ആപ്പ്ജില്ല

ജില്ലയിൽ നൂറോളം രോഗികൾ; കാസർകോട് എന്തുകൊണ്ട് കൊവിഡ് ഹോട്സ്പോട്ടാകുന്നു?

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ല ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

Samayam Malayalam 31 Mar 2020, 10:29 am
സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്. കേരളത്തില്‍ തിങ്കളാഴ്ച വരെ പോസീറ്റീവ് ഫല ലഭിച്ചവരില്‍ ചികിത്സയില്‍ തുടരുന്ന 213 പേരില്‍ 93 പേരും കാസര്‍കോട് ജില്ലക്കാരാണ്. നിരീക്ഷണത്തിലുള്ളവരുടെയും ആശുപത്രികളില്‍ രോഗം സംശയിച്ചു കഴിയുന്നവരുടെയും എണ്ണത്തിലും കാസര്‍കോട് തന്നെയാണ് മുന്നില്‍. എന്തുകൊണ്ടാണ് കാസര്‍കോട് കൊവിഡ് 19 വൈറസ് ബാധയുടെ ഹോട്സ്പോട്ടായി മാറുന്നതെന്ന് അറിയാമോ?
Samayam Malayalam with most of the positive cases in kerala kasaragod district becomes coronavirus hotspot know the reason and details
ജില്ലയിൽ നൂറോളം രോഗികൾ; കാസർകോട് എന്തുകൊണ്ട് കൊവിഡ് ഹോട്സ്പോട്ടാകുന്നു?



സമൂഹവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ്

കഴിഞ്ഞ ആഴ്ചയിലെ കണക്ക് പ്രകാരം മുംബൈ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല കൂടിയാണ് കാസര്‍കോട്. എന്നാല്‍ ജില്ലയില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പക്ഷെ വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണത്തിലുള്ള വലിയ വര്‍ധനവാണ് കാസര്‍കോട് ജില്ലയില്‍ കൊവിഡ് 19 കേസുകള്‍ വര്‍ധിക്കാനുള്ള കാരണം.

ദുബായ് ബന്ധം

ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളില്‍ മിക്കവരും ദുബായില്‍ നിന്ന് തിരിച്ചെത്തിയവരാണ്. കാസര്‍കോട് സ്വദേശികളായ ഒന്നര ലക്ഷത്തോളം പേര്‍ ദുബായില്‍ പ്രവാസികളാണെന്നാണ് കണക്ക്. അതുകൊണ്ടാണ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നതെന്ന് അധികൃതര്‍ പറയുന്നു. ഫെബ്രുവരി 20നു ശേഷം ജില്ലയില്‍ 7042 പേര്‍ വിദേശത്തു നിന്ന് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ കണക്ക്. ഇതില്‍ രോഗലക്ഷണങ്ങള്‍ കണ്ട 134 പേര്‍ ആശുപത്രികളിലുണ്ട്. 7303 പേര്‍ വീട്ടുനിരീക്ഷണത്തിലും. കൊവിഡ് 19 ഹോട്സ്പോട്ടായ ദുബായിലെ നയീഫില്‍ നിന്ന് തിരിച്ചെത്തിയവരിലാണ് രോഗബാധ കണ്ടെത്തിയതെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ആദ്യ കേസ് ഫെബ്രുവരിയില്‍

ചൈനയിലെ വുഹാനില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ മൂന്ന് മലയാളി വിദ്യാര്‍ഥികളിലായിരുന്നു രാജ്യത്ത് ആദ്യമായി കൊവിഡ് 19 രോഗബാധ കണ്ടെത്തിയത്. അതിലൊന്ന് കാസര്‍കോട് സ്വദേശിയായിരുന്നു. ഇവര്‍ മൂവരും രോഗം ഭേദപ്പെട്ട് ആശുപത്രി വിട്ടു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഏറ്റവുമാദ്യം ഹോട്ട്സ്പോട്ടാകുമെന്ന് കരുതിയ പത്തനംതിട്ടയെ പിന്നിലാക്കി കാസര്‍കോട് കൊറോണ ഹോട്സ്പോട്ടായി മാറുകയായിരുന്നു. വിദേശത്തു നിന്ന് മടങ്ങിയെത്തിയ ഒരു രോഗി നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടുനിരീക്ഷണത്തില്‍ കഴിയാതെ പലരുമായും സംവദിച്ചതും പൊതുപരിപാടികളില്‍ പങ്കെടുത്തതും വലിയ ആശങ്ക പരത്തി. സംസ്ഥാനത്ത് ഏറ്റവുമാദ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച ജില്ലയും കാസര്‍കോടായിരുന്നു.

ആരും ശ്രദ്ധിക്കാതിരുന്ന പ്രവാസികള്‍

വൈറസ് ബാധയുടെ തുടക്കത്തില്‍ ചൈന, ഇറ്റലി, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരെയായിരുന്നു പരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നതെങ്കില്‍ ഗള്‍ഫ് മേഖലയില്‍ നിന്നെത്തുന്നവരിലേയ്ക്ക് ശ്രദ്ധ പതിഞ്ഞില്ല. എന്നാല്‍ ദുബായ് മറ്റൊരു ഹോട്സ്പോട്ടാകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈൻ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിനു മുൻപു തന്നെ രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്ന ഇവരില്‍ പലരും പുറത്തു കറങ്ങി നടക്കുകയും വിഷയം സങ്കീര്‍ണമാക്കുകയും ചെയ്തു.

തുടര്‍നടപടികള്‍ ഇങ്ങനെ

ഓരോ പഞ്ചായത്തിലും വിദേശത്തു നിന്ന് തിരിച്ചെത്തിയവരെ ജില്ലാ ഭരണകൂടം തിരിച്ചറിഞ്ഞു കഴിഞഞു. ഇവരില്‍ റാപിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ നടത്താനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ചെലവുകുറഞ്ഞ റാപിഡ‍് ടെസ്റ്റ് രോഗസ്ഥിരീകരണം വേഗത്തിലാക്കാനും സമൂഹവ്യാപനം തടയാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. രോഗികളെ ചികിത്സിക്കാനായി ജില്ലയിലെ രണ്ട് ആശുപത്രികളിലായി 30 ഐസൊലേഷൻ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്തു ബന്ധപ്പെട്ടവരെയും ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരെയും റാപിഡ് ടെസ്റ്റിന് വിധേയരാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