ആപ്പ്ജില്ല

റിലയൻസ് ചിറകിലേറി സൂചികകൾ; സെൻസെക്സ് 454 പോയിന്റ് കുതിച്ചു

പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനായി ഇടപെടുമെന്നു യു.എസ്. ഫെഡ് റിസർവ് വ്യക്തമാക്കിയതോടെ ഏഷ്യൻ സൂചികകൾ പരുങ്ങലിലാണ്. നിരക്കുകളിൽ മാറ്റമുണ്ടായേക്കുമെന്ന സൂചനയാണ് ഫെഡ് റിസർവ് നൽകുന്നത്.

Samayam Malayalam 25 Nov 2021, 3:53 pm

ഹൈലൈറ്റ്:

  • റിലയൻസ് വൻ തരിച്ചുവരവ് നടത്തി
  • രാജ്യാന്തര സൂചികകൾ നിർണായകം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Sensex
പതിഞ്ഞു തുടങ്ങിയ സൂചികകൾ ഉച്ചയോടെ മികച്ച നേട്ടത്തിലേക്കു നീങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം കനത്ത നഷ്ടം ഏറ്റുവാങ്ങിയ സൂചികകളാണ് നിക്ഷേപകർക്ക് ആശ്വാസം പകർന്നത്. റിലയൻസ് ഓഹരികളുടെ അതിഗംഭീര തിരിച്ചുവരാണ് സൂചികകൾക്കു കരുത്തു പകർന്നത്. അരാംകോയുമായുള്ള കരാർ പതിവഴിയിൽ മുടങ്ങിയതിനെ തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ തകർന്നടിഞ്ഞ റിലയൻസ് ഓഹരികൾ ഇന്നു 6.5 ശതമാനത്തോളം നേട്ടം കൈവരിച്ചു. 'ഗ്യാസിഫിക്കേഷൻ' ഏറ്റെടുക്കലുകൾ പൂർണ ഉടമസ്ഥതയിലുള്ള ഒരു സഹസ്ഥാപനമായി മാറ്റാൻ ബോർഡ് തീരുമാനിച്ചതാണ് നേട്ടത്തിനു വഴിവച്ചത്. ഐടി, ഫാർമ, റിയൽ എസ്‌റ്റേറ്റ് ഓഹരികളുടെ പിന്തുണ കൂടി ലഭിച്ചതോടെ സൂചികകളുടെ വേഗം കൂടി. സെൻസെക്‌സ് 454.10 പോയിന്റ് കുതിച്ച് 58,795.09 ലും നിഫ്റ്റി 132.35 പോയിന്റ് ഉയർന്ന് 17,547.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: മണിക്കൂറുകള്‍ക്കുള്ളില്‍ അംബാനിക്കു നഷ്ടം 11,000 കോടി; അദാനി ഏഷ്യയിലെ അതിസമ്പന്നന്‍

പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനായി ഇടപെടുമെന്നു യു.എസ്. ഫെഡ് റിസർവ് വ്യക്തമാക്കിയതോടെ ഏഷ്യൻ സൂചികകൾ പരുങ്ങലിലാണ്. നിരക്കുകളിൽ മാറ്റമുണ്ടായേക്കുമെന്ന സൂചനയാണ് ഫെഡ് റിസർവ് നൽകുന്നത്. രാജ്യാന്തരതലത്തിൽ കോവിഡ് ശക്തിയാർജിക്കുന്നതും പ്രാദേശിക വിപണികളിൽ വാരാധിഷ്ഠിത ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ വിഭാഗം കാലവധി പൂർത്തീകരിക്കുന്നതും തുടക്കത്തിൽ വിപണികളിൽ വെല്ലുവിളി ഉയർത്തിയിരുന്നു. പ്രീസെക്ഷനിൽ സെൻസെക്‌സ് 200 പോയിന്റോളം നഷ്ടവും വരിച്ചിരുന്നു. പ്രാദേശിക നിക്ഷേപകർ പുതുനിക്ഷേപങ്ങൾക്കു മുതിർന്നതോടെ സൂചികകൾ ഉണർന്നു. ബോർഡർ സൂചികകളുടെ നീക്കങ്ങളും മുഖ്യ സൂചികകൾക്ക് ഉണർവേകി.

ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളിൽ 15 എണ്ണം നേട്ടമുണ്ടാക്കി. റിലയൻസ്, ഐ.ടി.സി, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടൈറ്റാൻ, ഭാരതി എയർടെൽ, പവർഗ്രിഡ്, സൺഫാർമ, കോട്ടക് ബാങ്ക്, എച്ച്.സി.എൽ. ടെക്, നെസ്‌ലെ ഇന്ത്യ, എച്ച്.ഡി.എഫ്.സി. ബാങ്ക്, ടി.സിഎസ്, അൾട്രാടെക് സിമെന്റ്, എൻ.ടി.പി.സി. ഓഹരികൾ നേട്ടമുണ്ടാക്കി. ഡോ. റെഡ്ഡീസ് ലാബ്, എച്ച്.ഡി.എഫ്.സി, മഹീന്ദ്ര, എസ്.ബി.ഐ.എൻ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, എൽ ആൻഡ് ടി, ഐ.സി.ഐ.സി.ഐ. ബാങ്ക്, മാരുതി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികൾ നഷ്ടം വരിച്ചു. 6.36 ശതമാനം നേട്ടത്തോടെ റിലയൻസ് വീണ്ടും 2,500 മാർക്ക് തിരിച്ചുപിടിച്ചു.

