ആപ്പ്ജില്ല

ഇന്ത്യയിലെ ക്രിപ്റ്റോ നിയന്ത്രണം; ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ ഉത്തരവാദിത്തം വർധിക്കുന്നു

മാർച്ച് 7ന് ധനമന്ത്രാലയം പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ പ്രകാരം, വിർച്വൽ ഡിജിറ്റൽ അസറ്റ്സ് (വിഡിഎ) സേവനദാതാക്കൾ 'റിപ്പോർട്ടിങ് എന്റിറ്റീസ്' എന്ന പേരിലാണ് നിയമപ്രകാരം അറിയപ്പെടുക.ബാങ്കുകൾ, സുരക്ഷാവിഷയങ്ങളിൽ ഇടനിലക്കാരായി നിൽക്കുന്ന ഏജൻസികൾ, പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്സ് എന്നിവർക്ക് ബാധകമായിരിക്കുന്ന സ്റ്റാൻഡേർഡ് പിന്തുടരുകയും വേണം.

Authored byശിവദേവ് സി.വി | Samayam Malayalam 18 Mar 2023, 2:54 pm
ക്രിപ്റ്റോ ട്രേഡിങ്, സേഫ് കീപ്പിങ്, അനുബന്ധ സാമ്പത്തിക സേവനങ്ങൾ എന്നിവയെ കേന്ദ്ര സർക്കാർ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത് അടുത്തിടെയാണ്. രാജ്യത്തെ ഡിജിറ്റൽ ആസ്തികളുമായി ബന്ധപ്പെട്ട് ദീർഘവീക്ഷണത്തോടെയുള്ള നടപടിയാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
Samayam Malayalam crypto currency
പ്രതീകാത്മക ചിത്രം


ഈ നിയമം നിലവിൽ വന്നതോടെ, ക്രിപ്റ്റോ ഡീലർമാർ, എക്സ്ചേഞ്ചുകൾ, ഇന്റർമീഡിയറി പാർട്ടികൾ തുടങ്ങിയവർ കെവൈസി നിബന്ധനകൾ പാലിക്കേണ്ടത് നിർബന്ധമാവുന്നു. ബാങ്കുകൾ ചെയ്യുന്നതു പോലെ, ക്രിപ്റ്റോ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ റെക്കോർഡായി സൂക്ഷിക്കുകയും ചെയ്യണം. ഏതെങ്കിലും തരത്തിൽ സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ക്രിപ്റ്റോ ഡീല‍ർമാരും, എക്സ്ചേഞ്ചുകളും അത് സർക്കാർ ഏജൻസികളുടെ ശ്രദ്ധയിൽ പെടുത്തേണ്ടതുമാണ്. ക്രിപ്റ്റോ ട്രേഡിങ്ങിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സർക്കാരിനെ സഹായികമാവും.


ക്രിപ്റ്റോ കറൻസി ഉൾപ്പെട്ടിരിക്കുന്ന ഏതൊരു നിയമപരമല്ലാത്ത പ്രവൃത്തിയും അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സാധിക്കും. ആദായ നികുത നിയമത്തിൽ നിർവചിച്ചിരിക്കുന്ന അതേ അർത്ഥമാണ് വിർച്വൽ ഡിജിറ്റൽ അസ്റ്റ്സ് എന്നതിന് ഇവിടെയും നൽകിയിരിക്കുന്നതെന്ന് നോട്ടിഫിക്കേഷൻ പറയുന്നു. ഈ നിർവചനത്തിൽ ക്രിപ്റ്റോ കറൻസി, നോൺ ഫഞ്ജിബിൾ ടോക്കൺ എന്നിവയും ഉൾപ്പെടും. പുതിയ നിയമം നിലവിൽ വരുന്നതോടെ, ഇന്ത്യയിലെ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ സംശയാസ്പദമായ വിവരങ്ങൾ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ഇന്ത്യക്കാണ് (FIU-IND) റിപ്പോർട്ട് ചെയ്യേണ്ടത്.

പുതിയ നിയമം നിലവിൽ വരുന്നതോടെ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ ഉത്തരവാദിത്തങ്ങളും വർധിച്ചിരിക്കുന്നു. വ്യക്തികളുടെ അക്കൗണ്ടുകൾ നിലനിർത്തുന്നതിനൊപ്പം അവ പരിശോധിക്കുക, വിനിമയങ്ങളിൽ നിരീക്ഷണം നടത്തുക, സംശയകരമായ വിനിമയങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നീ വിഷയങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടി വരും.

ഇത് കൂടാതെ അധിക പരിശോധനകൾ ആവശ്യമായ മേഖലകളുമുണ്ട്. ഫണ്ടുകളുടെ ഉറവിടം, ഉടമസ്ഥത, സാമ്പത്തിക സ്ഥിതി എന്നിവയും വിശകലനം ചെയ്യേണ്ടാതായി വരുന്നു. ഇത്തരത്തിൽ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ഏതു സമയത്തും, ഞൊടിയിടയിൽ സർക്കാരിന് ലഭ്യമാവാൻ സഹായിക്കുന്നതാണ് നിയമം. ഈ നിയമത്തിലൂടെ ക്രിപ്റ്റോ വ്യാപാരങ്ങളിൽ കൂടുതൽ സുതാര്യത കൈവരുമെന്നാണ് കരുതുന്നത്. ക്രിപ്റ്റോ കറൻസിയെ നിരോധിക്കുകയല്ല, നിയന്ത്രണം കൊണ്ടു വരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വിദഗ്ധർ വിലയിരുത്തുന്നുമുണ്ട്.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്