ഇതേ സമയം നിരവധി ഇന്ത്യൻ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് വിദേശ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഫണ്ടിങ് ചെയ്യുന്നുമുണ്ട്. ഇന്ത്യയിലെ ക്രിപ്റ്റോ എക്സ്ചേഞ്ചായ വാസിർ എക്സിനെ ബിനാൻസ് ഏറ്റെടുത്തിരിക്കുന്നു എന്ന ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. യുഎസിലെ കള്ളപ്പണം വെളുപ്പിക്കൽ നിയമം ലംഘിച്ചിതിന് നിയമനടപടി നേരിടുന്ന ബിറ്റ്മെക്സിന്റെ സ്ഥാപകർ, ഇന്ത്യയിലെ ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിൻ ഡിസിഎക്സൽ പണം നിക്ഷേപിച്ചിട്ടുണ്ട്.

പൂർണ്ണമായും വിദേശ ക്രിപ്റ്റോ എക്സ്ചേഞ്ചുകളായ കു കോയിൻ, ബിനാൻസ്, ക്രാകെൻ, ഹുവോബി മുതലായവ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യക്കാർക്ക് ഇത്തരം എക്സ്ചേഞ്ചുകൾ വഴി ക്രിപ്റ്റോ കറൻസികൾ വാങ്ങിക്കാൻ സാധിക്കും.

​ഉയരുന്ന ഭീഷണികൾ


ഇത്തരം കമ്പനികൾക്കെല്ലാം ഇന്ത്യിലെ നിയമത്തെ വളരെ എളുപ്പത്തിൽ മറികടക്കാൻ സാധിക്കും. ഇവ ഇന്ത്യയ്ക്ക് പുറത്തുള്ള റിമോട്ട് ലൊക്കേഷനുകളിലായതാണ് ഇതിനു കാരണം. ഇന്ത്യയിൽ ഏതെങ്കിലും വിധത്തിലുള്ള നിയമലംഘനങ്ങൾ നടത്തിയാൽ തന്നെ ഇവയ്ക്ക് വളരെ എളുപ്പത്തിൽ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കും. ഏതെങ്കിലും നിയമപ്രശ്നങ്ങളുണ്ടായാൽ തന്നെ ഇന്ത്യയിലെ നിയമവ്യവസ്ഥയ്ക്ക് ഇവയെ വിധേയമാക്കുന്നത് നിലവിലെ സാഹചര്യത്തിൽ ഏറെക്കുറെ അസാധ്യമാണ്.

ഇവിടത്തെ പ്രശ്നം ഒരു ഉദാഹരണത്തിലൂടെ പരിശോധിക്കാം. ഒരു ഫ്രഞ്ച് പൗരന്റെ ക്രിപ്റ്റോ ഫണ്ട്, ചൈനീസ് തട്ടിപ്പുകാർ ഹുവോബി പ്ലാറ്റ്ഫോമിലൂടെ വെട്ടിച്ചെടുത്തെന്നു കരുതുക. ഫ്രാൻസിന്, സീഷെൽസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഹുവോബിയുടെ മേൽ നിയമനടപടി സ്വീകരിക്കാനാവില്ല. സീഷെൽസിലെ നിയമവുമായും കമ്പനിക്ക് സഹകരിക്കാൻ നിയമപരമായ ബാധ്യതയില്ല. കാരണം ഹുവോബി, സീഷെൽസ് ദ്വീപിലെ മെയിലിങ് അഡ്രസ് മാത്രമാണ് ഉപയോഗിക്കുന്നത്.

Also Read : സ്വർണ്ണത്തിന് പകരമാവാൻ ബിറ്റ് കോയിൻ

​വാസിർ എക്സ് ; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

അടുത്ത കാലത്താണ് ഇന്ത്യയിലെ ഡയറക്ടറേറ്റ് ഓഫ് എൻഫോഴസ്മെന്റ് വാസിർ എക്സ് ഉൾപ്പെടെയുള്ള ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കെതിരെ നടപടിയെടുത്തത്. ചൈനയിലെ 16 ഫിൻടെക് കമ്പനികൾക്ക് കള്ളപ്പണം വെളുപ്പിക്കാൻ സഹായം ചെയ്തെന്ന് ആരോപിച്ചായിരുന്നു ഇത്. ഇന്ത്യയിലെ സധാരണക്കാരിൽ നിന്നും ലോൺ ആപ്പുകൾ വഴി പണം തട്ടി, ക്രിപ്റ്റോ മാർഗത്തിൽ ചൈനയിൽ ഉപയോഗിക്കുകയായിരുന്നു. വാസിർ എക്സ് ഇന്ത്യൻ എക്സ്ചേഞ്ചാണെന്നും, അല്ല ചൈനീസ് കമ്പനിക്ക് വിറ്റതാണെന്നും വാദങ്ങൾ നിലനിൽക്കുന്നു.

