ആപ്പ്ജില്ല

ഒരു ജാതി, ഒരു മതം,ഒരു ദൈവം മനുഷ്യന്

അതിൽ ഹിന്ദുത്വ വാദികൾക്ക് മാത്രമല്ല എല്ലാ മതമൗലികവാദികൾക്കും എക്കാലത്തേയ്ക്കുമുള്ള ഗുരുവിന്റെ മറുപടി അടങ്ങിയിട്ടുണ്ട്.

Samayam Malayalam 23 Aug 2021, 5:54 pm
' ഒരു ജാതി, ഒരു മതം,ഒരു ദൈവം മനുഷ്യന് ' എന്ന ധർമ്മോപദേശം ശരിയായ ധർമ്മോപദേശം തന്നെയോ എന്ന സംശയവും ആക്ഷേപവും ശക്തമായ ഘട്ടത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സി വി കുഞ്ഞിരാമൻ ഗുരുവുമായി ദീർഘസംഭാഷണം നടത്തി 'അന്നത്തെ' കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഹര്‍ഷന്‍ അഭിപ്രായപ്പെട്ടു.
Samayam Malayalam Sree Narayana Guru


മഹാത്മാഗാന്ധിയടക്കം ഗുരുവിന്റെ ധർമ്മോപദേശത്തിന് എതിരായിരുന്ന സാഹചര്യത്തിലാണ് ബുദ്ധമതാനുയായി കൂടിയായ സി വി കുഞ്ഞിരാമൻ ഈ സംഭാഷണത്തിന് മുതിരുന്നത്.
ഗുരുവിന്റെ ഉത്തരങ്ങൾ പലതും ചോദ്യങ്ങൾ കൂടിയാണ്. ഇപ്പോഴും ചർച്ചക്ക് വഴി തുറന്നിട്ടിട്ടുള്ള ഉത്തരങ്ങൾ എന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

അതിൽ ഹിന്ദുത്വ വാദികൾക്ക് മാത്രമല്ല എല്ലാ മതമൗലികവാദികൾക്കും എക്കാലത്തേയ്ക്കുമുള്ള ഗുരുവിന്റെ മറുപടി അടങ്ങിയിട്ടുണ്ട്.ദീർഘ സംഭാഷണത്തിലെ രണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ.
സി വി കുഞ്ഞിരാമൻ: ഹിന്ദുമതത്തിൽത്തന്നെ ഇരിക്കണമെന്നു പറയുന്നവർ ഇപ്പോഴത്തെ ഹിന്ദുമതം നന്നല്ലെന്നും പറയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:


' ഒരു ജാതി, ഒരു മതം,ഒരു ദൈവം മനുഷ്യന് ' എന്ന ധർമ്മോപദേശം ശരിയായ ധർമ്മോപദേശം തന്നെയോ എന്ന സംശയവും ആക്ഷേപവും ശക്തമായ ഘട്ടത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സി വി കുഞ്ഞിരാമൻ ഗുരുവുമായി ദീർഘസംഭാഷണം നടത്തി 'അന്നത്തെ' കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധിയടക്കം ഗുരുവിന്റെ ധർമ്മോപദേശത്തിന് എതിരായിരുന്ന സാഹചര്യത്തിലാണ് ബുദ്ധമതാനുയായി കൂടിയായ സി വി കുഞ്ഞിരാമൻ ഈ സംഭാഷണത്തിന് മുതിരുന്നത്.
ഗുരുവിന്റെ ഉത്തരങ്ങൾ പലതും ചോദ്യങ്ങൾ കൂടിയാണ്. ഇപ്പോഴും ചർച്ചക്ക് വഴി തുറന്നിട്ടിട്ടുള്ള ഉത്തരങ്ങൾ.

