ആപ്പ്ജില്ല

താനെയിലെ റിയൽ എസ്റ്റേറ്റ് ഭൂമി വിൽക്കാൻ ഒരുങ്ങി അദാനി; കടപ്പത്രങ്ങൾ തിരികെ വാങ്ങുന്നു

അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ പുറത്തിറക്കിയ പ്രത്യേക കടപ്പത്രങ്ങൾ തിരികെ വാങ്ങുന്നു. 13 കോടി ഡോളറിൻെറ ഡെറ്റ് ബൈബാക്ക് ആരംഭിച്ചു. 2024-ൽ കാലാവധി അവസാനിക്കുന്ന കടപ്പത്രങ്ങളാണ് തിരികെ വാങ്ങുന്നത്

Samayam Malayalam 24 Apr 2023, 12:09 pm
അദാനി ഗ്രൂപ്പ് കമ്പനികളിൽ ഒന്നായ അദാനി പോർട്ട്‌സ് പുറത്തിറക്കിയ ചില കടപ്പത്രങ്ങൾ തിരികെ വാങ്ങുന്നു. നിശ്ചിത ഡെറ്റ് സെക്യൂരിറ്റികളുടെ ബൈബാക്ക് ആരംഭിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. 2024-ൽ കുടിശ്ശികയുള്ള 3.375 ശതമാനം തുകയുടെ മൊത്തം തുകയായ 13 കോടി ഡോളർ വരെ സമാഹരിക്കാനാണ് ടെൻഡർ ഓഫർ ആരംഭിച്ചത്.
Samayam Malayalam Adani

കുടിശ്ശികയുള്ള കടങ്ങളിൽ 13 കോടി ഡോളറിനു വരെ ടെൻഡർ നൽകിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഈ ടെൻഡർ ഓഫർ വിജയകരമായി പൂർത്തിയാക്കിയാൽ ബാക്കി കുടിശ്ശികയുള്ള കടങ്ങൾ പണമായി തന്നെ തീർക്കാനുള്ള നടപടികൾ ആരംഭിച്ചേക്കും. ഏപ്രിൽ 22- ന് നടന്ന ബോർഡ് മീറ്റിംഗിൽ ആണ് കമ്പനിയുടെ ചില കടപ്പത്രങ്ങൾ ഭാഗികമായി തിരിച്ച് വാങ്ങുന്നത് സംബന്ധിച്ച വിഷയത്തിൽ തീരുമാനമായത്. ആദ്യമായാണ് ഇങ്ങനെ ഒരു നീക്കം.

വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇന്ത്യൻ രൂപയിലോ യുഎസ് ഡോളറിലോ മൂല്യമുള്ള സെക്യൂരിറ്റികളുടെ ബൈബാക്ക് പരിഗണിക്കുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിനിടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി സിമൻറിൻെറ താനെയിലെ 16 ഏക്കർ ഭൂമി അദാനി ഗ്രൂപ്പ് വിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പണ ലഭ്യത ഉറപ്പാക്കാനാണ് ഏക്കറിന് 30 കോടി രൂപ വരെ മൂല്യമുള്ള ഈ ഭൂമി വിൽക്കുന്നതെന്നാണ് സൂചന.
യുഎസ് ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് അപ്രതീക്ഷിതമായി ഓഹരി കൃത‍‍ൃമത്വം ഉൾപ്പെടെ ആരോപിച്ച് രംഗത്തെത്തിയതാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യം കുത്തനെ ഇടിയാൻ കാരണമായത്. അദാനി കമ്പനികളിലെ അഴിമതി ആരോപണവുമായി ഹിൻഡൻബർഗ് രംഗത്തെത്തിയതോടെ ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യത്തിൽ ഏകദേശം 11400 കോടി ഡോളറിൻെറ ഇടിവ് നേരിട്ടിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ചില കടങ്ങൾ തിരിച്ചടയ്ക്കുകയും ജിക്യുജി പാർട്‌ണേഴ്‌സിൽ നിന്ന് 190 കോടി ഡോളർ നിക്ഷേപം ആകർഷിക്കുകയും ചെയ്തതിന് ശേഷം അദാനി ഗ്രൂപ്പിന്റെ ചില ഷെയറുകളും ബോണ്ടുകളും തിരിച്ചുകയറിയിരുന്നു . എന്നാൽ, സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് ഹിൻഡൻബർഗിന്റെ ആരോപണങ്ങളും ഗ്രൂപ്പിന്റെ അനുബന്ധ ഇടപാടുകളും സെബി അന്വേഷിക്കുന്നുണ്ട്. ചില വിഷയങ്ങൾ അന്വേഷിക്കാൻ സെബി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്