സുരാജ് വെഞ്ഞാറമ്മൂടിന്റെ ജീവിതം വലിയൊരു പ്രചോദനമാണ്. ഒന്നുമില്ലായ്മയിൽനിന്ന് ഉയരങ്ങൾ കീഴടക്കാൻ മോഹിക്കുന്നവർക്ക് സുരാജ് മഹത്തായ മാതൃകയാണ്. സുരാജിന് ലഭിച്ച സംസ്ഥാന അവാർഡ് അതിന്റെ ഏറ്റവും പുതിയ തെളിവാണെന്ന് സന്ദീപ് ദാസ് അഭിപ്രായപ്പെട്ടു.
2000ത്തിന്റെ ആരംഭത്തിൽ പുറത്തിറങ്ങിയ പല സിനിമകളിലും സുരാജിനെ ചെറിയ വേഷങ്ങളിൽ കാണാം. അവയൊന്നും വേണ്ടതുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പ്രതിഭാധനനായ സുരാജ് സിനിമയുടെ പിന്നാമ്പുറങ്ങളിൽ അലഞ്ഞുതിരിഞ്ഞിരുന്ന കാലമായിരുന്നു അത് എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സുരാജ് സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. സീരിയൽ താരങ്ങളെയും മിമിക്രി ആർട്ടിസ്റ്റുകളെയും അംഗീകരിക്കാൻ സമൂഹം മടി കാണിക്കാറുണ്ട്. ആ മനോഭാവത്തിന്റെ തിക്തഫലങ്ങൾ സുരാജും നല്ലതുപോലെ അനുഭവിച്ചിരുന്നു. സുരാജിന്റെ ആവർത്തനവിരസമായ ഹാസ്യവേഷങ്ങൾ ഒരു ഘട്ടത്തിൽ പ്രേക്ഷകരെ മടുപ്പിച്ചിരുന്നു. തിരുവനന്തപുരം ഭാഷ മാത്രമാണ് സുരാജിന്‍റെ കരുത്ത് എന്ന് നാം കരുതി. അദ്ദേഹം സിനിമാവ്യവസായത്തിൽനിന്ന് പുറത്തായി എന്ന് സകലരും ഉറപ്പിച്ചതാണ്. ആ സമയത്ത് സുരാജ് വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുതുടങ്ങി. ദേശീയ പുരസ്കാരം പോലും കരസ്ഥമാക്കിയെന്നു സന്ദീപ് ദാസ് ചൂണ്ടികാട്ടുന്നു.
Also Read: "നിന്ന നിൽപ്പിൽ രണ്ട് പ്രധാനമന്ത്രിമാർ ഇല്ലാതായിട്ട് കോൺഗ്രസ് തീർന്നുപോയിട്ടില്ല"
സന്ദീപ് ദാസിന്‍റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
സുരാജ് വെഞ്ഞാറമ്മൂടിന്റെ ജീവിതം വലിയൊരു പ്രചോദനമാണ്. ഒന്നുമില്ലായ്മയിൽനിന്ന് ഉയരങ്ങൾ കീഴടക്കാൻ മോഹിക്കുന്നവർക്ക് സുരാജ് മഹത്തായ മാതൃകയാണ്. സുരാജിന് ലഭിച്ച സംസ്ഥാന അവാർഡ് അതിന്റെ ഏറ്റവും പുതിയ തെളിവാണ്.
2000ത്തിന്റെ ആരംഭത്തിൽ പുറത്തിറങ്ങിയ പല സിനിമകളിലും സുരാജിനെ ചെറിയ വേഷങ്ങളിൽ കാണാം. അവയൊന്നും വേണ്ടതുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പ്രതിഭാധനനായ സുരാജ് സിനിമയുടെ പിന്നാമ്പുറങ്ങളിൽ അലഞ്ഞുതിരിഞ്ഞിരുന്ന കാലമായിരുന്നു അത്.
അത്തരം കഷ്ടപ്പാടുകൾക്കുശേഷം സുരാജിന്റെ വലിയൊരു മോഹം സഫലമായി. ഇഷ്ടതാരമായ മമ്മൂട്ടിയോടൊപ്പം 'രാജമാണിക്യം' എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ സിനിമ പുറത്തിറങ്ങിയപ്പോൾ സുരാജ് അഭിനയിച്ച സീൻ മുറിച്ചുമാറ്റപ്പെട്ടിരുന്നു!
