ആപ്പ്ജില്ല

ടി20 ലോകകപ്പിന് ശേഷം കോച്ചും ക്യാപ്റ്റനും മാറുന്നു; ഇന്ത്യൻ ക്രിക്കറ്റ് അടിമുടി മാറും!

യുഎഇയിലും ഒമാനിലുമായി നടക്കാൻ പോവുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് വലിയ മാറ്റങ്ങൾക്കാവും സാക്ഷ്യം വഹിക്കുക. ക്യാപ്റ്റൻ വിരാട് കോലി രോഹിത് ശർമയെ പിൻഗാമിയായ് പ്രഖ്യാപിച്ചേക്കാനാണ് സാധ്യത.

Samayam Malayalam 15 Sept 2021, 3:30 pm
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് അവിചാരിതമായി ഇന്ത്യൻ ക്രിക്കറ്റിൽ ആ പ്രഖ്യാപനം ഉണ്ടാവുന്നത്. ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ടെസ്റ്റിൽ ലോകറാങ്കിങിൽ മുന്നിലെത്തിച്ച മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് നായകസ്ഥാനം ഒഴിയുന്നു. വലിയ ഊഹാപോഹങ്ങൾക്കോ ചർച്ചകൾക്കോ അവസരം നൽകാതെ പിൻഗാമിയെയും പ്രഖ്യാപിച്ചു. മധ്യനിര ബാറ്റ്സ്മാൻ വിരാട് കോലി ആ സ്ഥാനത്തേക്ക് വരുമെന്ന് ഏകദേശം ഉറപ്പായിരുന്നു.
Samayam Malayalam Team India
വിരാട് കോലിയുടെ പിൻഗാമിയാവാൻ രോഹിത് ശർമ


താൻ കളിച്ച് കൊണ്ടിരിക്കെ തന്നെ തൻെറ പിൻഗാമിയെയും ധോണി കണ്ടെത്തിയിരുന്നു. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ധോണി ഏകദിന - ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. അപ്പോഴേക്കും കോലി ഇന്ത്യൻ ക്രിക്കറ്റിൽ വല്ലാതെ വളർന്ന് കഴിഞ്ഞിരുന്നു. 2019 ഏകദിന ലോകകപ്പിന് ശേഷം ധോണി വിരമിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് വിരാട് കോലി - രോഹിത് ശർമ എന്ന ദ്വന്ദത്തിലേക്ക് മാറിയിട്ടുണ്ട്.

കോലിയും ധോണിയും തമ്മിലുണ്ടായിരുന്നത്ര അടുപ്പം കോലിക്കും രോഹിതിനും ഇല്ലെന്ന് മാധ്യമങ്ങൾ പലപ്പോഴും പറഞ്ഞ് കൊണ്ടേയിരുന്നു. മൂന്ന് ഫോർമാറ്റിലും കോലി ടീമിനെ നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരു ഐസിസി കിരീടം പോലും ധോണി മാറിയശേഷം ഇന്ത്യക്ക് ലഭിച്ചിട്ടില്ല. ഇനി മുന്നിലുള്ളത് ടി20 ലോകകപ്പാണ്.

എംഎസ് ധോണി വീണ്ടും വരുന്നു; കൂളായി മറ്റൊരു ചരിത്രം രചിക്കുമോ?

ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ഏകദിന - ടി20 ഫോർമാറ്റുകളിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് പുറത്ത് വന്ന വാർത്തകൾ. എന്നാൽ ബിസിസിഐ ഇതിനെ തിരുത്തുകയും ഇത്തരത്തിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ലോകകപ്പ് നിർണായകമാണ്. പരാജയമാണെങ്കിൽ കോലിയെ സ്ഥാനത്ത് നിന്ന് മാറ്റാൻ ബിസിസിഐ മടിക്കില്ല. ഗാംഗുലിയുടെയും ധോണിയുടെയോ കാലത്തേക്കാൾ പ്രതിഭാസമ്പന്നരുടെ കൂട്ടമാണ് ഇന്ന് ഇന്ത്യൻ സംഘം.

ഇന്നത്തെ ഇന്ത്യൻനിര ഒരു ലോകകിരീടം അർഹിക്കുന്നുവെന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും രണ്ടഭിപ്രായം കാണില്ല. ലോകകപ്പ് വിജയിച്ചാലും ഏറെക്കാലും തിരക്കിട്ട ക്രിക്കറ്റ് കരിയർ മുന്നോട്ട് കൊണ്ട് പോവാൻ കോലി താൽപര്യം കാണിച്ചില്ലെന്ന് വരും. ബാറ്റിങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാൽ കോലിക്ക് സാധിക്കും. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ കിരീടനേട്ടത്തിലേക്ക് നയിച്ച ഉപനായകൻ രോഹിത് ശർമ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കാൻ യോഗ്യൻ തന്നെയാണ്.

കോലിയുടെ വിശ്വസ്തൻ; ടെസ്റ്റ് ടീമിൽ ശാർദുലിൻെറ റോൾ എന്തെന്ന് ഇനി ചോദിക്കരുത്!

ക്യാപ്റ്റൻ മാറിയാലും മാറിയില്ലെങ്കിലും പരിശീലകൻ രവി ശാസ്ത്രി സ്ഥാനമൊഴിയുമെന്നത് ഉറപ്പാണ്. മുൻ നായകൻ രാഹുൽ ദ്രാവിഡ്, ബാറ്റിങ് കോച്ച് വിക്രം റാത്തോർ എന്നിങ്ങനെ എംഎസ് ധോണിയുടെ പേര് വരെ ഇന്ത്യൻ പരിശീലക സ്ഥാനത്തക്ക് പറഞ്ഞ് കേൾക്കുന്നുണ്ട്. വിക്രം റാത്തോറിന് ടീമുമായുള്ള അടുപ്പം ഗുണം ചെയ്തേക്കും. അങ്ങനെയെങ്കിൽ ഈ വർഷം അവസാനിക്കുമ്പോൾ രോഹിത് ശർമ നയിക്കുന്ന വിക്രം റാത്തോർ പരിശീലിപ്പിക്കുന്ന ഒരു പരിമിത ഓവർ ടീം ഇന്ത്യ ഉദയം കൊണ്ടേക്കും. ടെസ്റ്റിൽ വിരാട് കോലിയെന്ന അഗ്രസീവായ നായകന് ഇനിയുമേറെ ചെയ്യാനുണ്ടാവുമെന്നുറപ്പാണ്.


(സമയം മലയാളം സബ് എഡിറ്റർ ശ്രീജീത്ത് വള്ളിക്കുന്നാണ് ലേഖകൻ. ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്, സമയം മലയാളത്തിന്‍റേതല്ല.)

ആര്‍ട്ടിക്കിള്‍ ഷോ