ആപ്പ്ജില്ല

അ‌ഞ്ചോളം സര്‍ക്കാര്‍ പദ്ധതികള്‍ക്കു കീഴില്‍ ധനസഹായത്തിനുള്ള കാലവധി നീട്ടി

വിവിധ സർക്കാർ പദ്ധികൾക്കു കീഴിൽ ധനസഹായത്തിനുള്ള കാലാവധി അ‌ടുത്തമാസം 15 വരെയാണു നീട്ടിയത്. വിധവകൾക്കും അ‌വരുടെ മക്കൾക്കുമാണ് ഏറ്റവും കൂടുതൽ ഗുണം ലഭിക്കുക.

Samayam Malayalam 21 Sept 2021, 6:14 pm
കേരളാ വനിത ശിശുവികസന വകുപ്പിനു കീഴില്‍ വിവിധ പദ്ധതികള്‍ക്കു ധനസഹായത്തിനുള്ള കാലാവധി നീട്ടി. അടുത്തമാസം 15 വരെയാണ് കാലവധി നീട്ടിയിത്. വനിതാ ശിശുവികസന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്(http://schemes.wcd.kerala.gov.in/) വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സ്‌കാന്‍ ചെയ്ത് വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം വേണം അപേക്ഷകൾ സമര്‍പ്പിക്കാന്‍. കേരളാ സര്‍ക്കാര്‍ പദ്ധതികളായ അഭയകിരണം, മംഗല്യ, പടവുകള്‍, വനിതഗൃഹനാഥ, സഹായ ഹസ്തം തുടങ്ങിയ പദ്ധതികളിലാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ സാധിക്കുക.
Samayam Malayalam wcd


അഭയകിരണം

അശരണരായ വിധവകള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് അഭയകിരണം. സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന 50 വയസിനു മുകളില്‍ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. സംരക്ഷിക്കപ്പെടുന്ന വനിതയ്ക്ക് പ്രായപൂര്‍ത്തിയായ മക്കളിലാത്തവരായിരിക്കണം. വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വരുമാന സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. സംരക്ഷിക്കുന്ന വ്യക്തികള്‍ ക്ഷേമ പെന്‍ഷനുകളോ സാമൂഹിക നീതി പെന്‍ഷനുകളോ വാങ്ങുന്നവരാകരുത്. മുന്‍കാലങ്ങളില്‍ സഹായം ലഭിച്ചിരുന്നവരും തുടർന്നു ലഭിക്കാൻ അപേക്ഷിക്കണം.

Also Read: ഇന്ത്യയിലെ ഏറ്റവും വിലയേറിയ ആറു ഭക്ഷണ വിഭവങ്ങള്‍ ഇതാണ്

മംഗല്യ

വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവര്‍ക്ക് പുനര്‍വിവാഹത്തിന് 25,000 രൂപ ധനനസഹായം നല്‍കുന്ന പദ്ധതി. അപേക്ഷക ബി.പി.എല്‍. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടതാകണം. ഭര്‍ത്താവിന്റെ മരണം മൂലമോ, നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും അപേക്ഷിക്കാം. പുനര്‍വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആറു മാസത്തിനുള്ളില്‍ പുനര്‍വിവാഹം നടന്നവരായിരിക്കണം.18- 50 വയസാണ് പ്രായപരിധി. മുന്‍വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്/ ബന്ധം വേര്‍പ്പെടുത്തിയ രേഖ, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകളും സമര്‍പ്പിക്കണം.

പടവുകള്‍

പ്രഫഷണല്‍ കോളജുകളില്‍ പഠിക്കുന്ന(എം.ബി.ബി.എസ്, എന്‍ജിനിയറിങ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്) വിധവകളുടെ മക്കളുടെ ട്യൂഷന്‍ ഫീസും, ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് സ്ഥാപനം നിശ്ചയിച്ചിട്ടുള്ള മെസ് ഫീസും നല്‍കുന്ന പദ്ധതി. സെമസ്റ്റര്‍ ഫീസാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണയായും വാര്‍ഷിക ഫീസാണെങ്കില്‍ ഒറ്റത്തവണയായും സഹായം ലഭിക്കും. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍- സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാകണം. സര്‍ക്കാര്‍ അംഗീകൃത കോഴ്‌സാകണം ചെയ്യുന്നത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കവിയരുത്.

Also Read: 25,000 രൂപയും അല്‍പം റിസ്‌കും എടുക്കാമോ? ലക്ഷങ്ങളും കോടികളുമുണ്ടാക്കാം

വനിതഗൃഹനാഥ

ബി.പി.എല്‍. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരാകണം ഗൃഹനാഥ. വിവാഹ മോചിതരായ ഗൃഹനാഥകള്‍ക്കും സഹായം ലഭിക്കും. പുനര്‍വിവാഹം കഴിച്ചവര്‍ക്കു സഹായം ലഭിക്കില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോ കണാതായി ഒരു വര്‍ഷം കഴിഞ്ഞതോ ആയവരുടെ മക്കള്‍ക്കു സഹായം ലഭിക്കും. ഭര്‍ത്താവിന്റെ നട്ടെല്ലിനു ക്ഷതമേറ്റതോ പക്ഷാഘാതം ബാധിച്ച് ജോലിചെയ്യാന്‍ കഴിയാത്തവരുടെ മക്കള്‍ക്കും സഹായം ലഭിക്കും. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ ആവശ്യമാണ്. ഒരു കുടംബത്തിലെ പരമാവധി രണ്ടു കുട്ടികള്‍ക്കേ സഹായം ലഭിക്കൂ. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മറ്റു സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവരാകരുത് കുട്ടികള്‍. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസിലെ കുട്ടികള്‍ക്കു 3000 രൂപയും ആറു മുതല്‍ 10 വരെ 5000 രൂപയും ബിരുദം വരെ 7500 രൂപയും ബിരുദത്തിനു മുകളിലേക്ക് 10,000 രൂപയും വര്‍ഷം ലഭിക്കും.

സഹായ ഹസ്തം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസിന് താഴെയുള്ള വിധവകള്‍ക്ക് സംരംഭത്തിനാണ് സഹായം ലഭിക്കക. ഒറ്റയ്‌ക്കോ സംഘം ചേര്‍ന്നോ(വനിതാ കൂട്ടായ്മ, കുടുംബശ്രീ, വിധവാ സംഘം) സംരംഭം തുടങ്ങാം. പരമാവധി 10 പേര്‍ക്ക് സഹായം ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയാകണം. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള വിധവകള്‍ക്കു മുന്‍ഗണനയുണ്ട്. ആശ്വാസകിരണം പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സര്‍ക്കാര്‍ തലത്തിലോ സ്വയം തൊഴില്‍ ചെയ്യുന്നതിനോ സഹായം ലഭിച്ചവര്‍ക്ക് അര്‍ഹതയില്ല. മുന്‍വര്‍ഷം പദ്ധതി പ്രകാരം സഹായം ലഭിച്ചവര്‍ക്കും അര്‍ഹതയില്ല. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചിട്ടു ലഭിക്കാതെപോയവര്‍ക്ക് മുന്‍ഗണന ലഭിക്കും. സംരംഭം ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും നടത്തണം. ആറു മാസം കൂടുമ്പോള്‍ വകുപ്പിനു റിപ്പോര്‍ട്ട് നല്‍കണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്