ലോക്ക്ഡൗണിൽ തുടങ്ങിയ ബിസിനസ്
കൊവിഡ് വ്യാപനത്തിൻെറ സമയത്തെ ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വീടുകളിൽ വെറുതെയിരുന്ന സമയത്താണ് ലളിത ടിഫിൻ സേവനങ്ങൾ ആരംഭിച്ചത്. 2019 ജൂലൈയിൽ ഘരാച്ചി ആത്വൻ എന്ന പേരിലാണ് തുടക്കം. ആദ്യം ആരോഗ്യ പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഒക്കെ ടിഫിൻ സേവനങ്ങൾ നൽകുകയായിരുന്നു. ഒരു ഗ്യാസ് ഏജൻസി നടത്തിയിരുന്ന ഭര്‍ത്താവ് സാമ്പത്തിക തകര്‍ച്ച നേരിടുമ്പോഴാണ് ലളിത ബിസിനസിലേക്കിറങ്ങുന്നത്.
മദ്ധ്യവര്‍ഗ കുടുബാംഗമായതിനാൽ അധിക വരുമാനം കണ്ടെത്തി ഭര്‍ത്താവിന് കൈത്താങ്ങാകണമെന്നതായിരുന്നു ആഗ്രഹം. താമസിക്കാതെ തന്ന ഫൂഡ് ബിസിനസ് ലൈസൻസും നേടി. ഇപ്പോൾ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണവും ആവശ്യക്കാര്‍ക്ക് നൽകുന്നുണ്ട്. റൊട്ടി, പച്ചക്കറികൾ, പയർ, മധുര വിഭവങ്ങൾ എന്നിവ ഉൾപ്പെടുന്ന മെനുവിൽ 90 രൂപ മുതൽ 180 രൂപ വരെ വിലയുള്ള കോമ്പോയുണ്ട്. മറ്റ് വിഭവങ്ങൾ വേറെയും.
പിന്നീട് റെസ്റ്റോറൻറും
രാസ വസ്തുക്കളോ, കൃതൃമ നിറങ്ങളോ ഒന്നും ഇല്ലാതെ വീട്ടിൽ ഉണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങൾ അതേ രുചിയിൽ ആവശ്യക്കാര്‍ക്ക് ലഞ്ച് ബോക്സിൽ ആക്കി നൽകുന്ന ആശയത്തിന് സ്വീകാര്യത ലഭിച്ചതോടെ ലളിത ബിസിനസ് വിപുലപ്പെടുത്താൻ തീരുമാനിച്ചു. ബ്രിട്ടാണിയയുടെ ഒരു സ്റ്റാര്‍ട്ടപ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചപ്പോൾ സമ്മാനത്തുകയായി ലഭിച്ചത് ഒൻപത് ലക്ഷം രൂപയാണ്. നികുതി കഴിഞ്ഞ് കിട്ടിയ ഏഴ് ലക്ഷം രൂപയിൽ ആറ് ലക്ഷം രൂപയും ബിസിനസിലേക്ക് തന്നെ നിക്ഷേപിച്ചു.
Also Read: വിൽപ്പന മൺചട്ടിയും ഉരുളിയുമൊക്കെയാണ്; ലക്ഷങ്ങൾ വരുമാനം നേടി കൊച്ചിക്കാരി കാവ്യ
അതേപേരിൽ തന്നെ പുതിയ റെസ്റ്റോറൻറ് ആരംഭിച്ചു. ലോക്ക്ഡൗൺ കാലത്ത് ഏതാനും ദിവസങ്ങൾ കൊണ്ട് 25 ലക്ഷം രൂപയോളം നേടിയ ലളിത അന്നേ വൈറൽ ആയിരുന്നു. കോവിഡ് കാലത്ത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി വൃത്തിയുള്ള ഭക്ഷണം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തതോടെ ബിസിനസ് പച്ച പിടിച്ചു. പ്രാദേശിക പരസ്യങ്ങളും ഫലിച്ചതോടെ ആളുകൾ റെസ്റ്റോറൻറ് തെരഞ്ഞ് എത്തിത്തുടങ്ങി. ഒറ്റ വര്‍ഷത്തിനുള്ളിലാണ് വീട്ടമ്മ പുതിയ റെസ്റ്റോറൻറ് തുറന്നത്. ഇന്ന് ഒരു കോടി രൂപ വാര്‍ഷിക വരുമാനം നേടുന്ന ലളിത ഒറ്റ മാസം നേടുന്നത് ആറ് മുതൽ ഏഴ് ലക്ഷം രൂപ വരെ വരുമാനമാണ്.