ആപ്പ്ജില്ല

അപഹാസ്യരാകരുത് മാധ്യമങ്ങൾ; നിങ്ങളും കൊറോണയെ അതിജീവിക്കണം

സാങ്കേതികമായ വിഷയത്തിൽ ഉയർന്ന വിവാദത്തിൽ ജനങ്ങളെ ബോധവത്കരിക്കാനുള്ള ഒരു ശ്രമവും നടത്താതിരുന്ന ദൃശ്യമാധ്യമങ്ങൾ കൊവിഡ് കാലത്ത് ജനങ്ങൾക്കു മുന്നിൽ സ്വയം അപഹാസ്യരായി.

Samayam Malayalam 25 Apr 2020, 9:18 pm
മലയാളത്തിലെ ചാനല്‍ വ്യവസായം മുൻപു കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കടുത്ത സാമ്പത്തിക ഞെരുക്കം പല ചാനലുകള്‍ക്കും പുതുമയല്ലെങ്കിലും ഇന്നു കാണുന്ന തരത്തിലുള്ള വിവര ദാരിദ്ര്യമുണ്ടാകുന്ന ഘട്ടം ഇതുവരെ ചാനലുകള്‍ക്ക് ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ കൊവിഡ് 19 കാലത്തെ മാധ്യമപ്രവര്‍ത്തനം ജേണലിസം എന്താകരുത് എന്നതിന്‍റെ മികച്ച പാഠവുമാണ്. ഐഎസ്ആര്‍ഓ ചാരക്കേസ് പോലെ മാധ്യമചരിത്രത്തിലെ തിളക്കമില്ലാത്ത ഒരു അധ്യായമാകാനുള്ള എല്ലാ യോഗ്യതയുമുളള വിവാദമാണ് സ്പ്രിംഗ്ലര്‍ വിവാദവും.
Samayam Malayalam സ്വയം അപഹാസ്യരാകരുത് മാധ്യമങ്ങൾ
സ്വയം അപഹാസ്യരാകരുത് മാധ്യമങ്ങൾ


ഇന്ത്യാവിഷൻ കാലം തൊട്ട് ഇന്നു വരെ സംസ്ഥാനത്തെ വാര്‍ത്താ ചാനലുകളുടെ ബ്രെഡ് ആൻ്റ് ബട്ടര്‍ രാഷ്ട്രീയവിവാദങ്ങളാണ്. കേരള കോൺഗ്രസിലെ പതിവു തര്‍ക്കങ്ങള്‍, യുഡിഎഫ് നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍, സിപിഎമ്മിലെ ഭിന്നത എന്നിങ്ങനെ എല്ലാക്കാലത്തും ഓടാനുള്ള ഇന്ധനം ചാനലുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചൈനയിൽ നിന്ന് കൊറോണ വൈറസ് ഇറ്റലി, ദുബായ് വഴി കേരളത്തില്‍ വിമാനമിറങ്ങിയതേ വിവാദങ്ങളുടെ ടാപ്പ് അടഞ്ഞ അവസ്ഥയായി. കൊവിഡ‍് 19 ലോക്ക്ഡൗൺ കാലം ആരംഭിച്ചതോടെ ചാനലുകള്‍ സര്‍ക്കാരിൻ്റെ പിആര്‍ഡി റിലീസുകള്‍ പുറത്തു വിടാനുള്ള മൈക്കുവണ്ടികള്‍ മാത്രമായി മാറി. ഇതിനൊരു മാറ്റം വരാൻ സ്പ്രിംഗ്ലര്‍ വിവാദം വേണ്ടി വന്നു.

