ആപ്പ്ജില്ല

ലീഗിന് കൂടുതൽ സീറ്റ്, നഷ്‌ടം മുഴുവൻ ജോസഫിന്? കടുത്ത തീരുമാനവുമായി കോൺഗ്രസ്

ഇടതുമുന്നണി ഉപേക്ഷിച്ചെത്തിയ മാണി സി കാപ്പന് അനുകൂലമായ സാഹചര്യമല്ല യുഡിഎഫിലുള്ളതെന്നാണ് സൂചനകൾ

Samayam Malayalam 22 Feb 2021, 1:38 pm
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ സ്ഥാനാർഥി നിർണയമടക്കമുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് മുന്നണികൾ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ യുഡിഎഫും കോൺഗ്രസും വേഗത്തിലാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര സമാപിച്ചതോടെ സീറ്റ് വിഭജന ചർച്ചകളിലേക്ക് നിർണയത്തിലേക്ക് യുഡിഎഫ് കടക്കുകയാണ്. സീറ്റ് വിഭജനത്തിൽ മുസ്ലീം ലീഗിന് നേട്ടവും പിജെ ജോസഫ് വിഭാഗത്തിന് കനത്ത നഷ്‌ടവും ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
Samayam Malayalam congress to discuss seat sharing with pj joseph faction in kerala assembly election 2021
ലീഗിന് കൂടുതൽ സീറ്റ്, നഷ്‌ടം മുഴുവൻ ജോസഫിന്? കടുത്ത തീരുമാനവുമായി കോൺഗ്രസ്



ജോസഫ് വിഭാഗത്തിൻ്റെ പിടിവാശിക്ക് വഴങ്ങില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റുകളും വേണമെന്ന നിലപാടിൽ നിന്ന് ജോസഫ് വിഭാഗം പിന്നോട്ട് പോയെങ്കിലും കടുംപിടുത്തം തുടരുകയാണ് 15അല്ലെങ്കിൽ 12 സീറ്റ് എന്നാണ് ജോസഫിൻ്റെ ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിക്കുള്ളത്. പത്തിൽ താഴെ സീറ്റുകൾ മാത്രം നൽകിയാൽ മതിയെന്നാണ് സമിതി വ്യക്തമാക്കുന്നത്. ഏഴ് സീറ്റുകൾ നൽകാമെന്ന ധാരണയും കോൺഗ്രസിലുണ്ട്. ഇക്കാര്യത്തിൽ ജോസഫ് നിലപാട് കടുപ്പിച്ചാൽ വഴങ്ങേണ്ടതില്ലെന്നും അനുനയിപ്പിച്ച് മുന്നോട്ട് പോകാം എന്ന ധാരണയുമാണ് കോൺഗ്രസിലുള്ളത്.

കോൺഗ്രസിനെ ചൊടിപ്പിക്കുന്നത് എന്ത്?

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ ജോസഫ് വിഭാഗത്തിന് സാധിച്ചില്ല. ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ എന്ന ആവശ്യം അവർ മുന്നോട്ട് വച്ചത്. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതോടെ മധ്യകേരളത്തിൽ സ്വാധീനം ശക്തമാക്കാൻ കോൺഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളിൽ സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. എന്നാൽ ഈ സീറ്റുകൾ വിട്ടുതരണമെന്ന ആവശ്യമാണ് ജോസഫിനുള്ളത്. ഈ സാഹചര്യമാണ് കോൺഗ്രസിനെ ചൊടിപ്പിക്കുന്നത്.

ലീഗിന് കൂടുതൽ സീറ്റുകൾ?

മുസ്ലീം ലീഗിന് കൂടുതൽ സീറ്റുകൾ നൽകാൻ കോൺഗ്രസിൽ ധാരണയായെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ലീഗിന് മൂന്ന് സീറ്റുകൾ അധികമായി നൽകാനാണ് ആലോചന. ഇരവിപുരം, കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിൽ ഒരു സീറ്റ് എന്ന ഫോർമുലയിലാണ് കോൺഗ്രസ് - ലീഗ് ധാരണ. ഇരവിപുരം ലീഗിന് നൽകുന്നതിൽ ആർ എസ്‌പി എതിർപ്പ് ശക്തമാക്കിയാൽ പകരം ചടയമംഗലമാകും ലീഗിന് ലഭ്യമാകുക. എന്നാൽ കോഴിക്കോട് ജില്ലയിൽ നിന്ന് ഒരു സീറ്റ് അധികമായി നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കുമ്പോഴും മണ്ഡലം ഏതാണെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

യുഡിഎഫിൽ എത്തിയ മാണി സി കാപ്പന് തിരിച്ചടി?

ഇടതുമുന്നണി ഉപേക്ഷിച്ചെത്തിയ മാണി സി കാപ്പന് അനുകൂലമായ സാഹചര്യമല്ല യുഡിഎഫിലുള്ളതെന്നാണ് സൂചനകൾ. മാണി സി കാപ്പൻ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന പിടിവാശിയിലാണ് കെപിസിസി പ്രസി‍ഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാപ്പനെ ഉപയോഗിച്ച് എൻസിപിയിൽ നിന്ന് കൂടുതൽ ആളുകളെ അടർത്തിയെടുത്ത് യുഡിഎഫിൽ എത്തിക്കണമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കുള്ളത്. ഈ നീക്കം വിജയിച്ചാൽ എൻസിപി സംസ്ഥാന ഘടകം ദുർബലമാകുമെന്ന വിശ്വാസത്തിലാണ് ചെന്നിത്തല. ഒരു സീറ്റീൽ കൂടുതൽ മാണി സി കാപ്പൻ വിഭാഗത്തിന് നൽകില്ല. അങ്ങനെയെങ്കിൽ പാലാ സീറ്റാകും കാപ്പന് ലഭിക്കുകയെന്ന് വ്യക്തമാണ്.


ചിത്രത്തിന് കടപ്പാട്: PJ Joseph / Facebook

ആര്‍ട്ടിക്കിള്‍ ഷോ