ആപ്പ്ജില്ല

അറിവിന്‍റെ അനന്തതയിലേക്ക് പറന്നുയരാനൊരുങ്ങി അബ്ദുളള മൗലവി

ജില്ലാ സാക്ഷരതാ മിഷനും ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരത്തില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം പ്രായം ഏറെ ചെന്ന അബ്ദുളള മൗലവി ആയിരുന്നു

Samayam Malayalam 1 Jul 2019, 10:25 pm
`കാസര്‍ഗോഡ്: അറുപത്തൊന്നാം വയസ്സിലും അറിവിന്റെയും സാഹിത്യത്തിന്റെയും അനന്തതയിലേക്ക് പറന്നുയരാനുള്ള ശ്രമത്തിലാണ് അബ്ദുളള മൗലവി. വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളില്‍ സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരത്തില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം അബ്ദുളള മൗലവി ആയിരുന്നു. പ്രായത്തിന്റെ അവശതകളെ വകവെക്കാതെ രചനാ മത്സരങ്ങളില്‍ സജീവമായി പങ്കെടുത്ത അബ്ദുളള ഏവരുടെയും മനം കവര്‍ന്നു. മുന്‍പും പ്രാദേശിക തലത്തിലുള്ള വിവിധ രചനാ മത്സരങ്ങളില്‍ ഇദേഹം സമ്മാനം നേടിയിരുന്നു.സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെ പഠിതാവ് കൂടിയാണ് ഇദ്ദേഹം.
Samayam Malayalam abdulla


അജാനൂര്‍ പഞ്ചായത്ത് നിവാസിയായ അബ്ദുള്ള ചെറുപ്പം മുതലേ പഠനത്തില്‍ അതീവ താല്‍പരനായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഉപ്പ മരിച്ചതോടെ,ഉയര്‍ന്ന വിദ്യാഭ്യാസം നേടുകയെന്ന അബ്ദുള്ളയുടെ ആഗ്രഹം സ്വപ്നം മാത്രമായി അവശേഷിച്ചു.പരുക്കന്‍ ജീവിത സാഹചര്യങ്ങളിലൂടെ പിന്നീട് യാത്ര ചെയ്യേണ്ടി വന്നപ്പോഴും തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹത്തെ മനസ്സിലെ തീനാളമായി അബ്ദുളള ജ്വലിപ്പിച്ചു.ഈ തീനാളമാണ്, സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്‌സിന്റെ പഠിതാവായും സാഹിത്യ പ്രിയനായും അബ്ദുള്ളയെ മാറ്റിയത്.

നെല്ലിക്കുന്ന് മദ്രസാധ്യാപകനായി ജോലി ചെയ്യുകയാണ് അബ്ദുള്ള. ഭാര്യ ഹൈറുന്നീസയും ഏഴ് മക്കളും എല്ലാവിധ പ്രോത്സാഹനങ്ങളമായി ഒപ്പമുണ്ട്. സാഹചര്യം കൊണ്ട് പഠനം പാതി വഴിയില്‍ നിര്‍ത്തിയവര്‍ക്കും തുടര്‍ പഠനം ആഗ്രഹിക്കുന്ന ഏത് സാധാരണക്കാരനും സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സ് അനുഗ്രഹമാണെന്നാണ് മൗലവിയുടെ അഭിപ്രായം.പഠിക്കാനും സര്‍ഗ്ഗ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനും പ്രായം തടസമല്ലെന്നും അദ്ദേഹം പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