ആപ്പ്ജില്ല

കൊവിഡ് പ്രതിരോധം: വിജയ വഴിയിൽ നിന്ന് ആശങ്കയിലേക്ക് നീങ്ങുന്ന സംസ്ഥാനം

കഴിഞ്ഞ മാസം ആറ് മുതലായിരുന്നു തിരുവനന്തപുരത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഒരു മാസത്തിലേറെ നഗരം അടച്ചുപൂട്ടിയിട്ടും കൊവിഡ് വ്യാപനത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല.

Authored byലിജിൻ കടുക്കാരം | Samayam Malayalam 15 Aug 2020, 4:08 pm
കൊവിഡ് പ്രതിരോധത്തിന്‍റെ മാതൃകയായാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ കേരളം ചർച്ചയായത്. വിയറ്റ്നാം, തായ്‍വാൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമായിരുന്നു കൊവിഡ് വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിച്ച പ്രദേശങ്ങളുടെ പട്ടികയിൽ സംസ്ഥാനം ഇടംപിടിച്ചത്. എന്നാൽ ഈ പ്രദേശങ്ങളിലെല്ലാം ഇപ്പോൾ കൊവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുകയാണ്. ഭയപ്പെടുത്തുന്ന രീതിയിലുള്ള വർധനവല്ലെങ്കിലും ആദ്യഘട്ടത്തിലെന്ന പോലെ ഫലപ്രദമായി കൊവിഡിനെ ചെറുക്കാൻ കഴിയുന്നില്ലെന്നതാണ് ആശങ്ക ഉയർത്തുന്നത്.
Samayam Malayalam covid cases in kerala worst is yet to come says health minister
കൊവിഡ് പ്രതിരോധം: വിജയ വഴിയിൽ നിന്ന് ആശങ്കയിലേക്ക് നീങ്ങുന്ന സംസ്ഥാനം


കേരളത്തിൽ നിലവിൽ ആയിരത്തഞ്ഞൂറോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നാൽ, അടുത്ത മാസത്തിൽ പ്രതിദിന കേസുകൾ 10,000 മുതൽ 20,000 വരെ ഉയരുമെന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നൽകിയത്. കേരളത്തില്‍ വന്‍തോതിലുള്ള രോഗവ്യാപനത്തിന് സാധ്യതകള്‍ ഉണ്ടെന്നും എന്നാല്‍, ഈ സാഹചര്യം നേരിടാന്‍ സംസ്ഥാനം ശക്തമാണെന്നുമാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ആയിരത്തഞ്ഞൂറ് എന്ന നിലയിൽ നിന്നും 20,000ത്തോളം രോഗികൾ എന്ന നിലയിലേക്ക് കേസുകൾ ഉയർന്നാലും ആ സാഹചര്യത്തെയും മറികടക്കാനാകുമെന്ന ആരോഗ്യ മന്ത്രിയുടെ വാക്കുകൾ ആശ്വാസമേകുന്നതാണെങ്കിലും പ്രതിദിനം കേസുകൾ ഉയരുന്നത് സംസ്ഥാനത്ത് ആശങ്ക ഉയർത്തുകയാണ്.

Also Read: സംസ്ഥാനത്ത് പ്രതിദിനം 10,000 മുതൽ 20,000 വരെ രോഗികള്‍ വന്നേക്കാം

കൊവിഡ് കേസുകള്‍ വർധിക്കുമ്പോള്‍ അതിന് ആനുപാതികമായി മരണനിരക്കും ഉയരുമെന്നും ഇക്കാര്യം ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി വീഡിയോ സന്ദേശത്തിലാണ് വ്യക്തമാക്കിയത്. എന്നാൽ പ്രതിദിന കേസുകൾ ഉയരുമ്പോഴും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാകുന്നില്ലേയെന്ന സംശയങ്ങളും ഉയരുന്നുണ്ട്. രാജ്യം അൺലോക്കിലേക്ക് കടന്നതിന് പിന്നാലെ കണ്ടെയ്ൻമെന്‍റ് സോണുകളിൽ മാത്രമാണ് ലോക്ക് ഡൗൺ നടപ്പിലാക്കി വരുന്നത്. യാത്രാ നിരോധനം നീക്കിയതിനും അൺലോക്കിലേക്ക് കടന്നതിനും പിന്നാലെയാണ് രോഗവ്യാപനത്തിൽ സംസ്ഥാനത്ത് വർധനവ് ആരംഭിച്ചത്.

