ആപ്പ്ജില്ല

'വർത്തമാനം' വർത്തമാനം ആകുമ്പോൾ പ്രശ്‌നമാകുന്നത് മതമോ?

എത്ര പിന്തുണ ഉണ്ടെങ്കിലും ചർച്ചകൾ നടന്നാലും ഭരിക്കുന്നവരുടെ രാഷ്ട്രീയ ചട്ടുകമായി സെന്‍സര്‍ബോര്‍ഡ് നിക്കുന്നത് വരെ എല്ലാ കലാസൃഷ്ടികൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകും!

Samayam Malayalam 31 Dec 2020, 4:01 pm
‘ഞാന്‍ ഇന്നലെ സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. JNU സമരത്തിലെ ദളിത്-മുസ്ലിം പീഡനമായിരുന്നു വിഷയം. ഞാന്‍ അതിനെ എതിര്‍ത്തു. കാരണം, സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു. തീര്‍ച്ചയായും രാജ്യവിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം’ ബി.ജെ.പി. എസ്.സി. മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റും സെന്‍സര്‍ ബോര്‍ഡ് അംഗവുമായ അഡ്വ. വി. സന്ദീപ് കുമാറിന്റെ ഈ ട്വീറ്റാണ് ഇത്.
Samayam Malayalam varthamanam


പാര്‍വതിയെ നായികയാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം ചിത്രത്തെ കുറിച്ചായിരുന്നു സന്ദീപ് കുമാറിന്റെ ട്വീറ്റ്. വര്‍ത്തമാനത്തിന് പ്രദര്‍ശാനാനുമതി നിഷേധിച്ചതിന്റെ കാരണം സെന്‍സര്‍ ബോര്‍ഡ് അംഗമായ സന്ദീപ് കുമാര്‍ പറയുന്നത് ഇതാണ്.

ALSO READ: ചിറയ്ക്കൽ കേളു നായനാരും കൊവിഡും തമ്മിലെന്ത്?
സമീപകാലത്ത് ഇന്ത്യ കണ്ട വലിയ പ്രക്ഷോഭങ്ങളിലൊന്നായ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തെ കറിച്ചാണ് സിനിമ പറയുന്നത്. ആ സമരവും അതിന്റെ മെറിറ്റുമെല്ലാം പകല്‍ പോലെ വ്യക്തമായതാണ്. ജെഎന്‍യു സമരത്തിന് തീവ്രവാദ, രാജ്യവിരുദ്ധ ചാപ്പ അടിച്ചു നല്‍കുന്നത് ആരെന്നും ആര്‍ക്കുവേണ്ടിയെന്നതും വളരെ വ്യക്തമാണ്. സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ ട്വീറ്റില്‍ നിന്നും മനസിലാകുന്നതും മതം തന്നെയാണ് ഇവിടെയും വിഷയം എന്നതാണ്. സിനിമയുടെ തിരക്കഥാകൃത്തിന്റെയും നിര്‍മ്മാതാവിന്റേയും മുസ്‌ലിം നാമം തന്നെയാണ് ഇവിടുത്തെ പ്രധാന വിഷയവും.

രഹസ്യസ്വഭാവമുള്ള സെൻസറിംഗ് വിവരങ്ങൾ അംഗങ്ങൾ പരസ്യമാക്കരുതെന്ന ചട്ടം നിലനിൽക്കവെയാണ് സന്ദീപ് ചിത്രത്തിന്റെ വിവരങ്ങളെ കുറിച്ച് ട്വീറ്റ് ചെയ്യുന്നത്. ട്വീറ്റ് ചര്ച്ച ആയതോടെ സന്ദീപ് അത് ഡിലീറ്റ് ചെയ്‌തെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ ഉദ്ദേശശുദ്ധിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നുണ്ട്. പിന്നാലെ സോഷ്യല്‍ മീഡിയയിലും സംഭവം ചര്‍ച്ചയാകുന്നതും കണ്ടു. വര്‍ത്തമാനത്തെ അനുകൂലിച്ച് നിരവധി സിനിമാപ്രവര്‍ത്തകരും ഇടത് ലിബറലുകളും രംഗത്ത് എത്തി. എന്നാല്‍ വലതുപക്ഷം ചിത്രത്തിനെതിരെ രംഗത്ത് വരുന്നതിനും നാം സാക്ഷ്യം വഹിച്ചു.

ALSO READ: കുഞ്ഞന്‍ വീഡിയോകളുടെ വസന്തകാലം

സംഭവം കൂടുതൽ ചർച്ച ആയതോടെ രൂക്ഷവിമര്‍ശനവുമായി സിനിമാ പാരഡൈസോ ക്ലബും രംഗത്തെത്തിയിരുന്നു. വെള്ളരിക്കാപ്പട്ടണം എന്ന അവസ്ഥയിലേക്കാണ് മീഡിയ/ ആര്‍ട്‌സ് സെന്‍സറിംഗ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.സി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതോടെ നിരവധി പേരാണ് വര്‍ത്തമാനത്തിന് പിന്തുണയുമായി എത്തിയതും.

എത്ര പിന്തുണ കിട്ടിയാലും ചർച്ചകൾ നടന്നാലും ഭരിക്കുന്നവരുടെ രാഷ്ട്രീയ ചട്ടുകമായി സെന്‍സര്‍ബോര്‍ഡ് നില്‍ക്കുന്ന കാലം ഇനി വരുന്ന കലാസൃഷ്ടികൾക്കും ഇത്തരം അനുഭവങ്ങൾ തീർച്ചയായും ഉണ്ടാകും എന്നത് യാഥാർഥ്യമാണ്. സെന്‍സര്‍ ബോര്‍ഡ് എന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ, അതിന്റെ അടിത്തറയായ വലതുപക്ഷ ഐഡിയോളജിയുടെ ചട്ടുകമായി മാറിയിരിക്കുകയാണ്. ഇതിനെ ചെറുക്കുക എന്നത് എത്രയും വേഗത്തില്‍ സാധ്യമാകേണ്ട സാമൂഹിക ഉത്തരവാദിത്തമാണ്.

(ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിൻ്റേതല്ല)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