ആ സംഭവം സുരാജിനെ തളർത്തിയില്ല. അദ്ദേഹം പരിശ്രമം തുടർന്നു. മലയാളസിനിമയിലെ മുൻനിര കൊമേഡിയനായി മാറി. എങ്കിലും സുരാജിനോട് പലർക്കും പുച്ഛമായിരുന്നു.
സുരാജ് സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. സീരിയൽ താരങ്ങളെയും മിമിക്രി ആർട്ടിസ്റ്റുകളെയും അംഗീകരിക്കാൻ സമൂഹം മടി കാണിക്കാറുണ്ട്. ആ മനോഭാവത്തിന്റെ തിക്തഫലങ്ങൾ സുരാജും നല്ലതുപോലെ അനുഭവിച്ചിരുന്നു.
സുരാജിന്റെ ആവർത്തനവിരസമായ ഹാസ്യവേഷങ്ങൾ ഒരു ഘട്ടത്തിൽ പ്രേക്ഷകരെ മടുപ്പിച്ചിരുന്നു. തിരുവനന്തപുരം ഭാഷ മാത്രമാണ് സുരാജിന്‍റെ കരുത്ത് എന്ന് നാം കരുതി. അദ്ദേഹം സിനിമാവ്യവസായത്തിൽനിന്ന് പുറത്തായി എന്ന് സകലരും ഉറപ്പിച്ചതാണ്. ആ സമയത്ത് സുരാജ് വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുതുടങ്ങി. ദേശീയ പുരസ്കാരം പോലും കരസ്ഥമാക്കി.
അപ്പോഴും വിമർശകർ ചോദിച്ചു-''ഇതെല്ലാം എത്ര കാലത്തേക്കാണ്? കോമഡി കാണിച്ചുനടക്കുന്ന ഇവനൊക്കെ എന്തിനാണ് നാഷണൽ അവാർഡ് കൊടുത്തത്? അണയാൻ പോകുന്ന തീ ആളിക്കത്തും. ഇതും അതുപോലെ കൂട്ടിയാൽ മതി....''
പക്ഷേ സുരാജ് എന്ന അഗ്നി കൂടുതൽ ശക്തിയോടെ ജ്വലിച്ചതേയുള്ളൂ. മികച്ച വേഷങ്ങൾ വരിവരിയായി എത്തി. വിമർശകർ വരെ സുരാജിന്റെ ആരാധകരായി മാറി. ആ യാത്ര ഇപ്പോഴത്തെ സംസ്ഥാന അവാർഡ് വരെ എത്തിനിൽക്കുന്നു.
ഈ ലോകം നമുക്കെതിരെ തിരിഞ്ഞേക്കാം. നമുക്കുചുറ്റും പരിഹാസങ്ങളും ശാപവാക്കുകളും നിറഞ്ഞേക്കാം. പക്ഷേ ആത്മവിശ്വാസത്തോടെ കഠിനാദ്ധ്വാനം ചെയ്താൽ നാം ലക്ഷ്യം നേടുക തന്നെ ചെയ്യും. ഇതാണ് സുരാജിന്റെ സന്ദേശം.
ഒരിക്കൽ സംവിധായകൻ രഞ്ജിത്ത് പറഞ്ഞു-
''തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ഫഹദ് ഫാസിൽ ഉണ്ടായിരുന്നു. പക്ഷേ അതിലെ സുരാജിന്റെ പ്രകടനമാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ഞാൻ അത് ഫഹദിനോട് പറയുകയും ചെയ്തിരുന്നു...''
മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്. പക്ഷേ പ്രശസ്ത സംവിധായകനായ ഫാസിലിന്റെ മകനായി ജനിച്ചു എന്ന ആനുകൂല്യം ഫഹദിന് ലഭിച്ചിട്ടുണ്ട്.
സുരാജിന് അതുപോലൊരു പാരമ്പര്യമില്ല. അമ്പലപ്പറമ്പുകളിലും കൊച്ചു സ്റ്റേജുകളിലും മിമിക്രി അവതരിപ്പിച്ച് ജീവിച്ചിരുന്ന ഒരു സാധാരണക്കാരനായിരുന്നു സുരാജ്. ആ സുരാജ് ഫഹദിനേക്കാൾ നന്നായി അഭിനയിച്ചു എന്നാണ് രഞ്ജിത്ത് പറഞ്ഞുവെച്ചത്!
ഇനി പറയൂ. സുരാജിന്റെ ജീവിതം ഏറ്റവും വലിയ പ്രചോദനമല്ലേ?
(ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിൻ്റേതല്ല)