സംസ്ഥാനത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തിരുവനന്തപുരത്താണ്. കഴിഞ്ഞകുറച്ച് നാളുകളായി തലസ്ഥാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചാണ് രോഗം വ്യാപനം നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ യാതൊരു കുറവും ഇല്ലെന്ന് മാത്രമല്ല, ഇതിൽ കൂടുതലും സമ്പർക്കത്തിലൂടെയാണ് എന്നതും ആശങ്ക ഉയർത്തുകയാണ്. ഇന്നലെ 310 പേർക്കായിരുന്നു തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇതേ സാഹചര്യത്തിൽ തന്നെ തിരുവന്തപുരം നഗരത്തിലെ ലോക്ക് ഡൗൺ പിന്‍വലിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുകളില്ലാതെയാണ് നഗരത്തിലെ ലോക്ക് ഡൗൺ നിയന്ത്രണത്തിൽ ഇളവുകൾ കൊണ്ടുവന്നത്.

തീരദേശ മേഖലകളിലും വിവിധ ക്ലസ്റ്ററുകളും കേന്ദ്രീകരിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണെങ്കിലും ഈ പ്രദേശങ്ങളിൽ കൊവിഡ് ഉയരുന്നതാണ് ആശങ്ക ഉയർത്തുന്ന കാര്യം. സംസ്ഥാനത്ത് കൊവിഡ് സാഹചര്യം ഏറ്റവും രൂക്ഷമായ തലസ്ഥാനത്ത് രോഗപ്രതിരോധ മാർഗമായി പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ പിൻവലിച്ചത് തലസ്ഥാന വാസികൾക്ക് ആശ്വാസത്തോടൊപ്പം തന്നെ ആശങ്കയുമാവുകയാണ്. കഴിഞ്ഞ മാസം ആറ് മുതലായിരുന്നു തിരുവനന്തപുരത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഒരു മാസത്തിലേറെ നഗരം അടച്ചുപൂട്ടിയിട്ടും കൊവിഡ് വ്യാപനത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല.

Also Read: തിരുവനന്തപുരത്ത് ലോക് ഡൗൺ പിൻവലിച്ചു

സംസ്ഥാനത്ത് ഇന്നലെ 1569 പേർക്കും വ്യാഴാഴ്ച 1564 പേർക്കും ബുധനാഴ്ച 1212 പേർക്കുമായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിൽ വൻ വർധനവ് പ്രതീക്ഷിക്കാമെന്ന് ആരോഗ്യ മന്ത്രി തന്നെ പറയുന്ന ഘട്ടത്തിൽ കുറച്ച് കൂടി ശക്തമായി പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കേണ്ട എന്ന ചോദ്യവും ഉയരുന്നുണ്ട്. ആരോഗ്യവകുപ്പിന്‍റെ നിയന്ത്രണങ്ങൾക്കൊപ്പം തന്നെ രോഗം വ്യാപനം തടയാൻ ഓരോ ആളുകളും ശക്തമായി ഇടപെട്ടേ മതിയാകു. രോഗവ്യാപനത്തിന്‍റെ കണ്ണിമുറിയ്ക്കാൻ ഓരോരുത്തരും സന്നദ്ധരായില്ലെങ്കിൽ സംസ്ഥാനം നേരിടാൻ പോകുന്നത് അതിഭീകരമായ അവസ്ഥയാകും.


(ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിന്റെ അഭിപ്രായമല്ല)
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