ബാഗൽകോട്ട്: ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്താൽ ക്ഷേത്രത്തിൽ ലേലം ചെയ്ത തേങ്ങ 6.5 ലക്ഷം രൂപയ്ക്ക് വാങ്ങി വ്യാപാരി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ജമഖണ്ടിയിൽ നിന്നുള്ള വ്യാപാരിയായ മഹാവീർ ഹരകെ ആണ് ലക്ഷങ്ങൾ ചെലവഴിച്ച് തേങ്ങ വാങ്ങിയത്.
വിശ്വാസത്തിൻ്റെ ഭാഗമായിട്ടാണ് തേങ്ങ ലേലത്തിൽ വാങ്ങിയതെന്ന് മഹാവീർ ഹരകെ പറഞ്ഞു. "കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ഘട്ടത്തിൽ ബിസിനസ് മോശം നിലയിലേക്ക് തകർന്നിരുന്നു. ആ സമയം മലിംഗരയ്യയോട് പ്രാർഥിച്ചതോടെ മാസങ്ങൾക്കുള്ളിൽ പ്രശ്നങ്ങൾ മാറി. ഇതോടെയാണ് ഇത്തവണ തേങ്ങാ ലേലത്തിൽ വാങ്ങാൻ തീരുമാനിച്ചത്. ദിവ്യമായ തേങ്ങ എന്റെ വീട്ടിൽ സൂക്ഷിക്കുകയും അത് എല്ലാ ദിവസവും ആരാധിക്കുകയും ചെയ്യും. തേങ്ങ ഭാഗ്യം കൊണ്ടുവരുമെന്നാണ് ഞാൻ കരുതുന്നത്" - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലേലത്തിൽ പങ്കെടുക്കാനും ലേലം കാണുന്നതിനുമായിട്ടായി നിരവധി വിശ്വാസികളും ഗ്രാമവാസികളും ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. ശിവൻ്റെ നന്ദിയുടെ ഒരു രൂപമായാണ് മലിംഗരയ ഭഗവാനെ കണക്കാക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ബസു കഡ്ലി പറഞ്ഞു. ദേവൻ്റെ സിംഹാസനത്തിൽ സൂക്ഷിച്ചിരിക്കുന്ന തേങ്ങ ഭാഗ്യം കൊണ്ടുവരുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലേലത്തിലൂടെ ലഭിച്ച തുക ക്ഷേത്രത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി.
ശ്രീ ബീരലിംഗേശ്വർ മേളയുടെ ഭാഗമായി എല്ലാ വർഷവും തേങ്ങ ലേലം ചെയ്യാറുണ്ടെങ്കിലും ആയിരം രൂപയുടെ മുകളിൽ ലേലം നടന്നിട്ടില്ലെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പറഞ്ഞു. ഇത്തവണ 1000 രൂപയിലാണ് ലേലം തുടങ്ങിയത്. ലേലം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ലേലത്തുക ഒരു ലക്ഷം രൂപ കടന്നു. ഇതിനിടെ ലേലത്തിൽ പങ്കെടുത്ത ഒരാൾ 3 ലക്ഷം രൂപ വിളിച്ചതോടെ ലേലം അവസാനിച്ചെന്ന് കരുതി. എന്നാൽ ഇതിനിടെ മഹാവീർ 6,50,000 രൂപയ്ക്ക് ലേലം വിളിക്കുകായിരുന്നുവെന്ന് സെക്രട്ടറി വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൻ്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ലേലത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് തേങ്ങ ലേലത്തിൽ വാങ്ങിയ മഹാവീർ ഹരകെയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തുവന്നു. വിമർശനം ഉയർന്നെങ്കിലും വിശ്വാസത്തിൻ്റെ ഭാഗമായിട്ടാണ് മഹാവീർ ഹരകെ തേങ്ങ ലേലത്തിൽ വാങ്ങിയതെന്ന വാദമാണ ഭൂരിഭാഗം പേരും ഉന്നയിക്കുന്നത്.