​​ചൈനയുടെ പുതിയ കളി

വാസിർ എക്സിന്റെ മുംബൈ ഓഫീസ് ഒരു ചെറിയ കോ-വർക്കിങ് സ്പേസിലാണ് പ്രവർത്തിക്കുന്നത്. രണ്ടു കസേരയും, ഒരു മേശയുമാണ് ഇവിടുള്ളതെന്ന് ഇഡി പറയുന്നു. ബിനാൻസ് പ്രവർത്തിക്കുന്നത് കെയ്മെൻ ദ്വീപുകളിലാണെന്ന് പറയുന്നു. ആകെ ഇ-മെയിൽ ഐഡി മാത്രമാണ് ഉള്ളത്. ഇഡിയുടെ ചോദ്യങ്ങളോട് വളരെ വിരളമായി മാത്രമാണ് ഇവർ പ്രതികരിക്കുന്നത്.

മറ്റ് രാജ്യങ്ങളിലും നിരവധി ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ നിയമവിരദ്ധ പ്രവൃത്തികൾ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചൈനയിൽ ക്രിപ്റ്റോ കറൻ‍സികൾ നിരോധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിലടക്കം ഓപ്പറേറ്റ് ചെയ്യുന്ന ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ പിന്നിൽ ചൈനക്കാരാണ്. ചൈനയിൽ ഉദ്ഭവിച്ച കമ്പനികളോ, ആ രാജ്യത്തെ വ്യക്തികളോ ആണ് ഇവ നടത്തുന്നത്.

ബിനാൻസിന്റെ ഷാങ്പെങ് ഷാഹോ പഴയ ചൈനീസ് പൗരനാണ്. ബിനാൻസ് ഉദ്ഭവിച്ചതു തന്നെ ചൈനയിലാണ്. ഇപ്പോൾ നികുതി സ്വർഗ്ഗമെന്നു വിശേഷണമുള്ള കെയ്മാൻ ദ്വീപുകളാണ് ആസ്ഥാനം. ബീജിങ്ങിലുള്ള ഇൻവെസ്റ്റ്മെന്റ് ഫണ്ടായ മാട്രിക്സ് പാർട്ണേഴ്സാണ് കു കോയിനെ പിന്തുണയ്ക്കുന്നത്. കമ്പനിയുടെ ജോണി ല്യു, വിദ്യാഭ്യാസം നേടിയത് ചൈനയിൽ വെച്ചാണ്. നികുതി ലാഭിക്കാനായി സീഷെൽസിലേക്ക് ആസ്ഥാനം മാറുന്നതിനു മുമ്പ് ചൈനയായിരുന്നു കമ്പനിയുടെ ആസ്ഥാനം. ഹുവോബി ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ സഹസ്ഥാപകനും, ബിക്കി എക്സ്ചേഞ്ച്, നോ‍ഡ് ക്യാപിറ്റൽ എന്നിവയുടെ സിഇഒയുമായ ജുൻ ഡു ചൈനക്കാരനാണ്.

രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്ക്കു നേരെയുള്ള വെല്ലുവിളിയാണ് നിലവിൽ ഉയർന്നിരിക്കുന്നത്. ചൈനയ്ക്കെതിരെയും, അവിടത്തെ കമ്പനികൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചു പോരുന്ന ഇന്ത്യ, ക്രിപ്റ്റോ എക്സചേഞ്ചുകളുടെ കാര്യത്തിൽ എന്തു തീരുമാനമാണ് കൈക്കൊള്ളുക എന്നാണ് വിപണിയും, ലോകരാജ്യങ്ങളും ഉറ്റു നോക്കുന്നത്.

Also Read : ക്രിപ്റ്റോ കറൻസി...ഇനി എന്ത് ?

ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്