നഷ്ടം കണ്ട് റിലയൻസ് ഓഹരികൾ വിൽക്കല്ലേ; ഇതു കളി വേറെ ലെവലാണ്
രാജ്യാന്തര എണ്ണ റിസർവിൽ നിന്നു ക്രൂഡ് എത്തിക്കാനുള്ള ഇന്ത്യയുടെ നീക്കം എണ്ണ, വാതക ഓഹരികളിൽ പ്രതിഫലിച്ചു. ഡിജിറ്റൽ ബാങ്ക് എന്ന ആശയം നിതി ആയോഗ് ഉയർത്തിയിട്ടുണ്ട്. ബാങ്കിങ് ഓഹരികളിലും ചലനങ്ങളുണ്ടായി. രാകേഷ് ജുൻജുൻവാലയുടെ സ്റ്റാർ ഹെൽത്ത് ഐ.പി.ഒ. ഈ മാസം 30ന് സബ്സ്‌ക്രിപ്ഷൻ ആരംഭിക്കും. ഡിസംബർ രണ്ടു വരെയാണ് ഓഹരികൾ സ്വന്തമാക്കാൻ അവസരമുള്ളത്. 870- 900 രൂപയാണ് ഓഹരികൾക്കു വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് ദാതാക്കൾ എന്ന നിലയിലും രാകേഷ് ജുൻജുൻവാലയുടെ പിൻബലവും ഐ.പി.ഒയ്ക്കു കരുത്തേകും. അടുത്തിടെ ലിസ്റ്റ് ചെയ്ത ലാറ്റന്റ് വ്യൂ അനലറ്റിക്സ് ഓഹരികൾ കുതിപ്പു തുടരുകയാണ്. ഇന്ന് ഓഹരികൾ 20 ശതമാനം നേട്ടത്തോടെ 701.90ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ 1,777ൽ വ്യാപാരം അവസാനിപ്പിച്ച പേടിഎം ഇന്ന് 1,785ലെത്തി.

പണപ്പെരുപ്പ ഭീതി വിപണികളിൽ ഇപ്പോഴും സജീവമാണ്. വാരന്ത്യമായ നാളെ ലാഭമെടുപ്പ് കടുക്കാൻ സാധ്യതയുണ്ട്. രാജ്യാന്തര വിപണികളുടെ നീക്കങ്ങളാകും നിർണായകമാകുക. യൂറോപ്പ് മേഖലയിൽ കോവിഡ് കേസുകൾ വർധിക്കുന്നതും ഓസ്‌ട്രേലിയ ലോക്കഡൗൺ നടപടികളിലേക്കു കടന്നതും കനത്ത തിരിച്ചടിയാണ്. രാജ്യത്തിന്റെ വിദേശ കരുതൽ ധനശേഖരം ഇടിയുന്നതു വിപണികളുടെ കരുത്തു ചോർത്തുന്ന ഘടകമാണ്. കരുതൽ ധനശേഖരം 76.3 കോടി ഡോളർ ഇടിഞ്ഞ് 64,011.2 കോടി ഡോളറിലെത്തിയെന്നു ആർ.ബി.ഐയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

Also Read: ഭാവിയുടെ മള്‍ട്ടിബാഗര്‍ എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്ന ഒരു ഓഹരി ഇതാ

രാജ്യത്തിനകത്തും പുറത്തും പണെപ്പരുപ്പം വെല്ലുവിളിയായി തുടരുകയാണ്. രാജ്യത്ത് ഭക്ഷ്യ വസ്തുക്കൾക്കു പുറമേ ഭക്ഷേത്യതര വസ്തുക്കളുടെ വിലയും ദിനംപ്രതി കുതിക്കുകയാണ്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രാജ്യത്ത് അഞ്ചുമാസത്തെ ഉയരങ്ങളിലെത്തി നിൽക്കുന്നു. സെപ്റ്റംബറിലെ 10.66 ശതമാനത്തെ അപേക്ഷിച്ച് ഒക്ടോബറിൽ സൂചിക 12.54 ശതമാനം രേഖപ്പെടുത്തി. ഇന്ധനവിലക്കയറ്റം തന്നെയാണ് സൂചികയെ പ്രതികൂലമായി ബാധിച്ചത്. തുടർച്ചയായി ഏഴാം മാസമാണ് സൂചിക രണ്ടക്കം കുറിക്കുന്നത്. കഴിഞ്ഞവർഷം ഇതേസമയം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.31 ശതമാനം മാത്രമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്