ആപ്പ്ജില്ല

ഏത് ടെക്നോളജി വന്നാലും വണ്ടിക്ക് ടയർ വേണം; വളർച്ചയുടെ പാതയിലുള്ള 5 ഓഹരികൾ

ചൈനയ്ക്ക് പകരമായി കാണുന്നതും ഉയർന്ന ക്വാളിറ്റിയുള്ള ഉത്പന്നങ്ങളും താരതമ്യേന ചെലവ് കുറവുമൊക്കെ ഇന്ത്യ ടയർ കമ്പനികൾക്ക് നേട്ടമാകുന്നു. രാജ്യത്തിന്റെ ടയർ വിപണിയുടെ ഭാവിയും ശോഭനമാണ്.

Authored byപിൻ്റു പ്രകാശ് | Samayam Malayalam 24 Jun 2023, 2:47 pm

ഹൈലൈറ്റ്:

  • ഇന്ത്യൻ ടയർ വിപണി പ്രതിവർഷം 7% നിരക്കിൽ വളർച്ച കൈവരിക്കുന്നു.
  • വിദേശത്തേക്കുള്ള ടയർ കയറ്റുമതിയും ഉയരുകയാണ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Tyre Stocks
പ്രതീകാത്മക ചിത്രം
വാഹന വ്യവസായ മേഖലയിൽ വമ്പൻ മാറ്റങ്ങൾ നടക്കുകയാണ്. വൈദ്യുത വാഹനങ്ങളും (EV) ഡ്രൈവർമാരില്ലാതെയുള്ള വാഹനങ്ങൾക്കായും (AI) അരങ്ങൊരുങ്ങുകയാണ്. അതേസമയം കോവിഡിന്റെ രണ്ട് വർഷക്കാലത്തെ മുരടിപ്പിനു ശേഷം രാജ്യത്തെ വാഹന വിൽപന കുതിക്കുകയാണ്. വിദേശത്തേക്കുള്ള കയറ്റുമതിയും ഉയരുന്നു. ഇതിന്റെയൊക്കെ ഗുണഫലം ടയർ കമ്പനികളെയും തേടിയെത്തുന്നു. വരുമാനത്തിലും ലാഭത്തിലും ഏറ്റവുമധികം വളർച്ച കാണിക്കുന്ന 5 ഓഹരികളുടെ വിശദാംശമാണ് ചുവടെ നൽകുന്നത്.
ബാലകൃഷ്ണ ഇൻഡസ്ട്രീസ്

നിർമാണം, കൃഷി, ഖനനം പോലെയുള്ള വ്യവസായ മേഖലകളിലെ വാഹനങ്ങൾക്ക് (Off-highway) ആവശ്യമായ ടയർ നിർമിക്കുന്നതും ആഗോള തലത്തിൽ തന്നെ പ്രമുഖ കമ്പനിയാണ് ബാൽകൃഷ്ണ ഇൻഡസ്ട്രീസ് (BSE : 502355, NSE : BALKRISIND). 160-ഓളം രാജ്യങ്ങളിൽ കമ്പനിയുടെ വിവിധ വിഭാഗത്തിലുള്ള ടയറുകൾ വിപണനത്തിനായി എത്തുന്നുണ്ട്. ജെസിബി, ജോൺ ഡീറി, ന്യൂ ഹോളണ്ട്, സിഎടി, ടർക് ട്രാക്ടർ എന്നിങ്ങനെയുള്ള ആഗോള കമ്പനികൾ ബാലകൃഷ്ണ ഇൻഡസ്ട്രീസിന്റെ ഉപഭോക്താക്കളാണ്.