അതിൽ ഹിന്ദുത്വ വാദികൾക്ക് മാത്രമല്ല എല്ലാ മതമൗലികവാദികൾക്കും എക്കാലത്തേയ്ക്കുമുള്ള ഗുരുവിന്റെ മറുപടി അടങ്ങിയിട്ടുണ്ട്. ദീർഘ സംഭാഷണത്തിലെ രണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ.
// സി വി കുഞ്ഞിരാമൻ: ഹിന്ദുമതത്തിൽത്തന്നെ ഇരിക്കണമെന്നു പറയുന്നവർ ഇപ്പോഴത്തെ ഹിന്ദുമതം നന്നല്ലെന്നും പറയുന്നുണ്ട്.

ഗുരു : അപ്പോൾ അവർ ഹിന്ദുക്കൾക്കു മാത്രമല്ല, ഹിന്ദുമതത്തിനുംകൂടി പരിവർത്തനം വേണമെന്നു പറയുകയാണ്. ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ. ഹിന്ദുസ്ഥാനനിവാസികളെ ഹിന്ദുക്കളെന്നു വിദേശീയർ പറഞ്ഞുവന്നു. ഹിന്ദുസ്ഥാനനിവാസികളുടെ മതം ഹിന്ദുമതം എന്നാണെങ്കിൽ ഹിന്ദുസ്ഥാനത്തെ ഇപ്പോൾ അധിവസിക്കുന്ന ക്രിസ്ത്യാനികളുടേയും മുഹമ്മദീയരുടേയും മതങ്ങളും ഹിന്ദുമതം തന്നെയാണ്. അങ്ങനെയാരും പറയുന്നുമില്ല, സമ്മതിക്കുന്നുമില്ല. ഇപ്പോൾ ഹിന്ദുമതം എന്നുപറയുന്നത് ക്രിസ്തുമതം, മുഹമ്മദുമതം മുതലായി ഹിന്ദുസ്ഥാനത്തിനു വെളിയിൽ നിന്നുവന്ന മതങ്ങൾ ഒഴിച്ച് ഹിന്ദുസ്ഥാനത്തിൽത്തന്നെ ഉത്ഭവിച്ചിട്ടുള്ള മതങ്ങൾക്കുള്ള ഒരു പൊതുപേരാകുന്നു. അതുകൊണ്ടാണ് ബുദ്ധമതം, ജൈനമതം മുതലായവയും ഹിന്ദുമതംതന്നെയെന്നു ചിലർ പറയുന്നത്. വൈദികമതം, പൗരാണികമതം, സാംഖ്യമതം, വൈശേഷികമതം, മീമാംസകമതം, ദ്വൈതമതം, അദ്വൈതമതം, വിശിഷ്ടാദ്വൈതമതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവമതം,
എന്നിങ്ങനെ പ്രത്യക്ഷത്തിൽ വിഭിന്നങ്ങളായിരിക്കുന്ന അനേകമതങ്ങൾക്ക് എല്ലാറ്റിനുംകൂടി ഹിന്ദുമതം എന്ന പൊതുപ്പേരു പറയുന്നതു യുക്തിഹീനമല്ലെങ്കിൽ മനുഷ്യജാതിക്കെല്ലാറ്റിനും മോക്ഷപ്രാപ്തിക്ക് ഉപയുക്തങ്ങളായി ദേശകാലാവസ്ഥകളനുസരിച്ച് ഓരോ ആചാര്യന്മാർ ഈഷദീഷൽ ഭേദങ്ങളോടുകൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങൾക്കുംകൂടി ഏകമായ ലക്ഷ്യത്തോടുകൂടിയ "ഏകമതം" എന്നുപറയുന്നതിൽ എന്തിനാണ് യുക്തിഹീനതയെ സംശയിക്കുന്നത്?

