ആപ്പ്ജില്ല

ഓരം ചേർന്ന് ഒരമ്മ

പുറത്തേക്കുള്ള ഇടവഴികൾ പഴയ കാലത്ത് അത്ര സുലഭമല്ലാതിരുന്നത് കൊണ്ടു അവരൊക്കെ ഒതുങ്ങി പോയി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിൽ ഉയർന്ന ഉദ്യോഗസ്ഥൻ ആയിരുന്നു അമ്മയുടെ അച്ഛൻ. അച്ഛന്റെ സഹോദരങ്ങളിൽ ഒരാൾ സബ് കലക്ടറും മറ്റൊരാൾ പേരെടുത്ത മുൻഷിയും.

Samayam Malayalam 10 May 2021, 7:01 pm
ഏറെക്കുറെ മറവിയുള്ള എന്റെ 84വയസ്സുള്ള അമ്മ മാതൃഭുമിയുടെ മാർച്ച്‌ 2020 ലെ യാത്ര മാഗസിൻ തുറന്നു പിടിച്ചു കാസറഗോഡ് ജില്ലയിലെ ഏച്ചികാനം തറവാട് വീടിന് മദനൻ വരച്ച പെൻസിൽ സ്കെച്ച് നോക്കി ഇത് ഞാൻ താമസിച്ച വീടാണെന്ന് സന്തോഷത്തോടെ. വീണ്ടും വീണ്ടും പറയുംമ്പോൾ വനിതാദിനത്തിലെ കരുത്തുറ്റ പെണ്മുഖങ്ങൾക്കൊപ്പം ഇവരെയും ചേർത്ത് വെച്ചാലോ എന്നൊരു തോന്നൽ.
Samayam Malayalam Representational

കാരണം വളരെ കരുത്തുള്ള ഒരാളായിരുന്നു അമ്മയും. പുറത്തേക്കുള്ള ഇടവഴികൾ പഴയ കാലത്ത് അത്ര സുലഭമല്ലാതിരുന്നത് കൊണ്ടു അവരൊക്കെ ഒതുങ്ങി പോയി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിൽ ഉയർന്ന ഉദ്യോഗസ്ഥൻ ആയിരുന്നു അമ്മയുടെ അച്ഛൻ. അച്ഛന്റെ സഹോദരങ്ങളിൽ ഒരാൾ സബ് കലക്ടറും മറ്റൊരാൾ പേരെടുത്ത മുൻഷിയും. ഇതിൽ സബ് കലക്ടർ വിവാഹം ചെയ്തത് കേസരി നയനാരുടെ മകളെയാണ്.അമ്മ കോൺവെന്റു വിദ്യാഭ്യാസം, ഇംഗ്ലീഷ് ട്യൂഷന് ആംഗ്ലോ ഇന്ത്യൻസ്, ലളിതകലകളുടെ അഭ്യാസനം, യാത്ര ചെയ്യാൻ കുതിരവണ്ടി എന്നിങ്ങനെ എല്ലാ സൗകര്യത്തോടെയും ജീവിക്കുമ്പോഴാണ് അമ്മയുടെ അച്ഛൻ പെട്ടെന്ന് മരിക്കുന്നത്.

കോഹിനൂർ രത്നവും മയൂരസിംഹാസനവുമൊക്കെ കൊള്ളയടിച്ചു ബ്രിട്ടനിലേക്ക് കടത്തിയപോലെ ഇളകുന്നതും ഇളകാത്തതുമായ എല്ലാ സ്വത്തുക്കളും വഞ്ചനയിലുടെ മൂത്ത സഹോദരൻ സ്വന്തമാക്കി. ഞാൻ കാണുന്ന അമ്മ തുറന്നു വെച്ച നോഹയുടെ പേടകത്തിൽ നിന്നും പാ ഞ്ഞു വരുന്ന സങ്കടങ്ങളെ തടുക്കാനും കൊള്ളാനുമാവാതെ പകച്ചിരിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരിയായിരുന്നു. അഭിമാനമുള്ള ഏതൊരുസ്ത്രീയും ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ ദിവസവും ഉണ്ടായിക്കൊണ്ടേയിരുന്നു. ദാരിദ്ര്യം, പട്ടിണി, കടം, ലോൺ, ജപ്തി, കലഹം, ഒറ്റപ്പെടൽ കൂടെ പ്രിയപ്പെട്ട രണ്ടു മക്കളുടെയും ഭർത്താവിന്റെയും മരണവും. അമ്മയുടെ വാക്കുകളിൽ"കാക്കക്കും പൂച്ചക്കും കൊടുക്കാതെ ഞാൻ വളർത്തിയ എന്റെ മക്കളെ ദൈവം പിടിച്ചു പറിച്ചു കൊണ്ടോയി "എന്നാണ്. ഇന്നും ഒരു ഉറക്കം കഴിഞ്ഞു അവരിപ്പോഴും ഉറക്കാത്ത കാലുകളുമായി വേച്ചു വേച്ചു വരും "ആരാ അമ്മേന്നു വിളിച്ചത്. ഞാൻ കേട്ടു ഞാൻ കേട്ടു ആരോ അമ്മേന്നു വിളിച്ചു എന്ന് പറയും "

രണ്ടു മക്കളുടെ ചിത മുന്നിൽ കത്തുന്നത് കണ്ട അവർ ഒരു മനോരോഗിയാവാനുള്ള സാധ്യതകൾ എപ്പോഴും ഉണ്ടായിരുന്നു. പക്ഷേ തട്ടി തൂവിയ സന്തോഷങ്ങൾ ദൈവത്തെ കൂട്ടുപിടിച്ചു എങ്ങനെയൊക്കെയോ തിരിച്ചു പിടിച്ചു അവർ ഞങ്ങളെ വളർത്തി. സ്വയം ഒരു കനലായി എരിഞ്ഞു കൊണ്ടവർ ഞങ്ങളെ അതിജീവനത്തിന്റ ബാലപാഠങ്ങൾ പഠിപ്പിച്ചു. ഇന്നലെക്കും ഇന്നേക്കും നാളേക്കുമായി. രാത്രികളെയായിരുന്നു അവർക്കിഷ്ടം. രാത്രി എത്ര വിശന്നാലും കവിതയും പാട്ടുമൊക്കെ പാടിത്തരും. മാതൃശിക്ഷയിലെ വരികളൊക്കെ വീണ്ടും വീണ്ടും പഠിപ്പിക്കും. ഒക്കെ കഴിഞ്ഞു കിടക്കാൻ നേരം പറയും ഇന്നത്തെ അധ്യായം കഴിഞ്ഞു. നാളെ എന്തൊക്കയാണാവോ അനുഭവിക്കേണ്ടി വരിക എന്ന്‌. ഇത് എഴുതുമ്പോൾ ഇപ്പോഴും തൊണ്ടയിൽ എന്തൊക്കെയോ വന്നു തട്ടി തിരിയുന്നു. ഇത് വലിയൊരു ജീവിതത്തിന്റെ അല്പം മാത്രം. നിർത്തുന്നു.

ആര്‍ട്ടിക്കിള്‍ ഷോ