ഇന്ത്യയിൽ 5 നിർമാണ ശാലകളിലുമായി 2,85,000 മെട്രിക് ടൺ വാർഷിക ഉത്പാദന ശേഷിയുണ്ട്. മഹാരാഷ്ട്രയിലെ പ്ലാന്റ് വികസിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു. അടുത്ത 5 വർഷത്തിനകം വിപണി വിഹിതത്തിൽ 10% വർധനയും ബാൽകൃഷ്ണ ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി വിതരണ ശൃംഖല ശക്തിപ്പെടുത്താനും പദ്ധതി തയ്യാറാക്കുന്നുണ്ട്. പതിവ് അറ്റക്കുറ്റപ്പണിക്കായുള്ള 300 കോടി രൂപയുടെ ചെലവിന് പുറമെ 600 കോടിയാണ് ഈ പദ്ധതികൾക്കായി കമ്പനി ചെലവിടുന്നത്.


കഴിഞ്ഞ അഞ്ച് വർഷമായി ബാലകൃഷ്ണ ഇൻഡസ്ട്രീസിന്റെ വിറ്റുവരവ് 13.2% നിരക്കിലും അറ്റാദായം 6.9% വീതവും സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തുന്നു. ഇതിനിടയിലും കമ്പനിയുടെ കടം-ഓഹരി അനുപാതം 0.1 മടങ്ങിലേയുള്ളൂ എന്നത് ശ്രദ്ധേയം. അടുത്ത ഒന്നര വർഷത്തിനകം കടരഹിത കമ്പനിയായി മാറാനുള്ള ശ്രമത്തിലാണ്. സ്ഥിരമായി ഡിവിഡന്റും നൽകുന്നു. നിലിവൽ 2,400 രൂപ നിലവാരത്തിലാണ് ബാലകൃഷ്ണ ഇൻഡസ്ട്രീസിന്റെ ഓഹരിയുള്ളത്.

എംആർഎഫ്

ആഭ്യന്തര ടയർ വിപണിയിൽ മുൻനിരയിലുള്ള കമ്പനിയാണ് എംആർഎഫ് (BSE : 500290, NSE : MRF). ഇരുചക്ര വാഹനം മുതൽ വ്യോമയാന മേഖലയിൽ വരെ ആവശ്യമായ എല്ലാത്തരം ടയറുകളും നിർമിക്കുന്നു. ഇന്ത്യയിലെ ടയർ വിപണിയുടെ 29% വിഹിതം സ്വന്തമാണ്. ടയറിന് പുറമെ വിവിധ കായിക മത്സരങ്ങൾക്കുള്ള ഉത്പന്നങ്ങൾ, പെയിന്റ്, റീട്രെഡ്സ്, കുട്ടികളുടെ കളിപ്പാട്ടങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്. ഇന്ത്യയിൽ 10 നിർമാണ ശാലകളിലായി 7.45 കോടി ടയറുകളും 4.76 ട്യൂബുകളും നിർമിക്കാനുള്ള ഉത്പാദന ശേഷിയുണ്ട്.

രാജ്യത്ത് 5,000-ലധികം ഡീലർമാരും വിതരണക്കാരും എംആർഎഫ് ഉത്പന്നങ്ങളുടെ വിപണന ശൃംഖലയുെട ഭാഗമാണ്. ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ആഫ്രിക്കൻ ഭൂഖണ്ഡം, ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്. ഓരോ വർഷവും കമ്പനിയുടെ ഉത്പന്ന ശ്രേണി വിശാലവും വൈവിധ്യവത്കരിക്കാനും ശ്രമിക്കുന്നു. ഇതിനായി 1000 - 1500 കോടിയുടെ പദ്ധതികൾ തയ്യാറാക്കുന്നു. 5 വർഷത്തിനിടെ എംആർഎഫിന്റെ വരുമാനം 14,874 കോടിയിൽ നിന്നും 19,633 കോടിയിലേക്ക് ഉയർന്നു. സ്ഥിരമായി ലാഭവിഹിതം നൽകാറുണ്ട്. നിലവിൽ 99,500 രൂപ നിലവാരത്തിലാണ് എംആർഎഫ് ഓഹരിയുള്ളത്.