കേരള സര്‍ക്കാര്‍ ഒരു അമേരിക്കൻ കമ്പനിയ്ക്ക് കേരളത്തിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കൈമാറിയെന്നും കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നുമാണ് ആരോപണമുയര്‍ന്നത്. വിഷയദാരിദ്ര്യത്തിലായിരുന്ന വാര്‍ത്താ ചാനലുകള്‍ പ്രതിപക്ഷത്തിന്‍റെ ആരോപണം ഏറ്റുപിടിച്ചു. ബിഗ് ഡേറ്റ, ക്ലൗഡ് കംപ്യൂട്ടിങ്, സാസ് എന്നിങ്ങനെ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് മുൻപരിചയമില്ലാത്ത വിഷയങ്ങളാണ്. വിഷയം മാധ്യമപ്രവര്‍ത്തകര്‍ക്കും മനസ്സിലായിട്ടില്ല. കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ശേഖരിക്കുന്ന ആരോഗ്യവിവരങ്ങൾ കംപ്യൂട്ടർ സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് ഒരു മൊബൈൽ ആപ്ലിക്കേഷനും അത്‌ വിശകലനം ചെയ്യാനുള്ള ക്ലൗഡ് സോഫ്റ്റ് വെയറും ഐടി വകുപ്പ്‌ സംഭാവനയായി സ്വീകരിച്ചു. ഇങ്ങനയാണ് ധനമന്ത്രി തോമസ് ഐസക് ഒറ്റവാക്യത്തിൽ സ്‌പ്രിങ്ക്‌ളർ ഇടപാടിനെ വിശേഷിപ്പിച്ചത്. അസാധാരണ സാഹചര്യത്തില്‍ സ്വീകരിച്ച അസാധാരണ നടപടിയാണ് സ്പ്രിംഗ്ലര്‍ ഇടപാടെന്ന് സര്‍ക്കാര്‍ നൂറുവട്ടം വിശദീകരിച്ചിട്ടും ഫലമുണ്ടായില്ല. പ്രതിപക്ഷ നേതാക്കള്‍ മാറിമാറി വിളിച്ച വാര്‍ത്താ സമ്മേളനങ്ങളെ മാത്രം ആശ്രയിച്ചുളള റിപ്പോര്‍ട്ടുകള്‍ ചാനലുകളില്‍ നിറഞ്ഞു. സാങ്കേതികമായ ഒരു വിഷയത്തെപ്പറ്റി ഒരു ഹോം വര്‍ക്കും ചെയ്യാതെ ഒരു മുൻനിര വാര്‍ത്താ അവതാരകൻ സംസ്ഥാന ഐടി വകുപ്പ സെക്രട്ടറിയെ അഭിമുഖം ചെയ്തെന്നാണ് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തിയത്. ഇതിനു പുറമെയായിരുന്നു ഈ രംഗത്ത് ഒരു മുൻപരിചയവും ഇല്ലാത്തവരെ നിരത്തിയുള്ള ചാനല്‍ ചര്‍ച്ചകള്‍. ഇക്കാര്യത്തില്‍ വിദഗ്ധരെ ചാനല്‍ ചര്‍ച്ചയ്ക്ക് എത്തിക്കുന്നതില്‍ സിപിഎമ്മും പരാജയപ്പെട്ടു. ഇതോടെ വിഷയം കൊടുമ്പിരിക്കൊണ്ടു.

സര്‍ക്കാര്‍ ശേഖരിച്ച വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ മരുന്നു നിര്‍മാണ കമ്പനിയായ ഫൈസറിന് കൈമാറുമെന്ന മാതൃഭൂമിയുടെ കണ്ടെത്തലായിരുന്നു ഏറ്റവും അപഹാസ്യം. മലയാള മാധ്യമരംഗത്ത് ഇതുവരെ കണ്ട അൺഫ്രൊഫഷലായ പതിവുകളുടെ ഉത്സവമായിരുന്നു ആ വാര്‍ത്ത. ഒരു സോഴ്സുമില്ലാത്ത ഈ വാര്‍ത്ത മറ്റുള്ളവരും ഏറ്റെടുത്തു. കേരള സര്‍ക്കാരിനെപ്പോലെ സ്പ്രിംഗ്ലറിൻ്റെ മറ്റൊരു ക്ലയൻ്റ് മാത്രമാണ് ഫൈസറെന്ന വിവരം തന്ത്രപൂ‍ര്‍വം മറച്ചുവെച്ച് ബന്ധം എന്ന പച്ചമലയാളം വാക്ക് ഉപയോഗിച്ച് പറ്റിക്കാനായിരുന്നു ശ്രമം. ഡേറ്റ മറിച്ചു കൊടുത്ത് സ്വന്തം കാലില്‍ വെടി വെക്കാനുള്ള മണ്ടത്തരം സ്പ്രിംഗ്ലര്‍ കാണിക്കില്ലെന്നുമുള്ള സാമാന്യബുദ്ധിയ്ക്ക് വാര്‍ത്തയില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല. ബിഗ് ഡേറ്റ ഇടപാടുകൾ സംബന്ധിച്ച യാഥാ‍ര്‍ഥ്യങ്ങൾ ജനങ്ങളെ എത്തിക്കുന്നതിനു പകരം വിവാദം കച്ചവടമാക്കാനായിരുന്നു ഏവ‍ര്‍ക്കും താത്പര്യം. എന്നാല്‍ അത് ജനങ്ങളെ ഒരു പരിധി വരെ വിശ്വസിപ്പിക്കാൻ ചാനലുകള്‍ക്കായി.

