ആപ്പ്ജില്ല

സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാരിന് ആശങ്ക എന്തുകൊണ്ട്?

കഴിഞ്ഞ 15 മുതൽ സ്കൂളുകൾ തുറക്കാമെന്നും എന്നാൽ കുട്ടികളെ സ്കൂളിലെത്താൻ നിർബന്ധിക്കരുതെന്നും കേന്ദ്രസർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഉത്തർപ്രദേശ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ മാത്രമാണ് സ്കൂളുകൾ ഭാഗികമായെങ്കിലും തുറന്നത്.

Samayam Malayalam 20 Oct 2020, 8:09 pm
കൊറോണ വൈറസ് പകർച്ചവ്യാധി രൂക്ഷമാകുന്നതിനിടെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. നേരത്തെ ഒമ്പത് മുതൽ 12-ാം ക്ലാസുവരെ നവംബറിൽ തുടങ്ങാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് അപകടകരമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയാതെ നിൽക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
Samayam Malayalam school opening
സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാരിന് ആശങ്ക എന്തുകൊണ്ട്?


യഥാർത്ഥത്തിൽ ഇത്തരമൊരു സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിനോട് യോജിക്കാത്തവരാണ് ഭൂരിഭാഗം പേരും. കാരണം കുട്ടികൾ കൂട്ടംകൂടി നിൽക്കാനും ഓടി നടക്കാനും ഇഷ്ടപ്പെടുന്നവരാണ്. സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിച്ച് വളരെ ശ്രദ്ധയോടുകൂടി നിന്നാലും ഏതെങ്കിലും സാഹചര്യത്തിൽ അവരുടെ ഭാഗത്തുനിന്ന് വീഴ്ച വരാൻ സാധ്യതയുണ്ട്. കൊവിഡ് വ്യാപിക്കാൻ ഇതൊരു കാരണമായേക്കാം. മുതിർന്നവരെപോലെ കുട്ടികളെ നമുക്ക് അകറ്റിനിർത്താൻ ആകില്ലല്ലോ. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായാൽ സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. അല്ലാത്തപക്ഷം അതെത്രമാത്രം അപകടകരമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

അതേസമയം കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയാൽ 10,12 ക്ലാസുകാർക്ക് രണ്ടോ മൂന്നോ ബാച്ചുകളായി പ്രവേശനം അനുവദിക്കാൻ കഴിയുമോ എന്ന് സർക്കാർ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 15 മുതൽ സ്കൂളുകൾ തുറക്കാമെന്നും എന്നാൽ കുട്ടികളെ സ്കൂളിലെത്താൻ നിർബന്ധിക്കരുതെന്നും കേന്ദ്രസർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഉത്തർപ്രദേശ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ മാത്രമാണ് സ്കൂളുകൾ ഭാഗികമായെങ്കിലും തുറന്നത്.

കേരളത്തിലെ നിലവിലെ സാഹചര്യം സ്കൂളുകൾ തുറക്കാൻ ഒട്ടു അനുയോജ്യമല്ലെന്ന് ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയാവുകയും ചെയ്താൽ മാത്രം സ്കൂളുകൾ തുറന്നാൽ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്ഥാനത്ത് പ്രതിദിനം രോഗബാധിതരുടെ എണ്ണം കൂടി വരികയാണ്. ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകില്ല.

ഓൺലൈൻ വിദ്യാഭ്യാസ പരിപാടി വിജയകരമായി തുടരുന്നുണ്ട്. എന്നാൽ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത് വലിയ ആശങ്കയ്ക്കിടയാക്കുകയാണ്. ഡിജിറ്റൽ വിദ്യാഭ്യാസ പരിപാടി തുടരുന്നുണ്ടെങ്കിലും ടേം പരീക്ഷകൾ നടക്കാത്തതും പ്രാക്ടിക്കൽ ക്ലാസുകൾ ഉൾപ്പടെ മുടങ്ങുന്നത് പഠനനിലവാരത്തെയും ഉന്നതപഠന സാധ്യതകളെയും ബാധിക്കുമെന്നാണ് പ്രധാന ആശങ്ക. എന്നിരുന്നാലും രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടാകാത്തപക്ഷം സ്കൂളുകൾ തുറക്കാത്തത് തന്നെയാണ് ഉചിതം. രോഗവ്യാപനം കുറയ്ക്കുന്നതിനും കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും ഇത് സഹായിക്കും.

ആര്‍ട്ടിക്കിള്‍ ഷോ