ആപ്പ്ജില്ല

ഒരു ട്രക്കിൽ ലോഡ് ചെയ്തത് 2000 കോടിയുടെ ബിസിനസ്

ബിസിനസിനെ തുടർച്ചയായി വളർച്ചയുടെ പാതയിൽ എത്തിക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. രാജ്യത്ത് വളർന്നു കൊണ്ടിരിക്കുന്ന ലോജിസ്റ്റിക്സ് മേഖലയിൽ തന്റേതായ പാത വെട്ടിത്തുറക്കുകായാണ് അജയ് സിംഗാൾ എന്ന ബിസിനസുകാരൻ‌‍ ചെയ്തത്.

Authored byശിവദേവ് സി.വി | Samayam Malayalam 13 Sept 2022, 3:48 pm
സിനിമാക്കഥകളെ വെല്ലുന്ന ബിസിനസ് യാഥാർത്ഥ്യങ്ങൾ ഇന്ത്യ എന്ന രാജ്യത്ത് ധാരാളമുണ്ട്. നിശ്ചയദാർഢ്യത്തോടെ ബിസിനസ് എന്ന പടക്കളത്തിലേക്ക് കാലെടുത്തു വെച്ച് അവസരങ്ങളെ വാരിപ്പുണർന്ന് വിജയം സ്വന്തമാക്കിയ ഒരു വ്യക്തിയുടെ കഥയാണിത്. അദ്ദേഹത്തിന്റെ പേര് അജയ് സിംഗാൾ. ഒരു ട്രക്കുമായി, ഒരു ഒറ്റമുറി ഓഫീസിൽ ഒരു അങ്കിളിനോടൊപ്പം തുടങ്ങിയ ബിസിനസ് ഇന്ന് 2000 കോടിയുടെ വിറ്റുവരവുള്ള ഇന്റർനാഷണൽ ലെവൽ ബിസിനസ് എന്ന നിലയിലേക്ക് വടവൃക്ഷമായി വളർന്നിരിക്കുന്നു.
Samayam Malayalam business suceess ajay singhal om logistics group
ഒരു ട്രക്കിൽ ലോഡ് ചെയ്തത് 2000 കോടിയുടെ ബിസിനസ്


കഥ തുടങ്ങുന്നു

വർഷം 1982, 22 വയസ്സുള്ള അജയ് സിംഗാൾ, തന്റെ ഒരു അങ്കിളിനോടൊപ്പം ഒരു ട്രാൻസ്പോർട്ട് ബിസിനസ് ആരംഭിക്കുകയാണ്. ഡൽഹിയിലെ ഒരു ഒറ്റമുറി ഓഫീസിൽ, സിംഗിൾ ട്രക്കുമായാണ് ബിസിനസ് തുടങ്ങുന്നത്. 1.2 ലക്ഷം രൂപയായിരുന്നു നിക്ഷേപം.

1983 ലാണ് ബിസിനസിന്റെ ഗതിയെ മാറ്റിമറിച്ച മാരുതി എന്ന വലിയ ക്ലയന്റിനെ ലഭിക്കുന്നത്. തുടർന്നുള്ള നാല് പതിറ്റാണ്ടു കാലം അജയ് ബിസിനസിനെ അതിവേഗ വളർച്ചയുടെ പാതയിലൂടെ ഓടിച്ചു കയറ്റി. ഇന്ന് ഓം ലോജിസ്റ്റിക്സ് ഗ്രൂപ്പിന് 5,000 ൽ അധികം ജോലിക്കാരും, 5000 ൽ അധികം ട്രക്കുകളും സ്വന്തമായുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ 2000 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. ഓട്ടോമൊബൈൽ ലോജിസ്റ്റിക്സ്, വെയർഹൗസ് ബിസിനസ് എന്നിവയിലാണ് കമ്പനി ഇപ്പോൾ ബിസിനസ് ചെയ്യുന്നത്.

ഇന്ത്യയിലെ‍ ഓട്ടോമൊബൈൽ വ്യവസായത്തിന് 1981 ൽ മാരുതിയുടെ വരവോടെ വലിയ കുതിപ്പാണ് ലഭിച്ചത്. ആ തിരമാലയിൽ കയറിയാണ് അജയ് എന്ന ബിസിനസുകാരൻ തന്റെ ബിസിനസ് തുഴഞ്ഞു കയറ്റിയത്. പുതിയ ടെക്നോളജി കാലാനുസൃതമായി നടപ്പാക്കിയതും, തൊഴിലാളി സൗഹൃദ നയങ്ങളുമെല്ലാം കമ്പനിക്ക് ഗുണം ചെയ്തു.

ആദ്യത്തെ കയറ്റുമതി

മാരുതി കാറുകൾ ആദ്യമായി ട്രക്കുകളിൽ കയറ്റി ഡെലിവറി നൽകിയത് ഓം ലോജിസ്റ്റിക്സായിരുന്നു. അഞ്ച് കാറുകൾ വരെ കൊണ്ട് പോവാന‍് കഴിയുന്ന രാജ്യത്തെ തന്നെ ആദ്യ ട്രക്ക് കമ്പനി വികസിപ്പിച്ചെടുത്തിരുന്നു. തന്റെ എൻജിനീയറിങ് വിദ്യാഭ്യാസം ഇതിന് അജയ് സിംഗാളിനെ തുണച്ചു.