സര്‍ക്കാരിനെതിരെ ആരോപണം ഉയരരുതെന്നോ സര്‍ക്കാര്‍ നടപടികള്‍ ചോദ്യം ചെയ്യപ്പെടരുതെന്നോ ഒന്നും അര്‍ഥമില്ല. പക്ഷെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. ഒന്നാമത്തേത് സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പറയുന്ന അക്കൗണ്ടബിളിറ്റി എന്തുകൊണ്ട് പ്രതിപക്ഷത്തിനില്ല എന്നതാണ്. രമേശ് ചെന്നിത്തല, പി ടി തോമസ്, എൽദോസ് കുന്നപ്പള്ളി തുടങ്ങിയവര്‍ സര്‍ക്കാരിനെതിരെ ആവര്‍ത്തിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും മറുചോദ്യങ്ങള്‍ ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കേരളം ഭരിക്കേണ്ട നേതാക്കൾക്ക് എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് കൊടുക്കുന്നത് ജനാധിപത്യത്തിൻ്റെ നാലാം തൂണ് എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ ജോലിയല്ല.

വിഷയത്തെപ്പറ്റി സ്വതന്ത്രമായി അന്വേഷിക്കാൻ പോലും തയ്യാറാകാത്ത മാധ്യമങ്ങള്‍ ഇതേ ചോദ്യങ്ങൾ മുഖ്യമന്ത്രിയോട് വാര്‍ത്താ സമ്മേളനത്തില്‍ എടുത്തിട്ടു. മുഖ്യമന്ത്രിയുടെ പിആര്‍ ടീം (അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ) കാണിക്കുന്ന പ്രൊഫഷണലിസം മാധ്യമപ്രവര്‍ത്തകര്‍ക്കില്ല എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. വിവാദ ചോദ്യങ്ങളാണെങ്കിൽ പോലും കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള യുക്തിയും മാധ്യമപ്രവര്‍ത്തകര്‍ കാണിച്ചില്ല. കൊവിഡ് 19 ഭീഷണി അവസാനിച്ചില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും വിവാദം കത്തിക്കാൻ മുഖ്യമന്ത്രിയുടെ വായിൽ നിന്ന് എന്തെങ്കിലും വീഴുമോ എന്നു നോക്കാനായിരുന്നു മാധ്യമങ്ങളുടെ ശ്രമം. എന്നാല്‍ തീരുമാനിച്ച് ഉറപ്പിച്ചതുപോലെ വെട്ടിമുറിച്ച ഉത്തരങ്ങളാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. ഒരു സംസ്ഥാനത്തെ ഭരണാധികാരി നിയന്ത്രിക്കുന്നിത് അപ്പുറത്തേയ്ക്ക് പോകാനുള്ള മികവ് മാധ്യമങ്ങള്‍ക്കില്ലെങ്കില്‍ അത് ജനാധിപത്യസംവിധാനത്തില്‍ വലിയ പ്രശ്നമാണ്. അവര്‍ക്ക് ആ അതിര്‍ത്തി മുറിക്കാൻ കഴിയുന്നത് പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തുന്ന തീവ്രശ്രമങ്ങളെ അള്ളുവെച്ചു കൊണ്ടാണെങ്കിൽ അതിലേറെ അപകടമാണ്. ചുരുക്കത്തില്‍ ഒരാളുടെ ചോദ്യങ്ങള്‍ അതേപടി വിഴുങ്ങി എതിര്‍വശത്തു ചോദിക്കുക എന്നതല്ല മാധ്യമങ്ങളുടെ ജോലി. ഇതുവരെ ശീലിച്ചത് അതാണെങ്കിൽ അതില്‍ നിന്ന് മാറാൻ അവര്‍ക്ക് ഇനിയെങ്കിലും സാധിക്കണം.

ഒടുവില്‍ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് അനൂകൂലമായതോടെയാണ് വിവാദം ഏതാണ്ടൊന്ന് അടങ്ങിയത്. എങ്കിലും പ്രതിപക്ഷനേതാവിൻ്റെ എല്ലാ ആവശ്യങ്ങളും തള്ളിയ കോടതി കരാറുമായി മുൻപോട്ടു പോകാൻ സ‍ര്‍ക്കാരിന് അനുമതി നൽകുമ്പോഴും കോടതി നടപടി സര്‍ക്കാരിന് അനുകൂലമോ എന്നതായിരുന്നു മാധ്യമ ച‍ര്‍ച്ച.

കുറച്ചുകാലമായി മലയാള മാധ്യമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കപ്പെടുന്നതു പതിവാണ്. ഇത്രയധികം ഐടി ജീവനക്കാരുള്ള കേരളത്തില്‍ സാങ്കേതിക വിഷയങ്ങളില്‍ അബദ്ധപ്രചാരണങ്ങള്‍ നടത്തുന്നത് പരമ്പരാഗത മാധ്യമങ്ങളുടെ ശേഷിക്കുന്ന വിശ്വാസ്യത കൂടി നഷ്ടപ്പെടുത്താനേ ഉപകരിക്കൂ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