ആപ്പ്ജില്ല

മറക്കരുത് ; കോവിഡ് കാലം കാശിനെപ്പറ്റി പറഞ്ഞു തന്നതൊന്നും

കോവിഡ് കാലത്തെപ്പറ്റി ആരും മറക്കാനിടയില്ല. ഏതൊരു പ്രതിസന്ധിയും ചില പാഠങ്ങൾ പകർന്നു നൽകിയാണ് കടന്നു പോവാറുള്ളത്. ഇവിടെ കോവിഡ് കാലം പഠിപ്പിച്ച ചില സാമ്പത്തിക പാഠങ്ങൾ വിശദമായി പരിശോധിക്കാൻ ശ്രമിക്കുകയാണ്.

Authored byശിവദേവ് സി.വി | Samayam Malayalam 10 Sept 2022, 4:31 pm
ജീവിതത്തിൽ ഒരുപാട് പാഠങ്ങൾ പകർന്നു നൽകിക്കൊണ്ടാണ് കോവിഡ് കാലം കടന്നു പോകുന്നത്. മനുഷ്യന്റെ ആരോഗ്യവിചാരത്തെയും, സാമ്പത്തിക ചിന്തകളെയും, ജീവിതത്തോട് ആകെയുള്ള മനോഭാവത്തെയും തിരുത്തിക്കുറിക്കാൻ കോവിഡിന് സാധിച്ചു. സാമ്പത്തികമായി തങ്ങൾ എവിടെ നിൽക്കുന്നു എന്ന് പലരും തിരിച്ചറിഞ്ഞു. ഓഹരിവിപണി പോലെയുള്ള നിക്ഷേപ സാധ്യതകളിലേക്ക് സാധാരണക്കാർ പോലും കാലെടുത്തു വെച്ചു. ഒരു ചെറിയ രോഗാണുവിന് മനുഷ്യന്റെ ജീവിതത്തിൽ ഇത്രയധികം സ്വാധീനം ചെലുത്താൻ സാധിച്ചത് ചിലപ്പോൾ ചരിത്രമായി മാറിയേക്കും. കോവിഡ് കാലം മലയാളിയെ പഠിപ്പിച്ച ചില സാമ്പത്തിക പാഠങ്ങൾ പരിശോധിക്കുകയാണ് ഇവിടെ.
Samayam Malayalam money lessons taught by covid pandemic
മറക്കരുത് ; കോവിഡ് കാലം കാശിനെപ്പറ്റി പറഞ്ഞു തന്നതൊന്നും


​ജോലിയും വരുമാനവും സംബന്ധിച്ച ധാരണകൾ

കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടവർ അനവധിയാണ്. മാസം തോറും കൃത്യമായി കിട്ടിയിരുന്ന ശമ്പളം നേർപകുതിയായി കുറഞ്ഞവരും, മാസങ്ങളായി മുടങ്ങിയവരും നമ്മുടെ ഇടയിൽ തന്നെയുണ്ട്. ഒരു തൊഴിൽ ജോലി സുരക്ഷിതമാക്കും എന്ന പരമ്പരാഗത ധാരണയുടെ മുഖമടച്ചുള്ള അടിയായിരുന്നു കോവിഡ് നൽകിയത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, അധികമായി സ്കിൽസെറ്റുകൾ ഉണ്ടാവേണ്ടതിന്റെയും ആവശ്യവും ആളുകൾ തിരിച്ചറിഞ്ഞു. സർക്കാർ ജോലി സ്ഥിരവരുമാനം ഉറപ്പു തരുമെന്ന ചിന്ത കൂടുതൽ ആളുകളെ ആ മേഖലയിലേക്ക് തിരിച്ചു വിട്ടു. പി എസ് സി കോച്ചിങ് സെന്റർ, പബ്ലിഷിങ് ബിസിനസുകൾക്ക് കോവിഡ് കാലം പുഷ്കല കാലമായി മാറി.

Also Read : സിബിൽ സ്കോർ കുറഞ്ഞാലും പേഴ്സണൽ ലോൺ ലഭിക്കാൻ 5 മാർഗങ്ങൾ

നിക്ഷേപ സംബന്ധമായ കാഴ്ചപ്പാടുകൾ

ഭാവി ആവശ്യത്തിനായി പണം കരുതേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കുന്നതിൽ കോവിഡ് കാലം വലിയ പങ്കാണ് വഹിച്ചത്. പരമ്പരാഗത നിക്ഷേപ മാർഗത്തിൽ നിന്നു മാറി മ്യൂച്വൽ ഫണ്ട് പോലെയുള്ള നിക്ഷേപങ്ങളിലേക്ക് നിരവധിയാളുകൾ ചുവടു മാറ്റി. സ്വർണ്ണം എല്ലാക്കാലത്തും, പ്രത്യേകിച്ച് പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങളിൽ വിശ്വസിക്കാനാവുന്ന സുഹൃത്താണെന്ന് ആളുകൾക്ക് ബോധ്യപ്പെട്ടു. മൊബൈൽ ഫോണിന്റെയും, ഇന്റർനെറ്റിന്റെയും ഉപയോഗം പുതിയ നിക്ഷേപ അവസരങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാൻ സഹായകമായി.

സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കേണ്ടതിന്റെയും, അതിലേക്ക് എത്താനുള്ള മാർഗങ്ങളിൽ അച്ചടക്കം പാലിക്കേണ്ടതിന്റെയും പ്രാധാന്യം വെളിവാക്കപ്പെട്ടു. എമർജൻസി ഫണ്ട് കൈവശം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും നിരവധി പേർക്ക് നേരിട്ട് ബോധ്യപ്പെട്ടു.

Also Read : ഈ 5 നിക്ഷേപ ബ്രഹ്മാസ്ത്രങ്ങൾ നിങ്ങളെ തുണയ്ക്കും

​ആരോ​ഗ്യ ഇൻഷുറൻസ് പോളിസികൾ

ആരോഗ്യ രംഗത്ത് കുതിച്ചുയരുന്ന ചിലവുകൾ ആളുകളെ ചിന്തിപ്പിച്ചു. ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ജനപ്രിയമാവുന്നതിൽ കോവിഡ് വലിയ പങ്കാണ് വഹിച്ചത്. വിവിധ സ്കീമുകൾ പുറത്തിറക്കാൻ ഇത് കമ്പനികളെ പ്രേരിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യ താഴേത്തട്ടിലേക്കിറങ്ങി ചെന്നത് ഇൻഷുറൻസ് പോളിസികൾ പാവപ്പെട്ടവരിലേക്കും എത്താൻ സഹായിച്ചു.

ആരോഗ്യമാണ് സർവ്വധനാൽ പ്രധാനമെന്നത് വെറുമൊരു ചൊല്ലല്ല എന്ന് ബോധ്യപ്പെട്ടത് ബിസിനസുകളെയും വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. ക്ലീനിങ് ലോഷനുകൾ, ഗ്ലൗസുകൾ, ബ്ലീച്ചിങ് പൗഡർ, മാസ്ക്, സാനിറ്റൈസർ, പ്രതിരോധ മരുന്നുകൾ എന്നിവയുടെയെല്ലാം വില്പനയുടെ വോളിയം വലിയ തോതിൽ വർധിച്ചു.

Also Read : നിങ്ങൾക്ക് എത്ര രൂപയുടെ ഹെൽത്ത് ഇൻഷുറൻ‍സ് ആവശ്യമുണ്ട് ?

​ഓഹരി വിപണി

സാധാരണക്കാർക്ക് അപ്രാപ്യമായ എന്തോ ഒന്ന് എന്ന നിലയിൽ നിന്ന് ഓഹരി നിക്ഷേപത്തെ കോവിഡ് കാലം മാറ്റിമറിച്ചു. ഇന്ന് നിരവധിയാളുകൾ ഓഹരിവിപണിയുടെ നേട്ട സാധ്യതകളിൽ ആകൃഷ്ടരാണ്. ലക്ഷക്കണക്കിന് പുതിയ ഡീമാറ്റ് അക്കൗണ്ടുകളാണ് ‌ഇന്ത്യയിൽ കോവി‍ഡ് പ്രതിസന്ധിക്കിടെ തുറക്കപ്പെട്ടത്. വീട്ടിലിരുന്നു കൊണ്ടു തന്നെ മറ്റൊരു വരുമാനം എന്ന ചിന്തയാണ് ഭൂരിഭാഗം പേരെയും ഷെയർ മാർക്കറ്റിലേക്ക് ആകർഷിച്ചത്. നിരവധി യൂട്യൂബ് ചാനലുകളിലും, വെബ്സൈറ്റുകളിലും, സോഷ്യൽ മീഡിയയിലും ലഭ്യമാവുന്ന വിവരങ്ങളും ആളുകൾ ഉപയോഗപ്പെടുത്തി. ആഗോള ഓഹരി വിപണികൾ തകർന്നടിഞ്ഞ സാഹചര്യങ്ങളിലെല്ലാം ഇത്തരം റീടെയിൽ നിക്ഷേപകരുടെ സാന്നിദ്ധ്യവും, ആത്മവിശ്വാസവും ഇന്ത്യൻ ഓഹരി വിപണികൾക്കു തുണയായി മാറി.

Also Read : ക്രെഡിറ്റ് കാർഡ് നിങ്ങളുടെ ജീവിതം നശിപ്പിക്കും..അതേ കാർഡ് നിങ്ങളുടെ ഉറ്റ സുഹൃത്തുമായിരിക്കും

ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്