തുടക്കത്തിൽ തന്നെ പഠനത്തിന് പ്രാധാന്യം നൽകിയത് ബിസിനസിനെ കുറച്ചൊന്നുമല്ല തുണച്ചത്. ലോജിസ്റ്റിക്സ് ബിസിനസിന്റെ എല്ലാ മേഖലകളിലും അജയ് അറിവു നേടി. ഓരോ സ്റ്റെപ്പ് വെക്കുമ്പോഴും വളരെ ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിച്ചു. ചരക്കുകൾ കയറ്റുമതി ചെയ്യുന്ന കാര്യത്തിലും, ബില്ലിങ്ങിലും, ഡെിലവറിയിലും കണിശമായ കൃത്യത പാലിച്ചു. ഇതാണ് മാരുതിയുടെ ബിസിനസ് ലഭിക്കാൻ സഹായിച്ചത്.

ബിസിനസിന്റെ ഹൈവേയിൽ

തദ്ദേശീയമായ സാങ്കേതിക വിദ്യ ഉപയോഗിച്ച്, അന്താരാഷ്ട്ര വിപണിയിൽ 20 ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന ട്രക്കുകൾ കേവലം രണ്ടു ലക്ഷം രൂപയ്ക്ക് അദ്ദേഹം നിർമിച്ചു. മറ്റുള്ള ട്രക്കുകൾ ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് ചരക്കുകൾ ഡെലിവർ ചെയ്യുന്നതിന് 3,000 രൂപ ഈടാക്കിയപ്പോൾ 1200 രൂപ മാത്രമാണ് ഓം ലോജിസ്റ്റിക്സ് ഈടാക്കിയത്. 1990 ൽ അജയ് തന്റെ അങ്കിളുമായി ബിസിനസിൽ വേർപിരിഞ്ഞു. അജയ്ക്ക് 15 ട്രക്കുകളാണ് ബിസിനസ് സ്പ്ലിറ്റ് ചെയ്തപ്പോൾ ലഭിച്ചത്. ഇതിനു ശേഷം കമ്പനി ഓം ഓട്ടോകാരിയേഴ്സ് എന്ന പ്രൊപ്രൈറ്റർഷിപ്പായാണ് പ്രവർത്തിച്ചത്. 1993 ൽ ഓം ലോജിസ്റ്റിക്സ് എന്ന സ്ഥാപനമായി മാറി. ഇതേ വർഷം ബജാജ് സ്കൂട്ടേഴസുമായി ബിസിനസിൽ ഏർപ്പെട്ടത് വീണ്ടും ബിസിനസിനെ വളർത്തി.

​വളർച്ചയുടെ ട്രാക്കിൽ

1997 ൽ മാരുതിയുടെ മാനുഫാക്ചറിങ് പാർട്ടുകൾ സ്റ്റോർ ചെയ്യുന്നതിനായി വെയർ ഹൗസുകൾ ആരംഭിച്ചു. ഇതിനായി പുനെ, ഗുർഗോൺ, ചെന്നൈ എന്നിവിടങ്ങളിൽ സ്ഥലം വാങ്ങി വെയർ ഹൗസുകൾ തുടങ്ങി. 2002 ൽ ടാറ്റയുടെ ബിസിനസ് ലഭിച്ചു. 100 കോടിയായിരുന്നു അപ്പോഴത്തെ വിറ്റുവരവ്. 2002 ൽ ഇന്റർനാഷണൽ ലോജിസ്റ്റിക്സ് ബിസിനസിലേക്ക് കമ്പനി പ്രവേശിച്ചു. 2008 ൽ കമ്പനിയുടെ ബിസിനസ് 500 കോടി രൂപയായി. 2015 ൽ അത് 1000 കോടിയിലെത്തി.

ലോജിസ്റ്റിക്സിലെ കൊറിയർ ബിസിനസ് ഒഴികെ മറ്റെല്ലാം കമ്പനി ഇപ്പോൾ ചെയ്യുന്നു. ഇന്റർനാഷണൽ ലെവലിൽ ബൾക്കായുള്ള ചരക്കു നീക്കം, ബൾക്ക് ലോഡിങ്, വെയർ ഹൗസിങ്, റെയിൽവേ വഴിയും, ഫ്ലൈറ്റ് വഴിയുമുള്ള ബൾക്കായ ചരക്കു നീക്കം, ഡോർ - ടു ഡോർ കാർഗോ സർവീസ് എന്നിവയെല്ലാം കമ്പനി ചെയ്യുന്നു. കമ്പനിയുടെ ബിസിനസിന്റെ 50% സംഭാവന ചെയ്യുന്നത് ഓട്ടോമൊബൈൽ ഇൻഡസ്ട്രിയാണ്. എഫ്എംസിജി, വൈറ്റ് ഗുഡ്സ്, ഇല്ക്ട്രോണിക്സ് ഉല്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നവയെല്ലാം കമ്പനിയുടെ ബിസിനസിലേക്ക് സംഭാവന ചെയ്യുന്നു.

ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്