Adani Group:മോദിയുടെ സന്ദർശനത്തിനിടെ അദാനിക്കെതിരേ അമേരിക്കയിൽ അന്വേഷണം; ഓഹരികളിൽ ഇടിവ്; വീണ്ടും പണിയാകുമോ?
ജെകെ ടയർ

രാജ്യത്തെ മുൻനിര ടയർ നിർമാതാക്കളാണ് ജെകെ ടയർ & ഇൻഡസ്ട്രീസ് (BSE : 530007, NSE : JKTYRE). എല്ലാത്തരം വാഹനങ്ങൾക്കും ആവശ്യമായ ടയർ വിപണിയിൽ എത്തിക്കുന്നുണ്ട്. ട്രക്ക്, ബസ് വിഭാഗങ്ങളിലെ റേഡിയൽ ടയർ വിഭാഗത്തിൽ മുന്നിൽ നിൽക്കുന്നു. മാരുതി, ഹ്യുണ്ടായ്, വോൾവോ, അശോക് ലെയ്ലാൻഡ്, ഐഷർ, എസ്കോർട്ട്സ് തുടങ്ങിയ വാഹന നിർമാതാക്കൾ‌ ജെകെ ടയറിന്റെ ഉപഭോക്താക്കളാകുന്നു. രാജ്യത്ത് 6,000-ലധികം ഡീലർ, 500-ഓളം വിതരണക്കാർ, 140 സെയിൽസ് ഓഫീസ് എന്നിവ കമ്പനിക്ക് കീഴിലുണ്ട്.

മെക്സിക്കോ, ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലായി 100-ഓളം രാജ്യങ്ങളിൽ ഉത്പന്നങ്ങളെത്തിക്കുന്നു. ശക്തമായ ഗവേഷണ വിഭാഗം ജെകെ ടയറിന് സ്വന്തമായുണ്ട്. വൈദ്യുത വാഹനങ്ങൾക്കുള്ള സ്മാർട്ട് റേഡിയൽ ടയറുകളും നിർമിക്കുന്നു. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS), സെൻസർ ടെക്നോളജി എന്നിവ സജ്ജമാക്കിയ ആദ്യ ടയർ കമ്പനിയാണിത്. ഇതിനായി ടയർ സ്റ്റാർട്ടപ്പ് കമ്പനിയെ ഏറ്റെടുത്തിരുന്നു.

റേഡിയൽ ടയർ വിഭാഗത്തിൽ 1,000 കോടിയുടെ പദ്ധതി ജെകെ ടയർ ആവിഷ്കരിക്കുന്നുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ കമ്പനിയുടെ വരുമാനം 7%, അറ്റാദായം 8.3% നിരക്കിലും സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ കടം-ഓഹരി അനുപാതം 1.2 മടങ്ങിലാണ്. അടുത്ത 2 വർഷത്തിനുള്ളിൽ ഈ തോത് കുറയ്ക്കാമാണ് ശ്രമിക്കുന്നത്. സ്ഥിരമായി ഡിവിഡന്റ് നൽകുന്നു. നിലവിൽ 194 രൂപയിലാണ് ജെകെ ടയർ ഓഹരിയുള്ളത്.

തെറ്റായ അക്കൗണ്ടിലേക്ക് പണം കൈമാറിയാൽ എന്തുചെയ്യണം? എസ്ബിഐ പറയുന്നത് ഇങ്ങനെ
സിയറ്റ്

രാജ്യത്തെ പ്രമുഖ ടയർ നിർമാതാക്കളിലൊന്നാണ് സിയറ്റ് (BSE : 500878, NSE : CEATLTD). ട്രക്ക്, ബസ് വിഭാഗത്തിലെ ടയർ നിർമാണത്തിലാണ് ശ്രദ്ധയൂന്നീയിട്ടുള്ളത്. 35,000 സബ്-ഡീലർ, 3,400 ഡീലർ, 300 വിതരണക്കാരും കമ്പനിക്കുണ്ട്. ടാറ്റ മോട്ടോർസ്, അശോക് ലെയ്‍ലാൻ‍ഡ്, എസ്കോർട്ട്സ്, മഹീന്ദ്ര & മഹീന്ദ്ര, ഹോണ്ട, റോയൽ എൻഫീൽഡ്, ബജാജ്, പിയോജിയോ തുടങ്ങിയ വാഹന നിർമാതാക്കളുമായി ദീർഘകാല കരാറുകൾ നേടിയിട്ടുണ്ട്. 7 നിർമാണ കേന്ദ്രങ്ങളിൽ നിന്നായി പ്രതിവർഷം 35 കോടി ടയർ ഉത്പാദിപ്പിക്കാൻ കഴിയും.

