ആപ്പ്ജില്ല

സർക്കാർ പ്രോജക്ട് ഏറ്റെടുക്കുന്ന കമ്പനികളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് വ്യവസായ സൗഹാർദ്ദത്തിന് ഭീഷണിയോ? ദി SRIT സ്റ്റോറി

പ്രതിപക്ഷം എസ്ആർഐടിക്കെതിരെ ഉയർത്തിവിട്ട ആരോപണങ്ങൾ അന്തരീക്ഷത്തിൽ നിൽക്കെ മറ്റൊരു ചർച്ച നടക്കുകയാണ്. സർക്കാരിന്റെ പ്രോജക്ട് ഏറ്റെടുക്കുന്ന കമ്പനികൾ ടാർഗറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന സംശയമാണത്.

Authored byകാർത്തിക് കെ കെ | Samayam Malayalam 9 May 2023, 6:31 pm
എസ്ആർഐടി ഇന്ത്യയുടെ വെബ്സൈറ്റിൽ പ്രവേശിച്ചാൽ വരുന്ന ഒരു പോപ് അപ് വിൻഡോയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ വായിക്കാം: "സേഫി കേരളാ പ്രൊജക്ടും അതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളും സംബന്ധിച്ചുള്ള കൃത്യവും വസ്തുതാപരവുമായ വിവരങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക." സർക്കാരിന്റെ ഒരു പ്രോജക്ട് ടെൻഡർ പിടിച്ച ഒരു കമ്പനിക്ക് വരാവുന്ന വലിയൊരു ഗതികേടായാണ് ഇതിനെ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. സംസ്ഥാനത്ത് വ്യാവസായികാന്തരീക്ഷം ഇല്ലായെന്ന പ്രചാരണങ്ങൾക്ക് ആക്കംകൂട്ടാൻ ഇത്തരം ആരോപണപ്രത്യാരോപണങ്ങൾക്ക് കഴിയുമെന്നാണ് വിലയിരുത്തലുകൾ. രാജ്യത്തെ മികവുറ്റ ഒരു സാങ്കേതിക സ്ഥാപനമാണ് ഇപ്പോൾ സംശയത്തിന്റെ കരിനിഴലിൽ നിൽക്കുന്നത്. സാങ്കേതിക സങ്കീർണതകൾ ഏറെയുള്ള വിഷയമായതിനാൽ വിശദാംശങ്ങളിലേക്ക് പോകാൻ താൽപര്യമില്ലാത്തവർ എസ്ആർഐടി എന്ന കമ്പനിയെ എങ്ങനെയായിരിക്കും കാണുന്നുണ്ടാവുക?
Samayam Malayalam srit


എസ്ആർഐടി തങ്ങളുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് സാങ്കേതിക മേഖലയിൽ തങ്ങൾക്കുള്ള വൈദഗ്ധ്യം സംബന്ധിച്ച വിവരങ്ങളാണ്. ഏതെങ്കിലും തരത്തിലുള്ള അധാർമ്മിക പ്രവർത്തനങ്ങൾ തങ്ങൾ ചെയ്യില്ലെന്നും, കേരള സർക്കാരിന്റെ ഇപ്രൊക്യൂർമെന്റ് ഗൈഡ്‌ലൈൻസ് പ്രകാരമേ തങ്ങൾ നീങ്ങൂ എന്നും അവർ സാക്ഷ്യം പറയുന്നു. തങ്ങളുടെ ഭാഗം വിശദീകരിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും അവർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ പ്രശ്നം നേരത്തെ മീഡിയാട്രോണിക്സ് സിഇഒ കണ്ണൻ നടരാജൻ തുറന്നു പറയുകയും ചെയ്തിരുന്നു. കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ വിവാദങ്ങളുണ്ടാക്കുകയാണ് കേരളത്തിലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിനു പുറത്ത് മറ്റൊരു സംസ്ഥാനത്താണ് തങ്ങൾ ഈ സാങ്കേതികത വികസിപ്പിച്ചെടുത്തിരുന്നതെങ്കിൽ അതിന് വലിയ പിന്തുണ കിട്ടിയേനേയെന്നും അദ്ദേഹം പറയുന്നു. കേരളാ സർക്കാരുമായി ബന്ധപ്പെട്ട ഭാവി പ്രോജക്ടുകളിൽ മുമ്പോട്ടു പോകണോയെന്ന് തങ്ങൾ ആലോചിക്കും. മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും ഐടി സ്ഥാപനങ്ങൾക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

മാധ്യമങ്ങളിൽ വരുന്ന റിപ്പോര്‍ട്ടുകൾ ടെക്നിക്കൽ ഇൻഡസ്ട്രിയെ മൊത്തത്തിൽ മോശമായി ബാധിക്കുന്നതായി കണ്ണൻ നടരാജൻ ചൂണ്ടിക്കാട്ടുന്നു.

സ്പ്രിംഗ്ലർ, ടോറസ്, സിംസ് തുടങ്ങിയ നിരവധി കമ്പനികളാണ് സർ‌ക്കാരിന്റെ പ്രോജക്ടുകൾ ഏറ്റെടുത്തതിന്റെ പേരിൽ കുടുങ്ങിയതെന്നാണ് വിമർശകരുടെ ആരോപണം. എൽഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ അധികവും കുടുങ്ങുന്നത് ഐടി കമ്പനികളാണെന്ന് ഈയിടെ രമേശ് ചെന്നിത്തല ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തിരുന്നു. ചെന്നിത്തലയ്ക്കും വിഡി സതീശനും എതിരായി തങ്ങൾ നിയമനടപടിക്ക് തയ്യാറെടുക്കുകയാണെന്ന് എസ്ആർഐടി സിഇഒ മധു നമ്പ്യാർ പ്രസ്താവിച്ചത് ഇതിനെല്ലാം പിന്നാലെയാണ്. ഇ-ബസ് വിവാദം, ബെവ്കോ വിവാദം തുടങ്ങിയ നിരവധി വിവാദങ്ങളിലും ഐടി കമ്പനികളാണ് പ്രതിസ്ഥാനത്ത് നിന്നത്. ഈ വിവാദങ്ങളൊന്നും എവിടെയുമെത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

മീഡിയാട്രോണിക്സ് സിഇഒ കണ്ണൻ നടരാജന്റെ അതേ അഭിപ്രായം എസ്ആർഐടിയുടെ എംഡി മധു നമ്പ്യാരും പ്രകടിപ്പിക്കുകയുണ്ടായി. കേരളത്തിൽ ഒരു പ്രോജക്ട് ഏറ്റെടുത്താൻ നാണക്കേടാണ് കമ്പനിക്ക് ലഭിക്കുന്നത്. ഇത് കമ്പനിയുടെ മറ്റ് പ്രോജക്ടുകളെ ബാധിക്കും. ബിസിനസ്സിനെ ബാധിക്കും. ഇക്കാരണത്താൽ തന്നെ ഭാവിയിൽ ഇത്തരം പ്രോജക്ടുകൾ ഏറ്റെടുക്കേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ട സ്ഥിതിയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