പല ജോലികൾ ചെയ്തതിനു ശേഷം റിയൽ എസ്റ്റേറ്റിൽ, അതായത് സ്വന്തം പാഷൻ തിരിച്ചറിഞ്ഞ് ആ മേഖലയിൽത്തന്നെ ഒരു കൈ നോക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.
തുടക്കം
ഇൻഡോറിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് സുനിൽ അഗർവാളിന്റെ ജനനം. പിതാവ് ഒരു ബാങ്കിലെ സീനിയർ മാനേജറായിരുന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ബികോം, എംകോം ബിരുദങ്ങൾ അദ്ദേഹം നേടുകയുണ്ടായി. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നതോടെ 1500 രൂപ മാസശമ്പളത്തിൽ ഇൻഡോറിൽത്തന്നെയുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ അദ്ദേഹം അക്കൗണ്ടന്റായി ജോലി നോക്കി. പിന്നീട് മറ്റൊരു എംഎൻസിയിൽ 2000 രൂപ മാസശമ്പളത്തിന് അദ്ദേഹം ജോലി ചെയ്തു.1993 ൽ ജോലി ഉപേക്ഷിക്കുക എന്നുളള വലിയ റിസ്ക് അദ്ദേഹം എടുക്കുകയാണ്. കൂടുതൽ വരുമാനവും, അവസരങ്ങളും ആയിരുന്നു മനസ്സിൽ. പിന്നീട് സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ടും, ഫാർമ ഉല്പന്നങ്ങളുടെ വിതരണരംഗത്തും പ്രവർത്തിച്ചു.
റിയൽ എസ്റ്റേറ്റിലേക്ക്
1997 ലാണ് ഒരു പാർട് ടൈം ജോലി എന്ന നിലയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നു വരുന്നത്. അന്നു മുതലിന്നു വരെ ആ മേഖല മാത്രമാണ് ജീവിതത്തിലുള്ളത്. തന്റെ പാഷൻ അദ്ദേഹം തിരിച്ചറിയുകയായിരുന്നു. ആദ്യ പ്രോജക്ട് തന്നെ വലിയ വിജയമായി. 390 ബംഗ്ലാവുകൾ ഒറ്റയ്ക്ക് വില്പന നടത്തിക്കൊണ്ടായിരുന്നു അത്.സഹോദരൻ സഞ്ജയുമായി ചേർന്ന് 2002 ലാണ് സുനിൽ അഗർവാൾ ആൻഡ് അസോസിയേറ്റ്സ് എന്ന കമ്പനി സ്ഥാപിക്കുന്നത്. 25 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന 500 കുടുംബങ്ങൾ താമസിക്കുന്ന കാസ ഗ്രീൻ ടൗൺഷിപ് വിജയകരമായി പൂർത്തിയാക്കിയതും കമ്പനിയുടെ യശസ്സുയർത്തി.
ഇന്ന്
ഇൻഡോറിൽ ഇന്ന് അറിയപ്പെടുന്ന കമ്പനിയാണ് അദ്ദേഹത്തിന്റെ സുനിൽ അഗർവാൾ ആൻഡ് അസോസിയേറ്റ്സ്. നിർമ്മാണ മേഖലയിലുള്ള ഈ കമ്പനിയുടെ വാർഷിക വിറ്റുരവ് ഇപ്പോൾ 100 കോടി രൂപയാണ്. ഇതു വരെ കമ്പനി 5000 ൽ അധികം വ്യക്തികൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകി. ഏകദേശം 20 ലക്ഷം സ്ക്വയർഫീറ്റ് ഏരിയ ഇത്തരത്തിൽ നിർമ്മിച്ചു നൽകിയിട്ടുണ്ട്.
ഡാറ്റ മാനേജ്മെന്റ്, കസ്റ്റമർ റിലേഷൻസ്, സെയിൽസ് ആൻഡ് മാർക്കറ്റിങ് എന്നിവയെല്ലാം മാനേജ് ചെയ്യാൻ 40 ലധികം ആളുകൾ ഇവിടെ ജോലി ചെയ്യുന്നു. മറ്റ് ബിൽഡർമാർക്കു വേണ്ടിയും സെയിൽസ് ആൻഡ് മാർക്കറ്റിങ് വർക്കുകൾ ചെയ്തു നൽകുന്നു. കമ്പനിക്ക് സ്വന്തമായി ബിൽഡിങ് വർക്കുകൾ വേറെയുമുണ്ട്. നിലവിൽ കമ്പനി 24 ഓളം മാർക്കറ്റിങ് പ്രോജക്ടുകളിലാണ് വർക്ക് ചെയ്യുന്നത്. കൂടാതെ 10 നിർമാണ പദ്ധതികളും ഒരേ സമയം കമ്പനി ഏറ്റെടുത്തു നടത്തുന്നു
അധ്വാനത്തിന്റെ ഫലം
ബ്രോക്കറേജ് മേഖലയിൽ ജോലി ചെയ്യുമ്പോൾ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 9 മണി മുതൽ രാത്രി 10 വരെ കഠിനാധ്വാനം ചെയ്ത ദിനങ്ങൾ സുനിൽ അഗർവാളിന് ഉണ്ടായിരുന്നു. കസ്റ്റമേഴ്സിനെ കാണാനായി ഒരു ദിവസം 100-150 കിലോമീറ്ററാണ് തന്റെ ബജാജ് സ്കൂട്ടറിൽ ദിവസവും അദ്ദേഹം സഞ്ചരിച്ചിരുന്നത്. ഞായറാഴ്ച പോലും അവധി എടുക്കാതെയായിരുന്നു ജോലി ചെയ്തിരുന്നത്. കസ്റ്റമേഴ്സിന് അവധിയായിതനാൽ ഏറ്റവും തിരക്കേറിയ ദിവസം അന്നായിരുന്നു. ഞായറാഴ്ചകളിൽ ആ ബജാജ് സ്കൂട്ടർ ഓടിയ കിലോമീറ്ററുകൾക്ക് കണക്കില്ലായിരുന്നു.
എന്നാൽ ഈ ദിനങ്ങളെ ഓർത്ത് ഇന്ന് അഭിമാനം കൊള്ളുകയാണ് അദ്ദേഹം. ആ അധ്വാനമാണ് ഇൻഡോറിന് ഇന്ന് അഭിമാനം നൽകുന്ന കോടികളുടെ പ്രോജക്ട് പ്രഫഷണൽ മികവോടെ ചെയ്യാൻ സുനിൽ അഗർവാളിന് ഇന്ധനമാകുന്നത്.