സി വി കുഞ്ഞിരാമൻ: ഈ വിഷയത്തിൽ പ്രമാദം കൊണ്ടുള്ള വഴക്കുകൾ ഹിന്ദുക്കൾക്കു മാത്രമല്ല, അഹിന്ദുക്കൾക്കുമുണ്ട്. ക്രിസ്തുവിനു പിൻപുള്ള സെന്റ് പോളിന്റെ ഉപദേശങ്ങളുംകൂടി ക്രിസ്തുമതം എന്ന ഒറ്റപ്പേരിനകത്ത് അടക്കുകയാണ് ക്രിസ്തുമതക്കാരും ചെയ്തിരിക്കുന്നത്.
ഗുരു : ഏറെക്കുറെ എല്ലാമതക്കാരും അങ്ങനെത്തന്നെ ചെയ്തിരിക്കുന്നു. ഒരു മതാചാര്യന്റെ പേരിൽ പല ആചാര്യന്മാരുടേയും ഉപദേശങ്ങൾ അടക്കി അതിനെ ഒരു മതമെന്നു പേർവിളിക്കാമെങ്കിൽ പല പല ആചാര്യന്മാരാൽ സ്ഥാപിതങ്ങളായ എല്ലാ മതങ്ങളേയും ചേർത്ത് അതിനെ ഒരു മതമെന്നോ ഏകമതമെന്നോ മനുഷ്യമതമെന്നോ മാനവധർമ്മമെന്നോ എന്തുകൊണ്ട് ഒരു പൊതുപേരിട്ടുകൂടാ? അങ്ങനെ ചെയ്യുന്നതു യുക്തിഭംഗവും അസംബന്ധവുമാണെങ്കിൽ ഈ അസംബന്ധവും യുക്തിഭംഗവും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന എല്ലാമതങ്ങൾക്കും ഏറെക്കുറെ സംഭവിച്ചുകഴിഞ്ഞിരിക്കുകയാണ്. ഏകത്വത്തിൽ നാനാത്വവും നാനാത്വത്തിൽ ഏകത്വവും അവനവന്റെ മതത്തെസംബന്ധിച്ചു ചാതുര്യത്തോടെ പ്രസംഗിക്കുന്നവർക്ക് മനുഷ്യജാതിയുടെ മതത്തെ പൊതുവിലെടുത്ത് അതിന്റെ ഏകത്വത്തിൽ നാനാത്വവും നാനാത്വത്തിൽ ഏകത്വവും കാണാൻ കഴിയാതെ വന്നത് ആശ്ചര്യകരമായിരിക്കുന്നു.
മഹാത്മജി ഇവിടെ വന്നപ്പോൾ ചെയ്ത പ്രസംഗത്തിൽ ആശ്രമമുറ്റത്തു നില്ക്കുന്ന ഒരു മാവിനെ ചൂണ്ടിക്കാണിച്ച് അതിന്റെ ശാഖകളും ഇലകളും എങ്ങനെ ഒന്നിനൊന്നു ഭിന്നമായിരിക്കുന്നോ അതുപോലെ മനുഷ്യരിലുള്ള വ്യക്തികളും ഭിന്നമായിരിക്കും, ഈ ഭിന്നതയുള്ള കാലത്തോളം മനുഷ്യരുടെ മതങ്ങളും ഭിന്നങ്ങളായിരിക്കാനേ നിവൃത്തിയുള്ളൂയെന്നു പറയുകയുണ്ടായി. ശരിയാണ് മഹാത്മജി പറഞ്ഞത്, എന്നാൽ നൈയായികദൃഷ്ട്യാ അതിനെ പരിശോധിക്കുന്നതായാൽ ഓരോ വ്യക്തിക്കും ഓരോ മതമുണ്ടെന്നു സമ്മതിക്കേണ്ടി വരും. അങ്ങനെയായാൽ ഹിന്ദുവായ രാമനും ഹിന്ദുവായ കൃഷ്ണനും ഒരു മതമല്ല വിശ്വസിക്കുന്നത്. ഇരുപതുകോടി ഹിന്ദുക്കൾക്ക് ഇരുപതുകോടി മതങ്ങളുണ്ടെന്നു വന്നുകൂടും. വാസ്തവം അതുതന്നെയാണെങ്കിലും ചില സാമാന്യലക്ഷണങ്ങൾ ഈ ഇരുപതുകോടിയുടേയും വിശ്വാസങ്ങളിലുള്ള തുകൊണ്ട് അവരെ ഒരു മതക്കാർ എന്നു പറയുന്നു. അതുപോലെ എല്ലാ മതക്കാരുടേയും വിശ്വാസങ്ങൾക്ക് ചില സാമാന്യലക്ഷണങ്ങൾ ഉള്ളതുകൊണ്ട് മനുഷ്യരെല്ലാം ഒരു മതക്കാർ തന്നെയാണ്.