അടുത്ത ഏതാനും വർഷങ്ങളിലേക്ക് സ്ഥിരമായി ഉത്പന്നം നവീകരിക്കാനും പുതിയവ വിപണിയിൽ ഇറക്കാനും സിയറ്റ് ലക്ഷ്യമിടുന്നു. നാഗ്പൂർ പ്ലാൻ്റ് വികസിപ്പിക്കാനും കമ്പനി പദ്ധതികൾ ആവിഷ്കരിച്ചു. നിർമാണ ശാലയിൽ ഓട്ടോമേഷൻ നടപടികളും പൂർത്തിയാക്കും. ഇതിലൂടെ ചെലവ് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 3 വർഷമായി വരുമാനം 14% നിരക്കിൽ സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തുന്നു. നിലവിൽ 2,000 രൂപ നിലവാരത്തിലാണ് സിയറ്റ് ഓഹരിയുള്ളത്.

അപ്പോളോ ടയർ

ഇരുചക്ര വാഹനം, ട്രക്ക്, ബസ്, ലഘു വാണിജ്യ വാഹനം, യാത്രാവാഹനം, കാർഷിക മേഖലയിലും ആവശ്യമുളള ടയർ നിർമിക്കുന്ന പ്രമുഖ കമ്പനിയാണ് അപ്പോളോ ടയർ (BSE : 500877, NSE : APOLLOTYRE). രണ്ട് ബ്രാൻഡിലാണ് വിപണനം. അപ്പോളോ, വെർഡെസ്റ്റീൻ (2009-ൽ ഏറ്റെടുത്ത നെതർലാൻഡ് കമ്പനി). അമേരിക്ക, യൂറോപ്പ് മേഖലയിൽ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിൽ ഉത്പന്നം എത്തിക്കുന്നു.

രാജ്യത്ത് 7 നിർമാണ ശാലകൾ. പ്രതിവർഷം 7.3 കോടി ടയർ ഉത്പാദനശേഷി. ഇന്ത്യക്ക് പുറമെ യൂറോപ്പിലും ശക്തമായ വിപണന ശൃംഖല. കഴിഞ്ഞ മൂന്ന് വർഷമായി വിറ്റുവരവ് 11.9%, അറ്റാദായം 46.6% നിരക്കിലും അപ്പോളോ ടയർ സംയോജിത വാർഷിക വളർച്ച കാണിക്കുന്നു. കമ്പനിയുടെ ലാഭമാർജിനും മെച്ചപ്പെടുന്നു. മൊത്തം കടബാധ്യത 4,700 കോ‌ടിയിൽ നിന്നും 4,300 കോടിയായി താഴ്ന്നു. നിലവിൽ 416 രൂപയിലാണ് അപ്പോളോ ടയർ ഓഹരിയുള്ളത്.

(അറിയിപ്പ്: മേൽസൂചിപ്പിച്ച വിവരങ്ങൾ പഠനാവശ്യാർത്ഥം പങ്കുവെയ്ക്കുന്നതാണ്. നിക്ഷേപത്തിനുള്ള ശുപാർശയല്ല. നിക്ഷേപത്തിന് മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധരോട് അഭിപ്രായം തേടാവുന്നതാണ്.)
ഓതറിനെ കുറിച്ച്
പിൻ്റു പ്രകാശ്
പിന്റു പ്രകാശ്, 2014 മുതൽ മലയാള മാധ്യമ മേഖലയിൽ സജീവമാണ്. സാമ്പത്തികം (സ്റ്റോക്ക് മാർക്കറ്റ്), ദേശീയ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അതീവ താത്പര്യം. നിലവിൽ ടൈംസ് ഗ്രൂപ്പിന്‍റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്