ആപ്പ്ജില്ല

അടക്കിപ്പിടിച്ച അമർഷവും അപൂർവ്വമായി കരച്ചിലും കേട്ടിട്ടുണ്ട്‌; നെഞ്ചിൽ തറച്ച വിറയലാകുന്നു 'കഠിനകഠോരമീ അണ്‌ഡകടാഹം'; വൈറലായി കുറിപ്പ്

ആരോഗ്യപ്രവർത്തകയായിരുന്നത്‌ കൊണ്ട്‌ തന്നെ ചലനസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടില്ല. വീട്ടുകാർ പോലും മറിച്ചാണ്‌, അനുഭവിച്ചത്‌. അവരുടേയും പറച്ചിലുകൾക്കും കേൾവിക്കാരിയായി. ഈ സിനിമയിൽ കാണിച്ചതുപോലെ തന്നെ പ്രവാസികൾക്കുള്ള നിയന്ത്രണങ്ങൾ പലതും വല്ലാതെ ബന്ധുക്കളെയും അവരെ തന്നെയും ബാധിച്ചിരുന്നു.

Samayam Malayalam 25 May 2023, 7:58 pm
കോവിഡ്‌ കാലത്ത്‌ മുൻനിര പോരാളി ആയിരുന്നത്‌ പോലെ സദാ ഫോണിലൂടെയും ഓൺലൈനിലൂടെയും അനേകം പ്രവാസികൾക്ക്‌ കൂട്ടായിരുന്നതും ഓർത്ത്‌ വിങ്ങിപ്പൊട്ടി പോയി.
Samayam Malayalam kadina kadoramee andakadaham
ഡോ ഷിമ്ന അസീസ്


സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പലതും സാധാരണക്കാർക്ക്‌ ദുസഹമായിരുന്നെന്ന്‌ നേരിട്ട്‌ അറിയാം. പ്രൊട്ടക്കോളിൻ്റെ പ്രാധാന്യം അവർക്ക്‌ മനസ്സിലാകുന്ന രീതിയിൽ എത്രയോ തവണ വിശദീകരിച്ചിരിക്കുന്നു. ലോകം മുഴുവൻ സ്തംഭിച്ചിരുന്ന സമയത്ത്‌ മറ്റേതൊരു സംസ്‌ഥാനത്തേക്കാളും നന്നായി നമ്മളത്‌ നേരിട്ടു. മുഴുവനായി അടച്ചിടുന്ന ഇത്തരം ഒരവസ്ഥ മുൻപെങ്ങും കണ്ടതല്ലല്ലോ.


അടക്കിപ്പിടിച്ച അമർഷവും അപൂർവ്വമായി കരച്ചിലും കേട്ടിട്ടുണ്ട്‌. ഉറക്കത്തിൽ നിന്ന്‌ ഞെട്ടിയുണർത്തിയ വീഡിയോ കോളിൽ അബോധാവസഥയിലുള്ള രോഗിയെ കാണിച്ച്‌ തന്ന്‌ മക്കളുടെ വിതുമ്പൽ കണ്ടിട്ടുണ്ട്‌. എന്തൊക്കെയോ ആയിരുന്നു ആ കാലം. എല്ലാമോർത്ത്‌ അങ്ങേയറ്റം അസ്വസ്‌ഥയായി.

ആരോഗ്യപ്രവർത്തകയായിരുന്നത്‌ കൊണ്ട്‌ ചലനസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടില്ല. വീട്ടുകാർ പോലും മറിച്ചാണ്‌ അനുഭവിച്ചത്‌. അവരുടേയും പറച്ചിലുകൾക്ക്‌ കേൾവിക്കാരിയായി.

ഈ സിനിമയിൽ കാണിച്ചത്‌ പോലെ പ്രവാസികൾക്കുള്ള നിയന്ത്രണങ്ങൾ പലതും വല്ലാതെ ബന്ധുക്കളെയും അവരെ തന്നെയും ബാധിച്ചിരുന്നു.

നിഡോയും ടാങ്കും വാസ്‌ലിനും ടൈഗർബാമും നിരന്നിരിക്കുന്ന ഷെൽഫുകളുള്ള അനേകം വീടുകൾ ശൂന്യതയിൽ പരതി. ബച്ചുവിനെപ്പോലെ 'ഗതി പിടിക്കാത്ത' ആൺകുട്ടികളും ബുഷ്‌റയെപ്പോലെ തൻ്റേടമുള്ള പെൺകുട്ടികളും വീടകങ്ങളെ കഥകളാക്കി.

കാത്ത്‌ കാത്ത്‌ കതകിൽ തങ്ങിയ നിശ്വാസങ്ങൾ പലയിടത്തുതിർന്നു. അനേകം മൃതശരീരങ്ങൾ ആരാലും കാണപ്പെടാതെ മണ്ണിലേക്ക്‌ മടങ്ങി. ലോകമെമ്പാടുമുള്ള നിയമങ്ങളും നിരോധനങ്ങളും നമ്മളും അനുഭവിച്ചു...പലപ്പോഴും പല്ലിറുമ്മിയും പ്രാകിയും തന്നെ..
സങ്കടപ്പെടുത്തിയ സിനിമ വീണ്ടും കാണാറില്ല. ഈ പടം ആ പതിവും തെറ്റിക്കുന്നു. 'യാ റബ്ബേ ഒരു വേള സന്ദേഹിയായി...' എന്ന പാട്ടൊക്കെ സഹിക്കാനാകാത്ത വേദനയും ദൃശ്യങ്ങളുമാണ്‌ പകരുന്നത്‌...

ബേസിലും ഇന്ദ്രൻസും ശ്രീജ രവിയുമൊക്കെ ജീവിക്കുകയാണ്‌. ഓരോ കഥാപാത്രത്തെയും എത്ര നന്നായാണ്‌ പ്ലേസ്‌ ചെയ്‌തിരിക്കുന്നത്‌ !
അസ്സൽ പടം.

തീയറ്ററിൽ കാണേണ്ടതായിരുന്നു...

Dr. Shimna Azeez

ലേഖക - ഡോ ഷിമ്ന അസീസ്

(ഈ ആർട്ടിക്കിളിൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങൾ ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്, സമയം മലയാളത്തിൻ്റേതല്ല. ഡോ ഷിമ്ന അസീസ് തൻ്റെ ഫേസ്ബുക്കിൽ കുറിച്ച് പോസ്റ്റ് ആണ് ആർട്ടിക്കിളിൻ്റെ ആധാരം.)

ആര്‍ട്ടിക്കിള്‍ ഷോ