സനാതനമായ ഏതെങ്കിലും ഒരു സത്യത്തെയോ ധർമ്മത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ
യാതൊരു മതത്തിനും നിലനില്ക്കാൻ കഴിയുന്നതല്ല. സാഹോദര്യത്തിന് മുഹമ്മദുമതവും സ്നേഹത്തിന് ക്രിസ്തുമതവും മുഖ്യത കല്പിക്കുന്നു. എന്നാൽ, സാഹോദര്യം സ്നേഹത്തേയും സ്നേഹം സാഹോദര്യത്തേയും ആശ്രയിച്ചിരിക്കുന്നു എന്നറിയാതെ സാഹോദര്യമാണു ശ്രേഷ്ഠം, അതല്ല, സ്നേഹമാണു ശ്രേഷ്ഠം എന്നു വിവാദമുണ്ടാകുന്നു വെങ്കിൽ അതിനെ വൃഥാവിവാദം എന്നല്ലാതെ പറയാൻ തരമുണ്ടോ? സനാതനധർമ്മങ്ങൾ തുല്യപ്രധാനങ്ങളാണ്. ദേശകാലാവസ്ഥകളാൽ നേരിടുന്ന ആവശ്യങ്ങൾ അനുസരിച്ച് അവയിൽ ഏതെങ്കിലും ഒന്നിനു മുഖ്യത കല്പിക്കേണ്ടത് ആവശ്യമായി വരും. ഹിംസ കലശലായിരിക്കുന്ന ദേശകാലങ്ങളിൽ അഹിംസാധർമ്മത്തിന് ജഗത്ഗുരുക്കന്മാർ മറ്റു ധർമ്മങ്ങളേക്കാൾ മുഖ്യത കല്പിക്കും. ബുദ്ധന്റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാൽ അഹിംസാധർമ്മത്തിന് ബുദ്ധൻ മുഖ്യത കല്പിച്ചു. നബിയുടെ കാലത്ത് അറേബിയായിൽ സാഹോദര്യത്തിനു മുഖ്യത കല്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കണം, അതിനാൽ അദ്ദേഹത്തിന്റെ മതത്തിൽ സാഹോദര്യത്തിനു മുഖ്യതകാണുന്നു. ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽനിന്നു മോചനം. സമബുദ്ധിയോടും സമഭക്തിയോടും എല്ലാമതങ്ങളേയും എല്ലാവരും പഠിച്ചറിവാനും, ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂർവ്വം വിനിമയം ചെയ്യാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല, മദം നിമിത്തമാണെന്ന് അപ്പോൾ മനസ്സിലാവും; മതപരിവർത്തനോത്സാഹവും അപ്പോൾ അസ്തമിക്കും. //

(1925 ഒക്ടോബർ 8 ന് കേരള കൗമുദിയിലും 1929 ൽ കെ ദാമോദരന്റെ ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രത്തിലും പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ഈ സംഭാഷണം.
2015 ൽ ഗുരു അരുളുകൾ സമന്വയിപ്പിച്ച് പ്രസിദ്ധീകരിച്ച ശ്യാം ബാലകൃഷണന്റെ
മൗനപ്പൂന്തേനിൽ ഈ സംഭാഷണം ചേർത്തിട്ടുണ്ട്.)
NB - 'ജാതി വേണ്ട,മതം വേണ്ട , ദൈവം വേണ്ട മനുഷ്യന്' എന്ന മുദ്രാവാക്യം മുഴക്കിയ സഹോദരൻ അയ്യപ്പനായിരുന്നു ഗുരുവിന്റെ വത്സലശിഷ്യൻ

(ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിൻ്റേതല്ല)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